ADVERTISEMENT

തിരുവനന്തപുരം∙ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു.യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ ഇന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ നാളെയും പത്രിക നൽകും. നവോഥാന നായകരായ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമി, അയ്യങ്കാളി എന്നിവരുടെയും കമ്യൂണിസ്റ്റ് നേതാക്കളായ എകെജി, എം.എൻ.ഗോവിന്ദൻ നായർ, ഇഎംഎസ്, പികെവി, വെളിയം ഭാർഗവൻ എന്നിവരുടെയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണു പന്ന്യൻ പത്രികാ സമർപ്പണത്തിനെത്തിയത്.

കുടപ്പനക്കുന്നു ജംക്‌ഷനിൽ നിന്നു പ്രകടനമായി കലക്ടറേറ്റിലെത്തി. മന്ത്രിമാരായ ജി.ആർ.അനിൽ, വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ, തിരഞ്ഞെടുപ്പു കമ്മിറ്റി ചെയർമാൻ എം.വിജയകുമാർ, സിപിഎം ജില്ലാ ആക്ടിങ് സെക്രട്ടറി സി.ജയൻബാബു, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, എംഎൽഎമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, കെ.ആൻസലൻ, മേയർ ആര്യാ രാജേന്ദ്രൻ, ഡോ.എ.നീലലോഹിതദാസ് എന്നിവരും പ്രവർത്തകരും അനുഗമിച്ചു.

പന്ന്യന് ബാങ്കിലുള്ളത് 59729 രൂപ
ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്റെ കൈവശമുള്ളത് 3000 രൂപ. ബാങ്കിൽ 59,729 രൂപയുണ്ടെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കയ്യിലുള്ള ആകെ തുക 62,729 രൂപ. കണ്ണൂർ ജില്ലയിലെ പുഴാതി വില്ലേജിൽ പന്ന്യന്റെ പേരിൽ 5 ലക്ഷംരൂപ വില മതിക്കുന്ന ഭൂമിയും 1600 ചതുരശ്ര അടിയുള്ള വീടുമുണ്ട്. ഇവയുടെയെല്ലാം വിപണിമൂല്യം 11 ലക്ഷം രൂപ. മുൻ എംപി എന്ന നിലയിലുള്ള പെൻഷനാണ് വരുമാനമാർഗം. ഭാര്യയുടെ പക്കൽ 2000 രൂപയുണ്ട്. 2.5 ലക്ഷം രൂപ വിലമതിക്കുന്ന 48 ഗ്രാം സ്വർണമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com