ADVERTISEMENT

മണ്ണുത്തി ∙ പീച്ചി ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ട് 5 മാസം പിന്നിടുന്നു. ജലനിരപ്പ് താഴ്ന്നെങ്കിലും ഇതുവരെ 2 ഷട്ടറുകൾ അടച്ചിട്ടില്ല. ബീഡിങ്ങിലെ അലൈൻമന്റിലുണ്ടായ തകരാറിനെ തുടർന്നാണ് ഷട്ടറുകൾ അടയ്ക്കാൻ കഴിയാത്തത്. കനത്ത മഴയെ തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 നാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്. തുടർന്ന് വെള്ളപ്പാച്ചിലിൽ ആകെയുള്ള 4 ഷട്ടറുകളിൽ 3 ഷട്ടറുകളും തകരാറിലായി. ജലനിരപ്പ് കുറഞ്ഞപ്പോൾ ഷട്ടറുകൾ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ഒരു ഷട്ടറിലൂടെ പൂർണമായും 2 ഷട്ടറുകളിലൂടെ ഭാഗികമായും വെള്ളം ചോർന്നു പോകുന്ന സ്ഥിതിയാണിപ്പോൾ.

കഴിഞ്ഞ മഴക്കാലത്ത് ജലസമൃദ്ധിയിൽ നിറഞ്ഞു കിടക്കുന്ന പീച്ചി ഡാം (ഫയൽ ചിത്രം).
കഴിഞ്ഞ മഴക്കാലത്ത് ജലസമൃദ്ധിയിൽ നിറഞ്ഞു കിടക്കുന്ന പീച്ചി ഡാം (ഫയൽ ചിത്രം).

2018–ലും സമാനമായ രീതിയിൽ ഷട്ടറുകൾ തകരാറിലായിരുന്നു. ഇതിനെ തുടർന്നു 2019–ൽ 8 ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. എന്നാൽ തകരാർ ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നുള്ളതിന് തെളിവാണ്ചോർച്ച. ഇനി ഷട്ടർ നിരപ്പിൽ നിന്ന് റിസർവൊയറിൽ ജലനിരപ്പ് താഴ്ന്നാൽ മാത്രമേ ചോർച്ച നിൽക്കുകയുള്ളൂ.

thrissur-peechi-dam-now
നിറഞ്ഞു കിടക്കുന്ന ഡാമിന്റെ ഇന്നലത്തെ ദൃശ്യം.

മറന്നോ പീച്ചി ഉത്സവം

ക്രിസ്മസ്–പുതുവർഷ കാലത്ത് കാലത്ത് പീച്ചി ഡാമിലേക്കു സഞ്ചാരികളെ ആകർഷിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആഘോഷമായിരുന്നു പീച്ചി ഉത്സവം. 2009–ൽ  അന്നത്തെ എംഎൽഎയായിരുന്ന രാജാജി മാത്യു തോമസ് മുൻകയ്യെടുത്താണ്  പീച്ചിയിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചത്. പിന്നീട് എം.പി.വിൻസന്റ് എംഎൽഎയായിരിക്കെ 3 വർഷം പീച്ചി ഉത്സവം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും പ്രദർശനങ്ങളും സെമിനാറുകളും എല്ലാം പീച്ചി ഉത്സവത്തോടനുബന്ധിച്ച് ഒരുക്കാറുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് പീച്ചിയിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തിയിരുന്നത്. ഉത്സവ കാലത്ത് എൻട്രൻസ് ഫീസ് 10 രൂപയായിരുന്നപ്പോൾ പോലും ശരാശരി ഒരു ലക്ഷം രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെ ഡാമിൽ വരുമാനമുണ്ടായിരുന്നു.എന്നാൽ പ്രവേശന ഫീസ് 20 രൂപയായി വർധിപ്പിച്ചിട്ടുപോലും ഈ സീസണിൽ ക്രിസ്മസ് നവവത്സര കാലത്ത് ആകെ ലഭിച്ചത് 4 ലക്ഷം രൂപ മാത്രമാണ്. ഈ വർഷത്തെ ക്രിസ്മസ് സീസണിൽ ഡാമിൽ അലങ്കാര ദീപങ്ങളും ഒരുക്കിയിരുന്നില്ല. നിലവിൽ ഡാമിലും പരിസരത്തും രാത്രി കൂരിരുട്ടാണ് . 

