ADVERTISEMENT

വർക്കല∙ആവേശത്തിന്റെ ശബ്ദകോലാഹലം തീർത്ത് ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ട് മുന്നണികളുടെ ശക്തി പ്രകടനമായി. മൈതാനം ജംക്ഷനിൽ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ മുന്നണികളുടെ പ്രവർത്തകർ മൂന്നു മണിയോടെ തന്നെ പ്രചാരണ വാഹനങ്ങളും കൊടിതോരണങ്ങളും സ്ഥാനാർഥികളുടെ ചിത്രങ്ങളുമായി അണിനിരന്നു. തുടർന്നു വിവിധ ഭാഗങ്ങളിൽ നിന്നു മൈതാനം ജംക്ഷനിലേക്കു പ്രവർത്തകരുടെ ഒഴുക്ക് തുടങ്ങി.

വർക്കല നിയോജകമണ്ഡലം തലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് 
മൈതാനം ജംക്‌ഷനിൽ നടന്നപ്പോൾ.
വർക്കല നിയോജകമണ്ഡലം തലത്തിൽ ലോക്സഭ തിരഞ്ഞെടുപ്പ് കലാശക്കൊട്ട് മൈതാനം ജംക്‌ഷനിൽ നടന്നപ്പോൾ.

പ്രചാരണ വാഹനങ്ങളിൽ നിന്നു കാതടിപ്പിക്കുന്ന സംഗീതത്തിനൊപ്പം  പാർട്ടി പ്രവർത്തകരും നൃത്തച്ചുവടുകൾക്കൊപ്പം ആവേശത്തിരയിളക്കി. പുറമേ പ്രചാരണ വാഹനങ്ങളുടെ മേലെ നിന്ന പ്രവർത്തകർ ആവേശം ചോരാതെ കൊടികൾ തലങ്ങും വിലങ്ങും വീശി. കലാശക്കൊട്ട് നടക്കുന്നതിനിടെ എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ നേരിയ തോതിൽ സംഘർഷം ഉടലെടുത്തെങ്കിലും പൊലീസ് ഇടപെട്ടു ശാന്തമാക്കി. ആറു മണിയോടെ കലാശക്കൊട്ട് സമാപിച്ചപ്പോൾ റോഡിന്റെ മറ്റു ഭാഗങ്ങളിൽ ഗതാഗതം മുടങ്ങി.

തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന മൂന്നു മുന്നണികളുടെയും 
കലാശക്കൊട്ട്.ചിത്രം: മനോരമ
തിരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം കുറിച്ച് ആറ്റിങ്ങലിൽ നടന്ന മൂന്നു മുന്നണികളുടെയും കലാശക്കൊട്ട്.ചിത്രം: മനോരമ

പോത്തൻകോട് ∙ മുന്നൂമുന്നണികളുടെയും ശക്തി പ്രകടനം കൂടിയായി കലാശക്കൊട്ട്.  പോത്തൻകോട് ജംക്‌ഷനിലെ അവസാനവട്ട പ്രചാരണം 2 മണിക്കൂർ നീണ്ടു.   ഇന്നലെ വൈകിട്ട് നാലുമണിയോടെ  പ്രചാരണവാഹനങ്ങൾ  ഇവിടേക്ക് എത്തിത്തുടങ്ങി. പിന്നാലെ നൂറുകണക്കിനു പ്രവ‍ർത്തകരും എത്തി. ഇതോടെ  ഗതാഗത കുരുക്കും തുടങ്ങി. വിരലിലെണ്ണാവുന്ന പൊലീസുകാർ മാത്രമെ ഉണ്ടായിരുന്നുള്ളു. അതിനാൽ ഗതാഗത നിയന്ത്രണത്തിന് ഏറെ പണിപ്പെടേണ്ടി വന്നു. 

വെഞ്ഞാറമൂട്ടിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ  നടന്ന കലാശക്കൊട്ട്
വെഞ്ഞാറമൂട്ടിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ നടന്ന കലാശക്കൊട്ട്

സ്ഥാനാ‍ർഥികളുടെ ചിത്രങ്ങളുള്ള ടീ ഷർട്ടുകളും പാർട്ടി ചിഹ്നം വരച്ച തൊപ്പികളുമായാണ് പ്രവർത്തകരെത്തിയത്. കലാശക്കൊട്ടിനു  കൊഴുപ്പേകാൻ ബാൻഡുമേളവും ഉണ്ടായിരുന്നു. പാർട്ടിക്കൊടികളുടെ നിറമുള്ള വർണക്കടലാസുകൾ പരസ്പരം ആകാശത്തേക്കു വിതറി തിരഞ്ഞെടുപ്പിന്റെ വീറും വാശിയും പ്രകടിപ്പിക്കുകയായിരുന്നു അവർ. നീണ്ട ഗതാഗത കുരുക്കിൽ ആംബുലൻസുകളടക്കം കുടുങ്ങിയിരുന്നു. ആവേശം ചോരാതെ തന്നെ മുരുക്കുംപുഴ ജംക്‌ഷനിലും കലാശക്കൊട്ടു നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com