ADVERTISEMENT

തിരുവനന്തപുരം ∙ കടലേറ്റത്തിൽ വിറച്ച് ജില്ല. പലയിടത്തും 100 മീറ്ററോളം കടൽ കയറി.  ഇന്നലെ രാവിലെ പത്തോടെ ഉണ്ടായ കടലാക്രമണം ഉച്ചയോടെ ശക്തിപ്രാപിച്ചു.  കടലാക്രമണത്തെക്കുറിച്ച് മുന്നറിയിപ്പു നൽകാത്തതിൽ തീരമേഖലയിൽ വൻ പ്രതിഷേധം. കടലാക്രമണത്തിൽ 300ൽപ്പരം വീടുകളിൽ വെള്ളം കയറിയതോടെ ജനം ഭീതിയിലായി. 200ൽപ്പരെ വീടുകൾ കടലെടുക്കുമോ എന്ന ഭീഷണിയിലാണ്. പലരെയും ഇന്നലെ രാത്രിയോടെ ക്യാംപുകളിലേക്ക് മാറ്റി.  വലയും യാനങ്ങളും നശിച്ചവർ ദുരിതത്തിലാണ്.  സാധാരണ ഏപ്രിൽ മാസത്തിൽ കടൽ കയറ്റം ഉണ്ടാകാറുണ്ടെങ്കിലും ഇപ്പോൾ ഉണ്ടായത് അപ്രതീക്ഷിതമായ കടലേറ്റമാണെന്നു മത്സ്യ തൊഴിലാളികൾ പറയുന്നു. ചിലയിടങ്ങളിൽ വള്ളങ്ങൾ  സുരക്ഷിത സ്ഥാനത്തേക്കു മാറ്റി.

കടലാക്രമണം ഇവിടെയൊക്കെ
പൂവാർ, പുല്ലുവിള, പരുത്തിയൂ‍ർ, പൊഴിയൂർ, അടിമലത്തുറ, പള്ളിത്തുറ, പുതുക്കുറിച്ചി, വലിയതുറ, പുത്തൻതോപ്പ്, വെട്ടുതുറ, പൊഴിയൂർ, പൂന്തുറ, അഞ്ചുതെങ്ങ്, വർക്കല.

തിരയടിച്ചു കയറി
ശക്തമായ കടലാക്രമണത്തിൽ പരുത്തിയൂർ ഭാഗത്ത് നെയ്യാറിലേക്ക് കടൽ നേരിട്ടെ‍ാഴുകി.  തെക്കേകെ‍ാല്ലങ്കോട്, പരുത്തിയൂർ മേഖലയിൽ മാത്രം മുന്നൂറോളം വീടുകളിൽ വെള്ളം കയറി. പെ‍ാഴിയൂരിൽ നിന്നു നീരോടിയിലേക്ക് ഉള്ള തീരദേശ റോഡിന്റെ ഭാഗങ്ങൾ തിരയടിയിൽ തകർന്നതോടെ ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചു. പ്രദേശവാസികളെ മാറ്റി പാർപ്പിക്കാൻ പെ‍ാഴിയൂർ ഗവ യുപി സ്കൂളിൽ രാത്രിയോടെ തന്നെ ക്യാംപ് തുറന്നു. തെക്കേകെ‍ാല്ലങ്കോട് നൂറു മീറ്റർ വരെ കടന്നാണ് വൻ തിര ജനവാസ മേഖലകളിലേക്ക് എത്തിയത്. ഇൗസ്റ്റർ ദിനമായതിനാൽ ഭൂരിഭാഗം വീടുകളിലും ഒരുക്കിയ ഭ‌ക്ഷണവും വെള്ളത്തിലായി. 

രാത്രിയിലും കടൽ‍കയറ്റം 
രാത്രിയിലും കടൽ കയറുന്നതിനാൽ വിഴിഞ്ഞം തീരത്തോട് അടുത്ത വീടുകളിൽ താമസിക്കുന്നവർ ആശങ്കയിൽ.   അടിമലത്തുറ തീരദേശ  റോഡ് വെള്ളം കയറി വാഹന ഗതാഗതം തടസ്സപ്പെട്ടു.  വിഴിഞ്ഞത്ത് പുതിയ  വാർഫിൽ പുലിമുട്ടിനു മുകളിലൂടെ ശക്തമായ തിരയടിയാണ്. കടലാക്രമണം ശക്തമായതോടെ പൊലീസ് നിർദേശാനുസരണം കോവളത്തും വിഴിഞ്ഞത്തും സഞ്ചാരികളെ പൂർണമായും  ഒഴിപ്പിച്ചു. വർക്കല ബീച്ചിലും സന്ദർശകർ ഏറെയുണ്ടായിരുന്നു. 

