ADVERTISEMENT

വെള്ളറട∙ കനത്തമഴയിൽ ആറംഗ കുടുംബത്തിന്റെ കിടപ്പാടം പൂർണമായും തകർന്നു. മലയിൻകാവ് പുനംകുടിക്കോണം സ്വദേശി ലേഖയുടെ വീടാണ് തകർന്നത്. ഏഴു മാസം മുൻപ് പെയ്ത മഴയിൽ വീട് കുറച്ചു തകർന്നിരുന്നു. വെള്ളിയാഴ്ച രാവിലെ 8.30 പൂർണമായും നിലംപൊത്തി. കുറച്ചു ഭിത്തികൾ മാത്രമാണ് ശേഷിക്കുന്നത്. മറ്റൊരു മാർഗവുമില്ലാത്തതിനാൽ ഈ തകർന്ന കെട്ടിടത്തിൽ തന്നെ ഇവർ ഇരുന്നുറങ്ങി കഴിയുകയാണ്. ലേഖ, മകൻ, സഹോദരി, അപകടത്തെത്തുടർന്ന് ആരോഗ്യം നഷ്ടപ്പെട്ട സഹോദരീ ഭർത്താവ്, ഇവരുടെ 2 മക്കൾ എന്നിവരാണ് താമസ സൗകര്യമില്ലാതെ വലയുന്നത്. കുന്നത്തുകാൽ പഞ്ചായത്തിലെ കുടയാൽ വാർഡിലാണ് ഇവരുടെ വീട്.

അമ്മയ്ക്ക് കാൻസർ ബാധിച്ചിരുന്നു. പലവട്ടം വീടിന് പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. വീടെന്ന സ്വപ്നം ബാക്കിയാക്കി അമ്മ 4 കൊല്ലം മുൻപ് മരിച്ചു. തുടർന്നും ലേഖ പഞ്ചായത്തിൽ അപേക്ഷ നൽകിയെങ്കിലും വീട് ലഭിച്ചില്ല. 2 പേർക്കും കൂടി 5 സെന്റ് വസ്തുവുണ്ട്. 2 കുട്ടികൾ ഇപ്പോൾ പത്താംക്ലാസ് പാസായി തുടർപഠനത്തിന് കാത്തിരിക്കുന്നു. ഒരു കൊച്ചു പെട്ടിക്കടയാണ് വരുമാന സ്രോതസ്. ഇവിടെയും സാധനങ്ങളൊന്നുമില്ല. അധികൃതരുടെ സഹായമില്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാത്ത അവസ്ഥയിലാണ്. ക്ലേശഘടകങ്ങൾ കുറവായതാണ് ഭവന നിർമാണ പദ്ധതി ഗുണഭോക്തൃ പട്ടികയിൽ പിന്നിലാകാൻ കാരണമായതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.

കണ്ണേറ്റുമുക്ക് പീപ്പിൾസ് ലെയ്നിൽ മഴയിൽ തകർന്നുവീണ ഗിരിജ കുമാരിയുടെ വീട്. ചിത്രം: മനോരമ
കണ്ണേറ്റുമുക്ക് പീപ്പിൾസ് ലെയ്നിൽ മഴയിൽ തകർന്നുവീണ ഗിരിജ കുമാരിയുടെ വീട്. ചിത്രം: മനോരമ

മഴയിൽ വീണ് സ്വപ്നങ്ങൾ: കൂട്ടിനുണ്ടായിരുന്നത് വീട്, ഗിരിജ തനിച്ചായി 
തിരുവനന്തപുരം ∙ "അടുക്കള ഭാഗത്താണ് ആദ്യം ശബ്ദം കേട്ടത്. ചെന്നു നോക്കുമ്പോൾ മേൽക്കൂരയിലെ ഓടുകൾ ഓരോന്നായി നിലം പതിക്കുന്നു. പെട്ടെന്ന് പുറത്തിറങ്ങി മെയിൻ സ്വിച്ച് ഓഫ് ചെയ്തു. പിന്നാലെ മേൽക്കൂര മൊത്തത്തിൽ വീടിനുള്ളിലേക്കു പതിച്ചു". തലേ ദിവസം രാത്രിയിലെ അനുഭവം വിവരിക്കുമ്പോൾ ജഗതി കണ്ണേറ്റുമുക്ക് പീപ്പിൾസ് ലെയ്നിൽ ഗിരിജ കുമാരിയുടെ മുഖത്ത് ഭയം, അന്തിയുറങ്ങാൻ കൂര ഇല്ലാതായതിന്റെ നിസഹായതയും.

