നിയമവിരുദ്ധ സംഘടനകളെ നിരോധിക്കണം: സദാനന്ദ ഗൗഡ
Mail This Article
തൃശൂർ ∙ രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടത്തുന്ന നിയമവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്നും കർണാടകയിൽ എസ്ഡിപിഐ–പോപ്പുലർ ഫ്രണ്ട് സംഘടനകളെ നിരോധിക്കേണ്ട സമയം അതിക്രമിച്ചെന്നും കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. പൗരത്വ നിയമ പ്രചാരണത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു, മുൻ കർണാടക മുഖ്യമന്ത്രി കൂടിയായ അദ്ദേഹം.
കർണാടകയിൽ എംപിമാരെ വരെ കയ്യേറ്റം ചെയ്യുന്ന തലത്തിലേക്കു നിയമവിരുദ്ധ സംഘടനകൾ വളർന്നു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം പ്രതിപക്ഷത്തിന്റെ തെറ്റിദ്ധരിപ്പിക്കലിൽ നിന്നുണ്ടായതാണ്. പൗരത്വ നിയമം മതപരമായ വിവേചനവും മൗലിക അവകാശ നിഷേധവുമാണെന്ന പ്രചാരണം തെറ്റാണ്. പൗരത്വ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രീം കോടതിയെ സമീപിച്ച് നിർഭാഗ്യകരമാണ്.
കേരള സർക്കാർ രാജ്യത്തിന്റെ ജനാധിപത്യ തീരുമാനം സ്വീകരിക്കാൻ തയാറാകണമെന്ന് ഗൗഡ പറഞ്ഞു. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ പൗര റജിസ്റ്ററും പൗരത്വ നിയമവും തമ്മിൽ ബന്ധമില്ല– ഗൗഡ പറഞ്ഞു. പൗരത്വ നിയമ പ്രചാരണത്തിനും വിശദീകരണത്തിനുമായി ജില്ലയിലെത്തിയ സദാനന്ദ ഗൗഡ ചാലക്കുടി, തൃപ്രയാർ എന്നിവിടങ്ങളിൽ ഗൃഹസന്ദർശനവും വ്യാപാരികളുമായി ചർച്ചയും നടത്തി.