ബീയർ പാർലർ കത്തിക്കുത്ത്: ഒളിവിലുള്ള അഭിജിത്ത് കൊലക്കേസിലും ഒന്നാം പ്രതി
Mail This Article
കഴക്കൂട്ടം ∙ ബീയർ പാർലറിലെ ജന്മദിനാഘോഷത്തിനിടെ ശനിയാഴ്ച രാത്രി 5 പേർക്ക് കുത്തേറ്റ സംഭവത്തിൽ ഒളിവിലുള്ള ഒന്നാം പ്രതി ചിറയിൻകീഴ് സ്വദേശി അഭിജിത്ത് കൊലക്കേസിലും ഒന്നാം പ്രതി. 2021ൽ ചിറയിൻകീഴ് മുടപുരത്ത് യുവാവ് കൊല്ലപ്പെട്ട കേസിലാണിത്. അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കഴക്കൂട്ടത്ത് ജിംനേഷ്യത്തിൽ ട്രെയിനറാണ്. അക്രമത്തിൽ സാരമായി പരുക്കുള്ള നാലു പേർ മെഡിക്കൽ കോളജ് , സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
ഗുരുതര പരുക്കേറ്റ ഷാലു കെ നായർ, സൂരജ് എന്നിവരാണു മെഡിക്കൽ കോളജ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. സംഘട്ടനം നടന്ന ‘ബി 6 ’ പാർലറിന് എതിരെ കേസെടുത്തു. രാത്രി 11.30 നു ശേഷം ബീയർ വിളമ്പിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. എന്നാൽ രാത്രി 10.45 നും ശേഷം ബീയർ വിതരണം ചെയ്തിട്ടില്ലെന്നു പാർലർ അധികൃതർ പറഞ്ഞു. അറസ്റ്റിലായ കഠിനംകുളം മണക്കാട്ടിൽ വീട്ടിൽ ഷമീം (34), കല്ലമ്പലം ഞാറയിൽക്കോണം കരുമ്പുവിള വീട്ടിൽ അനസ് (22) എന്നിവരെ കോടതി റിമാൻഡ് ചെയ്തു
അർധരാത്രിയുംമദ്യവിൽപന:അക്രമവും
ഐടി നഗരത്തിനു സമീപമുള്ള ചില ബാറുകളിലും പാർലറുകളിലും നിയമപ്രകാരമുള്ള പ്രവർത്തന സമയത്തിനു ശേഷവും മദ്യവും ബീയറും വിളമ്പുന്നു എന്ന പരാതിയിൽ അന്വേഷണം തുടങ്ങി. 6 മാസം മുൻപ് രാത്രി 12ന് കുളത്തൂർ ആറ്റിൻകുഴിക്ക് സമീപത്തെ ഹോട്ടലിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടുകയും നാലു പേരെ കുത്തുകയും ചെയ്തിരുന്നു. രാത്രി ഗുണ്ടാ സംഘങ്ങളെ പിടികൂടാനോ തേർവാഴ്ച നിയന്ത്രിക്കാൻ പോലുമോ പൊലീസ് നടപടിയില്ല. വാഹന പരിശോധനയും ശക്തമല്ല