കടലെടുത്ത് തീരുന്നു പരുത്തിയൂർ തീരദേശം
Mail This Article
പൊഴിയൂർ ∙ ഉപയോഗിച്ചിരുന്ന സൗകര്യങ്ങൾ ഒന്നൊന്നായി കടൽ എടുക്കുന്നതിനു സാക്ഷിയാകേണ്ടിവന്ന വരുന്ന നിസ്സഹായതയിൽ ആണ് പരുത്തിയൂർ തീരദേശം. രൂക്ഷമായ തിരയടി മൂലം തെക്കേ കൊല്ലങ്കോട് മുതൽ പരുത്തിയൂർ വരെ നീളുന്ന ഒരു കിലോമീറ്റർ ദൂരത്ത് ഇനി അവശേഷിക്കുന്നത് തീരദേശ റോഡും രണ്ടു വർഷം മുൻപത്തെ കടൽക്കലി ബാക്കി വച്ചു പോയ ഒാഖി പാർക്കിന്റെ ഭാഗങ്ങളും. മത്സ്യം സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ് മുറി, വല പിരിക്കാൻ സ്ഥലം, വിശ്രമിക്കാൻ സൗകര്യം തുടങ്ങി കോടികൾ ചെലവിട്ട് പരുത്തിയൂരിൽ മത്സ്യതൊഴിലാളി ക്ഷേമത്തിനു സ്ഥാപിച്ച രണ്ട് ഫിഷ് ലാൻഡിങ് സെന്റർ അടക്കം കടൽ കൊണ്ടുപോയി.
ജോലി കഴിഞ്ഞെത്തുന്നവർക്ക് വെയിൽ ഏൽക്കാതെ കയറി നിൽക്കാൻ പോലും ഇപ്പോൾ മത്സ്യതൊഴിലാളികൾക്ക് ഇടമില്ല. നാലു വർഷം മുൻപ് സംസ്ഥാന അതിർത്തി മുതൽ തമിഴ്നാട് പുലിമുട്ട് സ്ഥാപിച്ചതോടെ ആണ് കേരള തീരങ്ങളിൽ തിരയടി ശക്തമായത്. പ്രതിരോധ നടപടികളുടെ ഭാഗമായി ഇറിഗേഷൻ വകുപ്പ് തെക്കേകൊല്ലങ്കോട് മേഖലയിൽ ഒരു കോടി ചെലവിട്ട് സ്ഥാപിച്ച കടൽഭിത്തി ഭൂരിഭാഗവും ഒലിച്ചു പോയി. പരുത്തിയൂരിൽ 1.50 കോടി ചെലവിട്ട് നിർമിച്ച് രണ്ട് ഫിഷ് ലാൻഡിങ് സെന്റർ സംരക്ഷിക്കാൻ ആറു മാസം മുൻപ് 25 ലക്ഷം മുടക്കി സ്ഥാപിച്ച ജിയോ ബാഗുകളും അപ്രത്യക്ഷമായതിനു പിന്നാലെ രണ്ട് ഫിഷ് ലാൻഡിങ് സെന്ററും മറിഞ്ഞു തുടങ്ങി.
തിരയടി ശക്തമായതിനാൽ ഒാഖി പാർക്കിന്റെ ശേഷിക്കുന്ന ഭാഗം ആഴ്ചകൾക്കുള്ളിൽ വെള്ളത്തിലാകും. അടുത്ത ഇര നെയ്യാറും കടലും വേർതിരിക്കുന്ന തീരദേശ റോഡ് ആണ്. റോഡ് സംരക്ഷണത്തിനു രണ്ടാഴ്ച മുൻപ് റോഡ് പത്ത് ലക്ഷം രൂപ ചെലവിൽ ആരംഭിച്ച് ജിയോ ബാഗ് സ്ഥാപിക്കൽ റോഡ് വരെ തിര എത്തിയിട്ടും അടുക്കി തീർന്നിട്ടില്ല. മണൽ നിറച്ച ബാഗുകളിൽ ഭൂരിഭാഗവും കരയിലുണ്ട്. പരുത്തിയൂർ മേഖലയിൽ 70 മീറ്റർ നീളത്തിൽ ബാഗ് സ്ഥാപിക്കും എന്നായിരുന്നു പ്രഖ്യാപനം. പഠനങ്ങൾ ഇല്ലാതെ പ്രതിരോധം നടപ്പാക്കിയതാണ് കോടിക്കണക്കിനു രൂപ വീണ്ടും കടൽ എടുക്കാൻ ഇടയാക്കിയത്. നടന്നു പോകുന്ന വഴി പോലും അടുത്ത നിമിഷം അപ്രത്യക്ഷമാകുന്ന നിലയിലേക്ക് പരുത്തിയൂർ മേഖല മാറി കഴിഞ്ഞെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.