സ്മാർട് റോഡ് പൂർത്തിയാകുന്ന ദിനവും കാത്ത് ജനം; ഒരു നിശ്ചയവുമില്ല..
Mail This Article
തിരുവനന്തപുരം ∙ സ്മാർട് റോഡുകൾ എന്ന് പൂർത്തിയാകുമെന്നത് അനിശ്ചിതത്വത്തിൽ. ഈ ആഴ്ച തുറന്ന് നൽകുമെന്ന് പറഞ്ഞ ജനറൽ ആശുപത്രി വഞ്ചിയൂർ റോഡ് ഇപ്പോഴും ആദ്യഘട്ട ടാറിങ്ങിലേക്ക് എത്തിയിട്ടില്ല. ഒന്നാം റീച്ച് തുറന്ന് നൽകിയ മോഡൽ സ്കൂൾ ജംക്‌ഷൻ മുതൽ ഭാരത് ഭവൻ വരെയുള്ള റോഡിന്റെ ഭാഗവും ഇഴഞ്ഞ് നീങ്ങുന്നു. ഒന്നാം ഘട്ട ടാറിങ് പൂർത്തിയാക്കി ഒരു റീച്ച് തുറന്ന് നൽകിയ കിള്ളിപ്പാലം അട്ടകുളങ്ങര റോഡിലും സമാന സ്ഥിതിയാണ്.
വെള്ളയമ്പലം ആൽത്തറ മുതൽ തൈക്കാട് വരെയുള്ള റോഡിൽ ഫോറസ്റ്റ് ഓഫിസ് മുതൽ വഴുതക്കാട് സിഗ്നൽ വരെ ഇരുവശത്തേക്കും വാഹന ഗതാഗതം അനുവദിച്ചു. റോഡിന്റെ ഒരുവശത്ത് ഇരുഭാഗത്തേക്കുമായി കഴിഞ്ഞ ദിവസം മുതലാണ് വാഹനം അനുവദിച്ചത്. ഫോർമേഷനും ചല്ലി നിരത്തലും പൂർത്തിയായ ഫോറസ്റ്റ് ഓഫിസ് മുതൽ വഴുതക്കാട് വരെ ആദ്യഘട്ട ടാറിങ് ഉടൻ പൂർത്തിയാവും. തൈക്കാട് ആശുപത്രിക്ക് മുൻവശം മുതൽ മേട്ടുക്കട വരെ കേബിൾ സ്ഥാപിക്കലും ഫോർമേഷനും പുരോഗമിക്കുകയാണ്. നോർക്ക മുതൽ റസ്റ്റ് ഹൗസ് വരെയുള്ള ഭാഗം ആദ്യഘട്ട ടാറിങ് പൂർത്തിയായി.
ഏപ്രിൽ മാസം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ റോഡുകൾ മുഴുവൻ നിർമാണം പൂർത്തിയാക്കി തുറന്ന് നൽകാൻ സാധിക്കുമോയെന്ന കാര്യം സംശയത്തിലാണ്. ഇടയ്ക്കിടെ ഉള്ള വേനൽ മഴ കാരണം നിർമാണം നടക്കുന്ന റോഡുകളിൽ ചെളിയും മലിനജലവും കെട്ടി നിൽക്കുന്ന സാഹചര്യവും ഉണ്ട്. റോഡിനായി ജെസിബി ഉപയോഗിച്ച് നിർമാണ പ്രവർത്തനം നടത്തുമ്പോൾ ജലഅതോറിറ്റി പൈപ്പുകൾ പൊട്ടുന്നതും മറ്റൊരു വെല്ലുവിളിയാണ്. കിള്ളിപ്പാലം അട്ടകുളങ്ങര റോഡിലും ജനറൽ ആശുപത്രി വഞ്ചിയൂർ റോഡിലും പൈപ്പുകൾ പൊട്ടി ദിവസങ്ങളോളം കുടിവെള്ളം മുടങ്ങിയിരുന്നു.