ADVERTISEMENT

നെയ്യാറ്റിൻകര ∙ റെയിൽവേ പാത ഇരട്ടിപ്പിക്കലിന് കിടപ്പാടം വിട്ടു നൽകിയവർക്ക് നഷ്ടപരിഹാര വിതരണം ആരംഭിച്ചെങ്കിലും ഒട്ടേറെ പേരുടെ കാര്യത്തിൽ ഇനിയും ആശങ്ക. പൂർവികരിൽ നിന്ന് ഉടമസ്ഥാവകാശം സ്വന്തം പേരുകളിലേക്ക് ഇതുവരെ മാറ്റാതിരുന്നവരാണ് ഇപ്പോൾ ത്രിശങ്കുവിലായത്. ഇവർക്കുള്ള നഷ്ടപരിഹാരം എന്നു വിതരണം ചെയ്യുമെന്നു ചോദിച്ചാൽ റവന്യു വകുപ്പിന് മറുപടിയില്ല.പാരൂർക്കുഴി മുതൽ തുമ്പോട്ടുകോണം വരെയുള്ള മുപ്പതോളം കുടുംബങ്ങൾക്കാണ് പ്രഥമ ഘട്ടത്തിൽ നഷ്ടപരിഹാര തുക വിതരണം ചെയ്തത്. ഇവരുടെ അക്കൗണ്ടുകളിൽ പണമെത്തി.

പുനരധിവാസ പാക്കേജ്, ഭൂമിയും വീടും ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം എന്നിങ്ങനെയുള്ള തുകയാണിത്. ഇനിയും നാൽപതോളം കുടുംബങ്ങൾക്ക് വിതരണം ചെയ്യാനുണ്ട്. ഇതിൽ ഒട്ടേറെ പേരുടെ കാര്യത്തിലാണ് ആശങ്ക.ജനിച്ച കാലം മുതൽ താമസിക്കുന്ന സ്ഥലമായിട്ടും ഭൂമി സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ല എന്നതാണ് വിലങ്ങു തടിയാകുന്നത്. പലയിടത്തും പുതിയ അവകാശികളും രംഗപ്രവേശം ചെയ്തുവെന്നാണ് വിവരം. ഇത് റവന്യു അധികൃതരെയും വലച്ചിട്ടുണ്ട്. യഥാർഥ ഉടമകൾ, തങ്ങളുടെ അവകാശം സംബന്ധിക്കുന്ന രേഖകൾ ഹാജരാക്കുന്നതു വരെ നഷ്ടപരിഹാരം വിതരണം ചെയ്യാനാവില്ലെന്ന് അവർ ഉറപ്പിച്ചു പറയുന്നു. 

ഈ തുക കോടതിയിൽ കെട്ടി വയ്ക്കാൻ സാധ്യതയുണ്ട്. ഇക്കാര്യത്തിൽ കലക്ടർ അന്തിമ തീരുമാനമെടുക്കും.തിരുവനന്തപുരം – കന്യാകുമാരി റെയിൽവേ പാത ഇരട്ടിപ്പിക്കലിന് നേമം മുതൽ നെയ്യാറ്റിൻകര വരെയും നെയ്യാറ്റിൻകര മുതൽ പാറശാല വരെയും 2 റീച്ചുകളായാണ് ഭൂമി ഏറ്റെടുക്കുന്നത്. പുനരധിവാസ പാക്കേജിനും നഷ്ടപരിഹാരത്തിനുമായി 780 കോടി രൂപ റെയിൽവേ, സംസ്ഥാനത്തിന് കൈമാറിയിരുന്നു. ഇതിൽ പാരൂർക്കുഴി മുതൽ തുമ്പോട്ടുകോണം വരെയുള്ള എഴുപതോളം കുടുംബങ്ങളെ ഒഴിപ്പിച്ചെങ്കിലും നഷ്ടപരിഹാര വിതരണം നടത്തിയില്ല.

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പേ വാർഡിനു വേണ്ടി നിർമാണത്തിലിരിക്കുന്ന 3 നില കെട്ടിടം പൊളിക്കണമെന്ന റെയിൽവേയുടെ ആവശ്യവും അനിശ്ചിതത്വത്തിലാണ്. റവന്യു ഉദ്യോഗസ്ഥർ, ആശുപത്രി അധികൃതർ, ജനപ്രതിനിധികൾ, റെയിൽവേ പ്രതിനിധികൾ തുടങ്ങിയവർ ഒരുമിച്ചു തർക്ക ഭൂമി സന്ദർശിച്ചെങ്കിലും അന്തിമ തീരുമാനമെടുക്കാൻ കഴിഞ്ഞില്ല. നിർമാണത്തിലിരിക്കുന്ന കെട്ടിടത്തെ ഒഴിവാക്കി സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കണമെന്നാണ് ആശുപത്രി അധികൃതരും ജനപ്രതിനിധികളും ആവശ്യപ്പെടുന്നത്. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മൂന്ന് നിലകൾ പൂർത്തിയാക്കിയ ശേഷമാണ് റെയിൽവേ സ്റ്റോപ്പ് മെമ്മോ നൽകിയതെന്ന ആക്ഷേപവും ആശുപത്രി അധികൃതർ ഉന്നയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com