വഴുതക്കാട് ഇഎസ്ഐ റീജനൽ ഓഫിസിനു മുന്നിൽ തട്ടുകട നടത്തിയാണ് അവിവാഹിതയായ ഗിരിജ കുമാരി ജീവിക്കുന്നത് . കൂട്ടിനുണ്ടായിരുന്ന അമ്മ മരിച്ചശേഷം വർഷങ്ങൾ പഴക്കമുള്ള വീട്ടിൽ ഒറ്റയ്ക്കായി. ഇന്നലെ തട്ടുകട പൂട്ടി വീട്ടിലെത്തി ഉറങ്ങാൻ കിടന്നതേയുള്ളൂവെന്ന് ഗിരിജ കുമാരി പറ‍ഞ്ഞു. കെഎസ്ഇബിയുടെ കണക്‌ഷൻ വിഛേദിക്കാനായി പുറത്തിറങ്ങിയില്ലായിരുന്നെങ്കിൽ വൻ അപകടമുണ്ടായേനെ. ആന്റണി രാജു എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. റവന്യു രേഖകളിൽ വീട് ഇപ്പോഴും അമ്മയുടെ പേരിലായതിനാൽ പ്രത്യേക പരിഗണന നൽകി ഗിരിജ കുമാരിക്ക് സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു.

കന്യാകുമാരിയിൽ മഴ കുറഞ്ഞു
നാഗർകോവിൽ∙ കന്യാകുമാരി ജില്ലയിൽ മഴ ഇന്നലെയും തുടർന്നു. വെള്ളി രാത്രി മുതൽ പെയ്ത മഴയുടെ ശക്തി ഇന്നലെ പകൽ അൽപം കുറഞ്ഞു. കനത്ത മഴയെത്തുടർന്ന് ജില്ലയിലെ ആറുകളും കുളങ്ങളും നിറഞ്ഞുകവിഞ്ഞു. പ്രധാന ജലസംഭരണികളിൽ ജലനിരപ്പ് ഉയർന്നു. 48 അടി സംഭരണശേഷിയുള്ള പേച്ചിപ്പാറ അണയിൽ 45.9 അടിയാണ് ഇന്നലെ രാവിലത്തെ ജലനിരപ്പ്. പെരുഞ്ചാണിയിൽ 56.6 അടിയും, ചിറ്റാർ–1ൽ 14.2, ചിറ്റാർ–2ൽ 14.3, പൊയ്കൈ 16.1, മാമ്പഴത്തുറൈയാറിൽ 26.74 അടിയുമാണ് ജലനിരപ്പ്. നാഗർകോവിൽ നഗരത്തിൽ ശുദ്ധജലം എത്തിക്കുന്ന മുക്കടൽ അണയിൽ ജലനിരപ്പ്  9.5 അടിയായി ഉയർന്നു.

അടിമലത്തുറയിൽ മാറാതെ വെള്ളക്കെട്ട്
വിഴിഞ്ഞം∙ തീരദേശ മേഖലയിൽ അടിമലത്തുറയിൽ വീടുകളിലെ വെള്ളക്കെട്ടു പ്രശ്നം ഇന്നലെയും തുടർന്നു. ശക്തമായ മഴ ഇല്ലാതിരുന്നതിനാൽ ഗുരുതര സ്ഥിതിയുണ്ടായില്ല. ഓട വെട്ടിയും തെളിച്ചും ജലമൊഴുക്കുന്നുണ്ട്. ഒപ്പം പമ്പിങും നടക്കുന്നുണ്ട്. ചൊവ്വര സെന്റ് ജോസഫ് എൽപിഎസിൽ തുറന്ന ക്യാംപിൽ പ്രദേശത്തെ 7 കുടുംബങ്ങളിൽ നിന്നുള്ള 14 പേർ തുടരുന്നു.

