ADVERTISEMENT

വെഞ്ഞാറമൂട് ∙ വാമനപുരം നദിയിൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. 5 പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം മുടങ്ങാൻ സാധ്യത. വാമനപുരം നദിയിൽ മുതുവിള അരുവിപ്പുറത്ത് സ്ഥാപിച്ചിരിക്കുന്ന പമ്പ് ഹൗസിൽ നിന്നാണു കല്ലറ–പാങ്ങോട്, പനവൂർ, പുല്ലമ്പാറ, വെമ്പായം പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നത്. നദിയിൽ നീരൊഴുക്കു കുറഞ്ഞതോടെ വിവിധ പ‍ഞ്ചായത്തുകളിലേക്ക് ശുദ്ധജല വിതരണം നടത്തുന്നത് ആഴ്ചയിൽ ഒരു ദിവസമായി കുറച്ചിരുന്നു.വേനൽ കടുത്തതോടെ മാസത്തിൽ ഒരു തവണ പോലും ശുദ്ധജലം എത്താത്ത സ്ഥലങ്ങളും ഉണ്ട്.

നിയന്ത്രണമില്ലാതെ ജലം ആവശ്യമുള്ളവർക്കും ഇല്ലാത്തവർക്കും വ്യാപകമായി വാട്ടർ കണക്‌ഷൻ നൽകിയത് ഉപഭോഗം വർധിപ്പിച്ചു. കൂടാതെ വിവിധ ആവശ്യങ്ങൾക്ക് ജല മോഷണവും നടക്കുന്നുണ്ടെന്നാണ് പരാതി. എന്നാൽ, അതിന് അനുസരിച്ച് വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്നതിനും വിവിധ മാർഗങ്ങളിലൂടെ ജലം സംഭരിക്കാനും അധികൃതർ നടപടി സ്വീകരിച്ചില്ല. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച ടാങ്കുകളിൽ തന്നെയാണ് ഇപ്പോഴും ജലം സംഭരിക്കുന്നത്. ഇതാവട്ടെ എല്ലാ ദിവസവും ജലവിതരണം നടത്തിയാൽ പോലും നിലവിലെ ഉപഭോക്താക്കൾക്ക് 2 ദിവസത്തിൽ ഒരിക്കൽ പോലും ശുദ്ധജലം എത്തിക്കാൻ സംഭരണ ശേഷി ഇല്ലാത്തവയാണ്. ഓരോ വാർഡിലും ശുദ്ധജലം ലഭ്യമാക്കാൻ വാർഡ് അംഗം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ജനങ്ങൾ പ്രതിഷേധവുമായി എത്തുകയാണ്.

പാങ്ങോട്, കല്ലറ പ‍ഞ്ചായത്തുകളിൽ ഭൂരിഭാഗവും കുന്നിൻ പ്രദേശങ്ങളാണ്. ഇവിടെ മഴക്കാലത്തു പോലും ശുദ്ധജലത്തിനു പൈപ്പ് ലൈനിനെയാണ് ആശ്രയിക്കുന്നത്. രണ്ടാഴ്ചയിൽ ഒരിക്കൽ പോലും ഈ മേഖലകളിൽ വെള്ളം എത്തിക്കാൻ ആകുന്നില്ല. പനവൂർ,പുല്ലമ്പാറ, വെമ്പായം പ‍ഞ്ചായത്തുകളിൽ 15 ദിവസത്തിൽ ഒരിക്കൽ ആണ് ശുദ്ധജലം എത്തുന്നതെന്നും കുടിവെള്ളം പൂർണമായും ലഭിക്കാത്ത പ്രദേശങ്ങൾ ഉണ്ടെന്നും നാട്ടുകാർ പറയുന്നു.മേഖലയിലെ കുടിവെള്ള വിതരണം സംബന്ധിച്ച് ചർച്ച നടത്തി പദ്ധതി തയാറാക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വരുന്ന ആഴ്ച കൂടി ശുദ്ധജലം മുടങ്ങിയാൽ വിവിധ ഓഫിസുകളുടെ മുന്നിൽ ശുദ്ധജല സമരം ആരംഭിക്കുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com