വീടുകളിൽ വെള്ളം കയറി
അഞ്ചുതെങ്ങ് മേഖലയിലെ നെടുംതോപ്പ് മുതൽ പൂത്തുറപള്ളി വരെയുള്ള കടലോരത്തു കടലാക്രമണം രൂക്ഷമായതോടെ തീരത്തെ 38പ്പരം വീടുകളിൽ വെള്ളം കയറി. നെടുംതോപ്പ് ഭാഗത്തു ശക്തമായ കടലാക്രമണത്തിൽ തീരം ഇടിഞ്ഞു. ഇവിടെ 17ൽപ്പരം വീടുകളിൽ വെള്ളം കയറിയതിനാൽ ഗൃഹോപകരണങ്ങളടക്കം നശിച്ചു. പൂവാർ മുതൽ അടിമലത്തുറ വരെയുള്ള പ്രദേശത്ത് ശക്തമായ വേലിയേറ്റത്തെ തുടർന്ന് നൂറിലധികം വീടുകളിൽ വെള്ളം കയറി. അടിമലത്തുറയിൽ നൂറിലധികം വീടുകൾ വെള്ളപ്പൊക്ക ഭീതിയിൽ.  പനത്തുറയിലും സ്ഥിതി രൂക്ഷം. 

ശുദ്ധജലം; ആശങ്ക
കുമിളി പദ്ധതിയിൽ നിന്നാണ് തിരുപുറം, കാഞ്ഞിരംകുളം, കരുംകുളം, പൂവാർ പഞ്ചായത്തുകളിൽ ശുദ്ധജല വിതരണം നടത്തുന്നത്. കുമിളി പദ്ധതിയുടെ പ്രധാന സ്രോതസ് നെയ്യാറാണ്. വേലിയേറ്റം കാരണം നെയ്യാറിൽ കടൽവെള്ളം കയറിയിട്ടുണ്ട്. ഈ വെള്ളം എത്ര ശുദ്ധീകരിച്ചാലും ഉപ്പിന്റെ അംശമുണ്ടാകും. 

വിനോദസഞ്ചാരം നിരോധിച്ചു 
കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിച്ചു.  

ഇന്നും  കടലാക്രമണ സാധ്യത
തിരുവനന്തപുരം∙ കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്നു രാത്രി 11.30 വരെ അര മീറ്റർ മുതൽ ഒന്നര മീറ്റർ വരെ ഉയരത്തിൽ തിരയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണം. 

കൺട്രോൾ റൂം
കടൽക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഫിഷറീസ് വകുപ്പ് കൺട്രോൾ റൂമുകൾ തുറന്നു. മാസ്റ്റർ കൺട്രോൾ റൂം: 0471 2960896, 8547155621. മേഖല കൺട്രോൾ റൂം: വിഴിഞ്ഞം: 0471 2480335, 9447141189

ഇത് കള്ളക്കടൽ
കാലവർഷമില്ലാത്ത സമയത്തുണ്ടാകുന്ന ‘തെക്കൻ കടൽ’ (കള്ളക്കടൽ) പ്രതിഭാസമാണിതെന്നു കാലാവസ്ഥാ വിദഗ്ധർ പറയുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വൻ തിരമാലകൾ ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി കേരളത്തിലെത്തുന്നതാണ് ഈ പ്രതിഭാസം.

കടൽക്ഷോഭം: ആളുകൾ മാറണംഎന്ന് മുഖ്യമന്ത്രി
∙ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.   എല്ലാവരും കൃത്യമായി നിർദേശങ്ങൾ അനുസരിക്കണമെന്നും മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു. 

മുതലപ്പൊഴി: വള്ളം മറിഞ്ഞു 
ചിറയിൻകീഴ് ∙ അഞ്ചുതെങ്ങ് മുതലപ്പൊഴി തുറമുഖത്തു ഇന്നലെ വൈകിട്ട് ഏഴരയോടെ മത്സ്യബന്ധന വള്ളം മറിഞ്ഞു. അഴിമുഖത്ത് വൈകിട്ടോടെ രൂപപ്പെട്ട ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്.  ബോട്ടിലുണ്ടായിരുന്ന രണ്ടു മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com