മാറാതെ ദുരിതം
തിരുവനന്തപുരം∙ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ 29നും മ​ഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. ഇന്നലെ എല്ലാ താലൂക്കുകളിലും ശരാശരി മഴ ലഭിച്ചു. ജഗതി കണ്ണേറ്റുമുക്ക് പീപ്പിൾസ് ലെയ്നിൽ ഗിരിജ കുമാരിയുടെയും ചിറയിൻകീഴ് വെള്ളല്ലൂർ കീഴ്പേരൂർ ചരുവിള വീട്ടിൽ ഗിരിജയുടെയും വീടുകൾ പൂർണമായി തകർന്നു. 

കഴിഞ്ഞ 3 ദിവസത്തിനിടെ 1,82,230,00 രൂപയുടെ കൃഷിനാശം സംഭവിച്ചതായാണു കണക്ക്. കഴിഞ്ഞ 22 മുതൽ 24 വരെയുള്ള കണക്കാണിത്. 66.89 ഹെക്ടർ കൃഷിഭൂമിയിൽ മഴ നാശം വിതച്ചു. 720 കർഷകർക്കു നഷ്ടമുണ്ടായി. 13,700 കുലയ്ക്കാത്ത വാഴകളും 20,482 കുലച്ച വാഴകളും നശിച്ചു. ഈ മാസമുണ്ടായ ആകെ കൃഷിനാശം 13 കോടി പിന്നിട്ടു. ഏപ്രിൽ 30 മുതൽ മേയ് 21 വരെ 11.33 കോടിയുടെ കൃഷിനാശമാണ് കണക്കാക്കിയത്. 

നെയ്യാറ്റിൻകര, തിരുവനന്തപുരം താലൂക്കുകളിലായി 3 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ഇവിടങ്ങളിൽ 18 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പൊഴിയൂർ യുപി സ്‌കൂളിലെ ക്യാംപിൽ നാലും കോട്ടുകാൽ സെന്റ് ജോസഫ് സ്‌കൂളിലെ ക്യാംപിൽ അഞ്ചും കുടുംബങ്ങളാണ് കഴിയുന്നത്. വലിയതുറയിൽ ആരംഭിച്ച ക്യാംപിൽ 4 കുടുംബങ്ങൾ(ആകെ 11 പേർ) ഉണ്ട്. 4 ദിവസത്തിനിടെ ജില്ലയിൽ 41 വീടുകൾ ഭാഗികമായും 4 വീടുകൾ പൂർണമായും തകർന്നു.

കോർപറേഷൻ പരിധിയിൽ കമലേശ്വരം ത്രിമൂർത്തി, വള്ളക്കടവ് സുലൈമാൻ സ്ട്രീറ്റ്, പുന്നക്കാമുഗൾ കെകെ റോഡ്, ചാല എന്നിവിടങ്ങളിലെ റോഡുകളി‍ൽ വെള്ളം കയറി. ജഗതി കുളപ്പുരയിലെ ഒരു വീട്ടിൽ വെള്ളം കയറി. ചാല ബസാർ റോഡിൽ മതിലിടിഞ്ഞു ഗതാഗത തടസ്സമുണ്ടായി.വാമനപുരം കുറ്റിമൂട്, കല്ലറ തെങ്ങുംകോട് പ്രദേശങ്ങളിൽ സ്വകാര്യ വ്യക്തികളുടെ സംരക്ഷണ മതിൽ മഴയിൽ തകർന്നു. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിനു കേടു പറ്റി. 

ശക്തമായ മഴയിൽ നെയ്യാറ്റിൻകര പള്ളിച്ചൽ പഞ്ചായത്തിൽ ഒരു വീട് ഭാഗികമായി തകർന്നു. ഇന്നലെ മഴയ്ക്ക് നേരിയ ശമനമുണ്ട്. താലൂക്കിൽ പുതിയ ദുരിതാശ്വാസ ക്യാംപുകൾ തുറന്നില്ല. പള്ളിച്ചൽ നരുവാമൂട് ഒലിപ്പുനട അറവിളാകത്ത് വീട്ടിൽ നന്ദന്റെ വീടിന്റെ ഒരു ഭാഗം തകർന്നു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ തുറക്കാൻ എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്ന് തഹസിൽദാർ വി.വിനോദ് കുമാർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com