ADVERTISEMENT

പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ പാണ്ഡ്യൻപാറ പാങ്ങോട് പഞ്ചായത്തിലെ കുണ്ടാട് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരം കാണാൻ ജല അതോറിറ്റിയുടെ നെടുമങ്ങാട് എക്സിക്യൂട്ടീവ് എൻജിനീയർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ‍ ആക്ടിങ് ചെയർപഴ്സൻ കെ. ബൈജൂനാഥ് ഉത്തരവിട്ടു. പാണ്ടിയൻപാറ ഗ്രീൻവാലി റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയിലാണ് കമ്മിഷന്റെ ഉത്തരവ്.

പരാതിയുടെ അടിസ്ഥാനത്തിൽ വാട്ടർ അതോറിറ്റി മനുഷ്യാവകാശ കമ്മിഷനിൽ നൽകിയ റിപ്പോർട്ടിൽ പാണ്ഡ്യൻപാറയിൽ പ്രവർത്തിക്കുന്ന വെറ്റിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വരെ ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ ഈ ലൈനിൽ നിന്നും വീടുകളിലേക്ക് കണക്ഷൻ നൽകാൻ സാങ്കേതിക തടസമുണ്ടെന്നും ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാലോട് റേഞ്ച് ഓഫിസ് മുതൽ പാണ്ഡ്യൻപാറ വരെ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് പരാതിക്കാരുടെ വീടുകളിൽ പൈപ്പ് കണക്ഷൻ നൽകാൻ നടപടിയെടുത്തിട്ടുണ്ടെന്നും എന്നാൽ ഇതിന് പൊതുമരാമത്ത് വകുപ്പിന്റെയും വനം വകുപ്പിന്റെയും പ്രത്യേക അനുമതി ലഭിക്കേണ്ടെന്നും അതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും നെടുമങ്ങാട് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറയുന്നു.

∙വെള്ളത്തിനായി കുളം കുഴിച്ചുകുണ്ടാട് നിവാസികൾ
പാലോട്∙ വേനലിന്റെ ആരംഭത്തിൽ തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശമാണ് പാണ്ടിയാൻപാറ, കുണ്ടാട് മേഖലകൾ. എല്ലാ വീടുകളിലും കിണറുകൾ വരൾച്ചയുടെ പിടിയിലാണ്. കുടിക്കാൻ മാത്രമാണ് കിണറുകളിൽ നിന്ന് വെള്ളം കിട്ടുന്നത്. മറ്റ് ആവശ്യങ്ങൾക്ക് ചതുപ്പ് മേഖലകളിലൊക്കെ കുളങ്ങൾ കുഴിച്ചാണ് വെള്ളം ശേഖരിക്കുന്നത്. വനാന്തര മേഖലകളായ ഇവിടെ അക്കേഷ്യ, മാഞ്ചിയം പ്ലാന്റേഷനുകളുടെ സാന്നിധ്യവും ഈ ജലക്ഷാമത്തിന്റെ കാരണങ്ങളാണ്.

ഇവിടത്തെ പ്ലാന്റേഷൻ മുറിച്ചു മാറ്റിയപ്പോൾ പുതിയ തൈകൾ നട്ടു പിടിപ്പിക്കുന്നത് നാട്ടുകാർ തടഞ്ഞിരുന്നു. എന്നാൽ വീണ്ടും പൊടിച്ചു കയറി വൻകാടായി തീർന്നിരിക്കുകയാണ് പ്രദേശം. അതാകട്ടെ വെട്ടിമാറ്റുന്നുമില്ല. പ്രദേശത്തേക്ക് പൈപ്പുലൈൻ നീട്ടി കുടിവെള്ള സംവിധാനം അടിയന്തരമായി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റസിഡന്റ്സ് അസോസിയേഷന്റെ ഇടപെടലിൽ ഉണ്ടായ ഉത്തരവിൽ പ്രതീക്ഷയിലാണ് നാട്ടുകാർ.

നാടിന്റെ സ്പന്ദനം∙
‘വർഷങ്ങൾക്ക് മുൻപ് വേനൽകാലത്തും വറ്റാത്ത നീരുറവകളും കുളങ്ങളും തോടുകളുമുണ്ടായിരുന്ന പ്രദേശത്ത് സ്വാഭാവിക വനങ്ങളെ നശിപ്പിച്ചു മാഞ്ചിയം അക്കേഷ്യ മരങ്ങൾ നട്ടതോടെയാണ് ജലക്ഷാമം തുടങ്ങിയത്. കുടിവെള്ളതിനായി നാട്ടുകാർ നെട്ടോട്ടമോടുന്നു. തൊടുന്യായങ്ങൾ പറഞ്ഞു വാട്ടർ അതോറിറ്റി ജലവിതരണം നടത്താത്ത സാഹചര്യത്തിലാണ് അസോസിയേഷൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് ഉത്തരവ് നേടിയെടുത്തത്. സർക്കാർ ജലവിതരണ സംവിധാനം ഉണ്ടാകുന്നതുവരെ സമരങ്ങളുമായി മുന്നോട്ടു പോകും’ ഗ്രീൻവാലി റസി.അസോസിയേഷൻ ഭാരവാഹികൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com