thrissur-peechi-quarters
പീച്ചിയിലെ തകർന്നുകിടക്കുന്ന ക്വാർട്ടേഴ്സുകൾ

അനാഥമായി ക്വാർട്ടേഴ്സുകൾ

പീച്ചി ഡാമിനോടു ചേർന്നു ജലസേചന വകുപ്പിനു കീഴിൽ 150  ക്വാർട്ടേഴ്സുകളാണുള്ളത്. കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ജീവനക്കാർക്കായി നിർമിച്ച ഈ ക്വാർട്ടേഴ്സുകളിൽ  30 എണ്ണം മാത്രമാണ് താമസയോഗ്യമായവ. മറ്റുള്ളവയെല്ലാം കാലപ്പഴക്കംകൊണ്ടു തകർന്നു വീണു. ഈ പ്രദേശങ്ങളെല്ലാം വർഷങ്ങളായി കാടുപിടിച്ചു കിടക്കുകയാണ്. തകർന്നുകിടക്കുന്ന ക്വാർട്ടേഴ്സുകൾക്ക് പകരം പുതിയ ക്വാർട്ടേഴ്സുകളോ ഫ്ലാറ്റുകളോ നിർമിക്കുന്നതിനു മാറിമാറി വന്ന സർക്കാരുകളൊന്നും തയാറായിട്ടില്ല.

ജലസേചന വകുപ്പ്, മത്സ്യബന്ധന വകുപ്പ്, ജല അതോറിറ്റി എന്നിവയുടെ എല്ലാമായി നൂറേക്കറിലധികം സർക്കാർ ഭൂമിയാണ് പീച്ചിയിൽ നശിച്ചു കിടക്കുന്നത്. ഒല്ലൂർ നിയോജക മണ്ഡലത്തിന് അനുവദിച്ച സർക്കാർ കോളജ് പീച്ചിയിൽ നിർമിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. പിന്നീട് സ്വകാര്യ വ്യക്തിയുടെ ഭൂമി വാങ്ങി കോളജ് നിർമിക്കുന്നതിനു തീരുമാനിച്ചു. പീച്ചിയിലെ ഒഴിഞ്ഞുകിടക്കുന്ന സർക്കാർഭൂമി ജനോപകാരപ്രദമായ പദ്ധതികൾ ഒരുക്കാൻ സർക്കാർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

thrissur-peechi-rest-house
സർക്കാർ അതിഥി മന്ദിരം ആയ പീച്ചി റെസ്റ്റ് ഹൗസ്

സർക്കാർ ഗെസ്റ്റ് ഹൗസുകൾ 

പീച്ചിയിൽ സർക്കാരിന്റെ 2 അതിഥി മന്ദിരങ്ങൾ ഉണ്ട്. പീച്ചി ഹൗസും റെസ്റ്റ് ഹൗസും.  ഇതിൽ പീച്ചി ഹൗസിൽ അതിഥികൾക്ക് താമസിക്കാം. ഇതിനായി പീച്ചിയിലെ ജലസേചന വകുപ്പിന്റെ ഓഫിസിലെത്തി അപേക്ഷ നൽകുകയും തൃശൂരിൽ ട്രഷറിയിൽ പോയി ചലാൻ അടയ്ക്കുകയും വേണം. അതായത് മുൻകൂട്ടി ബുക്ക് ചെയ്യാതെ പീച്ചി സർക്കാർ അതിഥി മന്ദിരത്തിൽ താമസിക്കാനാവില്ല.

വിഐപി മുറികളും ആധുനിക സൗകര്യങ്ങളും എല്ലാം ഉണ്ടെങ്കിലും പീച്ചി ഹൗസ് സഞ്ചാരികൾക്ക് താമസിക്കാൻ നൽകാൻ അധികൃതർക്ക് താൽപര്യമില്ല.മറ്റൊന്ന് റെസ്റ്റ് ഹൗസ് ആണ്. 4 വിശാലമായ മുറികൾ ഉണ്ടെങ്കിലും 5വർഷമായി റെസ്റ്റ് ഹൗസ് പ്രവർത്തനരഹിതമാണ്. 20 ലക്ഷം രൂപയിലധികം ചെലവഴിച്ചു  നവീകരിച്ചെങ്കിലും വൈദ്യുതി കണക്‌ഷൻ ഇല്ലെന്ന പേരിൽ റെസ്റ്റ് ഹൗസ് അടഞ്ഞുകിടക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com