ജയിൽ പമ്പ് മൂന്നു മാസത്തിനകം പൂർത്തിയാക്കും: സുനിൽകുമാർ
Mail This Article
തൃശൂർ ∙ വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിലെ പെട്രോൾ പമ്പിന്റെ നിർമാണം 3 മാസത്തിനകം പൂർത്തിയാക്കുമെന്നു മന്ത്രി വി.എസ്. സുനിൽ കുമാർ. സംസ്ഥാന പാതയോരത്തു ജയിൽ കവാടത്തോടു ചേർന്നൊരുക്കുന്ന പെട്രോൾ പമ്പിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ ഏറ്റവും വലിയ പെട്രോൾ പമ്പായി ഇതു മാറും.
പമ്പിനോടു ചേർന്നു കഫറ്റീരിയ, വിശ്രമ സ്ഥലം, ശുചിമുറി, സ്റ്റേഷനറി കടകൾ എന്നിവയും ഒരുക്കും. ജയിൽ ശിക്ഷ അനുഭവിക്കുന്നവരിൽ നല്ല സ്വഭാവം പ്രകടിപ്പിക്കുന്ന തടവുകാരെ ഇവിടെ ജോലിക്കായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. ജയിൽ ഡിജിപി ഋഷിരാജ് സിങ്, ഡപ്യൂട്ടി കലക്ടർ എം.ബി. ഗിരീഷ് കുമാർ, കൗൺസിലർ വി.കെ. സുരേഷ് കുമാർ, മധ്യമേഖല ഡിഐജി സാം തങ്കയ്യൻ, ഐഒസി കേരള ചീഫ് ജനറൽ മാനേജർ വി.സി. അശോകൻ, സെയിൽസ് ജനറൽ മാനേജർ നവീൻ ചരൺ, നബാർഡ് എജിഎം ദീപ എസ്. പിള്ള, വിയ്യൂർ അതിസുരക്ഷാ ജയിൽ സൂപ്രണ്ട് എ.ജി. സുരേഷ്, സെൻട്രൽ ജയിൽ സൂപ്രണ്ട് എൻ.എസ്. നിർമലാനന്ദൻ നായർ എന്നിവർ പ്രസംഗിച്ചു.