വൈദ്യുത പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ അപകടക്കെണിയാകും

Mail This Article
തിരുവനന്തപുരം ∙ നഗരത്തിലൂടെ വാഹനം ഓടിക്കുമ്പോൾ റോഡിൽ മാത്രമല്ല, ആകാശത്തേക്കും നോക്കിയില്ലെങ്കിൽ അപകടം ഉറപ്പ്. ഇലക്ട്രിക് പോസ്റ്റുകളിൽ തലങ്ങും വിലങ്ങും സ്ഥാപിച്ചിട്ടുള്ള കേബിളുകളാണ് അപകടക്കെണിയൊരുക്കുന്നത്. അപകടം ഒഴിവാക്കാൻ കേബിളുകൾ ടാഗ് ചെയ്യണമെന്നും 5 മീറ്റർ ഉയരത്തില അല്ലാതെ സ്ഥാപിച്ചിട്ടുള്ളവ മുറിച്ചു മാറ്റണമെന്നും തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. നടപടിയെടുക്കാതെ തദ്ദേശ സ്ഥാപനങ്ങൾ ഉഴപ്പിയതാണ് അപകടക്കെണി ഒരുക്കുന്നത്.
കെഎസ്ഇബിയുടെ പോസ്റ്റുകളിലാണ് മിക്ക സ്വകാര്യ കമ്പനികളുടെയും കേബിളുകൾ സ്ഥാപിച്ചിരിക്കുന്നത്. ടാഗ് ചെയ്യാത്തതിനാൽ കേബിളുകൾ ഏതു കമ്പനിയുടേതെന്ന് വ്യക്തമല്ല. നഗരത്തിലെ മിക്ക റോഡുകളുടെ വശങ്ങളിലുമുള്ള പോസ്റ്റുകളിൽ അപകടകരമായ രീതിയിലാണ് കേബിൾ വലിച്ചിട്ടുള്ളത്. കണക്‌ഷൻ നൽകിയ ശേഷം മിച്ചമുള്ള കേബിൾ പോസ്റ്റുകളിൽ തന്നെ ചുറ്റിവയ്ക്കുന്ന രീതിയുമുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ പൊട്ടി വീഴുന്ന ഈ കേബിളുകളാണ് അപകടം ഉണ്ടാക്കുന്നത്. ബഹു നില കെട്ടിടങ്ങളിലേക്കുള്ള കണക്‌ഷനുകൾ പോസ്റ്റുകളിൽ നിന്ന് വെവ്വേറെ നൽകുന്നതിനാൽ പലയിടത്തും കേബിളുകൾ കുരുങ്ങിയാണ് കിടക്കുന്നത്. ഇതും അപകടമുണ്ടാക്കുന്നു.
കായംകുളം ഇടശേരി ജംക്‌ഷനു സമീപം ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ കഴുത്തിൽ കേബിൾ കുരുങ്ങി റോഡിൽ വീണ് വീട്ടമ്മ മരിച്ചപ്പോഴാണ് അനധികൃതമായി കേബിളുകൾ സ്ഥാപിക്കുന്നതിനെതിരേ ഹൈക്കോടതി ഇടപെടലുണ്ടായത്. പോസ്റ്റുകളിലൂടെ കടന്നു പോകുന്ന കേബിളുകളുടെ എണ്ണം തിട്ടപ്പെടുത്തി ടാഗ് ചെയ്യാൻ കെഎസ്ഇബിക്ക് പത്തു ദിവസത്തെ സമയം അനുവദിച്ചിരുന്നു. 5 മീറ്റർ ഉയരത്തിൽ അല്ലാതെ സ്ഥാപിച്ചിട്ടുളളവ നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടെങ്കിലും കാര്യമായ നടപടിയുണ്ടായില്ല.