ADVERTISEMENT

തിരുവനന്തപുരം ∙ റോഡിലൂടെ അമിതവേഗത്തിൽ വാഹനം പറപ്പിക്കുന്നതിൽ മുന്നിൽ തിരുവനന്തപുരം ജില്ലക്കാർ. 2 പേർ മാത്രം സഞ്ചരിക്കേണ്ട ഇരുചക്ര വാഹനത്തിൽ മൂന്നു പേരെ കയറ്റി വാഹനം ഓടിക്കും. ചുവപ്പ് സിഗ്നൽ കണ്ടാൽ പലരും വാഹനം നിർത്തില്ല.  സിഗ്നൽ നൽകാതെ യു ടേണെടുക്കും. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കില്ല, രാത്രികാലങ്ങളിൽ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡിമ്മും ബ്രൈറ്റും അടിക്കാൻ മടി. കാൽനടയാത്രികർ റോഡ് മുറിച്ചു കടക്കുന്ന സ്ഥലങ്ങളിൽ വാഹനം കയറ്റി നിർത്തും.  എഐ കാമറ കണ്ടാൽ മൈൻഡ് ചെയ്യില്ല.  തലസ്ഥാന ജില്ലയിലെ പല വാഹനയാത്രികരുടെയും ശീലം ഇങ്ങനെയാണ്. 

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങളിൽ മുന്നിൽ തിരുവനന്തപുരം ജില്ലയാണെന്ന് സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്.  2023 ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കണക്കുകൾ പ്രകാരം, തിരുവനന്തപുരം ജില്ലയിൽ മാത്രം ഗതാഗത നിയമലംഘനത്തിന് 2,47,558 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.  ഗതാഗത നിയമലംഘനത്തിന് മലപ്പുറം, തൃശൂർ ജില്ലകളാണ് തിരുവനന്തപുരത്തിനു തൊട്ടു പിന്നിൽ. 

2022-23 സാമ്പത്തിക വർഷം ജൂൺ മുതൽ സെപ്റ്റംബർ വരെ അമിതവേഗതയ്ക്കും ചുവപ്പ് സിഗ്നൽ ലംഘനത്തിനും ഉൾപ്പെടെ 15,66,629 കേസുകളാണ് മോട്ടർ വാഹന വകുപ്പ് കേരളത്തിൽ റജിസ്റ്റർ ചെയ്തത്.  ഗതാഗത നിയമം ലംഘിച്ചതിന് ഇക്കാലയളവിൽ പിഴയായി 14,98,30,750 രൂപയും വാഹന ഉടമകളിൽ നിന്ന് ഈടാക്കി. 

അപകട മരണങ്ങളിലും മുന്നിൽ
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2022ൽ കേരളത്തിൽ 43,910 റോഡ് അപകടങ്ങളിലായി 4,317 പേരാണ് മരിച്ചത്. 49,307 പേർക്ക് പരുക്കേറ്റു.  2022ൽ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്–543.   2023 ജനുവരി മുതൽ ഓഗസ്റ്റ് വരെ 32,073 വാഹനാപകടങ്ങളിലായി 2,776 മരണങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്തു. അതേസമയം, ഇക്കാലയളവിൽ തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത അപകടമരണങ്ങളുടെ കണക്കുകൾ സംസ്ഥാന ആസൂത്രണ ബോർഡിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ചേർത്തിട്ടില്ല.  

അപകട കാരണങ്ങൾ
അലക്ഷ്യമായ ഡ്രൈവിങ്, റോഡിന്റെ ശോച്യാവസ്ഥ, ഉപയോഗയോഗ്യമല്ലാത്ത വാഹനങ്ങൾ, പ്രതികൂല കാലാവസ്ഥ എന്നിവയാണ് അപകടങ്ങൾക്ക് മുഖ്യകാരണം. 

വാഹനങ്ങൾ കൂടുതലും തിരുവനന്തപുരത്ത്
ഏറ്റവും കൂടുതൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ലകളിലും തിരുവനന്തപുരം രണ്ടാമത്–20.31 ലക്ഷം.  23.22 ലക്ഷം വാഹനങ്ങൾ റജിസ്റ്റർ ചെയ്ത എറണാകുളം ജില്ലയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്ത ജില്ലകളിൽ മുന്നിൽ.  കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 163.52 ലക്ഷം വാഹനങ്ങളാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.  2022ൽ ഇത് 155.65 ലക്ഷം വാഹനങ്ങളായിരുന്നു. 

ഹെൽമറ്റും ധരിക്കില്ല, സീറ്റ് ബെൽറ്റും ഇടില്ലെന്ന വാശി
കഴിഞ്ഞ വർഷം എഐ കാമറകളിലൂടെ കണ്ടെത്തിയ നിയമലംഘനങ്ങളിൽ, ഹെൽമറ്റ് ഇല്ലാതെ വാഹനം ഓടിച്ചതിലും തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. ഇക്കാലയളവിൽ 19482 പേരാണ് തിരുവനന്തപുരത്ത് ഹെൽമറ്റ് വയ്ക്കാതെ വാഹനം ഓടിച്ചതായി ക്യാമറക്കണ്ണുകൾ കണ്ടെത്തിയത്. 

ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചതിന് തിരുവനന്തപുരത്തുള്ള 312 പേർക്ക് പിഴയിട്ടു.  ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്തതിന് 1818 പേർക്കു പിഴ ചുമത്തിയതിൽ ഭൂരിഭാഗവും തിരുവനന്തപുരത്തുകാരാണ് - 448 പേർ. സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും, സഹയാത്രികൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനും പിഴയിട്ട ജില്ലകളിലും തലസ്ഥാന ജില്ല തന്നെ മുന്നിൽ.

പിഴയ്ക്ക് ‘പുല്ലു വില’ ! 
ഗതാഗതനിയമങ്ങൾ അനുസരിക്കണമെന്ന് താക്കീതു ചെയ്താലും തലസ്ഥാന ജില്ലയിലെ വാഹന ഉടമകളിൽ പലരും അവഗണിക്കുകയാണെന്ന് പൊലീസും മോട്ടർ വാഹന വകുപ്പും പറയുന്നു. നിയമലംഘനത്തിന്റെ പേരിൽ പിഴ ചുമത്തിയവർ തന്നെ വീണ്ടും നിയമം ലംഘിക്കുന്ന സ്ഥിതിയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com