പോക്സോ കേസ് പ്രതിയെ മുംബൈയിൽ നിന്നു പിടികൂടി
Mail This Article
വടക്കാഞ്ചേരി ∙ മുള്ളൂർക്കരയിൽ നിന്നു 2 വർഷം മുൻപ് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുംബൈയിൽ വച്ചു പീഡിപ്പിച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി. ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ ക്രിമിനലിനെ വടക്കാഞ്ചേരി പൊലീസ് മുംബൈയിൽ നിന്നു സാഹസികമായി പിടികൂടുകയായിരുന്നു. മുംബൈ വിരാർ ഈസ്റ്റ് സ്വദേശി ഇമ്രാൻ യുസുഫ് മിസ്ത്രിയാണു(33) പിടിയിലായത്.
കേരളത്തിൽ നിന്നു വിവാഹം കഴിച്ചിട്ടുള്ള പ്രതി ഇതിനിടയിൽ ഒട്ടേറെ വിവാഹങ്ങൾ കഴിച്ചതായി പൊലീസ് പറഞ്ഞു. ഒട്ടേറെ ദിവസത്തെ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയതെന്നു കുന്നംകുളം എസിപി ടി.എസ്.സിനോജ്, വടക്കാഞ്ചേരി സിഐ കെ.മാധവൻകുട്ടി എന്നിവർ പറഞ്ഞു.
വടക്കാഞ്ചേരി എസ്ഐ പി.ബി.ബിന്ദുലാലിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കൂട്ടാളികൾ അറിഞ്ഞു സംഘടിക്കുന്നതിനു മുൻപ് കേരളത്തിലേക്കു കൊണ്ടുവരികയായിരുന്നു. എഎസ്ഐ പി.എ.ഭുവനേശ്വർ, സീനിയർ സിപിഒ എ.വി.സജീവ്, സിപിഒ എ.എസ്.പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തൃശൂർ പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.