ആരോഗ്യ പദ്ധതികൾക്ക് കുറിപ്പടിയും സീലും മാത്രം; സൗജന്യ മരുന്ന് ഇല്ല
Mail This Article
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (എസ്എടി) യിൽ വിവിധ ആരോഗ്യസ്കീമുകളിലൂടെ നൽകി വന്ന മരുന്നുകളുടെ വിതരണം നിലച്ചു. അമ്മയ്ക്കും കുഞ്ഞിനും സൗജന്യമായി നൽകി വന്ന മരുന്നുകളാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്നു ലഭിക്കാതെയായത്. ആശുപത്രിയിൽ ഡോക്ടർമാർ നൽകുന്ന കുറിപ്പടി ആരോഗ്യ സ്കീമിന്റെ ഓഫിസിൽ നിന്ന് സീൽ വച്ചു വാങ്ങിയാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി വിവിധ സ്കീമുകളിൽ നിന്നുള്ള കുറിപ്പടിയുമായി എത്തുന്നവർക്ക് ഔട്ട് ഓഫ് സ്റ്റോക്ക് സീൽ വച്ച് നൽകി മെഡിക്കൽ സ്റ്റോറുകൾ മടക്കി വിടുകയാണ്.
ജെഎസ്എസ്കെ, കാരുണ്യ ആരോഗ്യസുരക്ഷ പദ്ധതി തുടങ്ങിയ സ്കീമുകളിൽ ഉൾപ്പെട്ടവരാണ് പ്രതിസന്ധിയിലായത്. പ്രസവത്തിനു ശേഷം ആശുപത്രിയിൽ തുടരുന്ന കുഞ്ഞുങ്ങൾക്കും അമ്മമാർക്കും സ്കീമിലൂടെയുള്ള മരുന്നു വിതരണം നിർത്തിയതു തിരിച്ചടിയായി. മരുന്നുകൾ എല്ലാം സ്റ്റോക്ക് ഉണ്ടെങ്കിലും സ്കീമിലൂടെ നൽകാൻ സാധിക്കില്ലെന്നാണ് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ലഭിക്കുന്ന മറുപടി. കുട്ടികളുടെ വിവിധ സ്കീമുകൾ വഴി മരുന്നുകൾ നൽകിയ വകയിൽ സർക്കാരിൽ നിന്ന് 12 ലക്ഷത്തിലധികം രൂപ കുടിശിക വന്നതോടെയാണ് മെഡിക്കൽ സ്റ്റോറുകൾ വിതരണം നിർത്തിയത്. ആരോഗ്യസ്കീമുകൾ വഴിയുള്ള മരുന്ന് വിതരണം നിർത്തിയതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് പരാതികൾ ലഭിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.