സ്ത്രീകൾക്കു സേഫ്റ്റി പിൻ നൽകി പൊലീസ് പറഞ്ഞു, ‘ബീ സേഫ്’
Mail This Article
പെരുമ്പിലാവ്∙ ചാലിശേരി മുലയംപറമ്പത്തുകാവ് ക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷത്തിനെത്തിയ സ്ത്രീകൾക്കു ജനമൈത്രി പൊലീസിന്റെ വക സേഫ്റ്റി പിൻ വിതരണം. മാല കവരാനെത്തുന്ന മോഷ്ടാക്കളിൽനിന്നു രക്ഷനേടാനാണ് ചാലിശേരി ജനമൈത്രി പൊലീസ് സേഫ്റ്റി പിന്നുകൾ വിതരണം ചെയ്തത്. സ്വർണമാല വസ്ത്രത്തോടു ചേർത്തു പിന്നിൽ കുരുക്കിയിടാൻ പൊലീസ് നിർദേശിച്ചു.
എസ്ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്ത്രീകൾക്കായി ആയിരത്തോളം സേഫ്റ്റി പിൻ വിതരണം ചെയ്തത്. പുലർച്ചെ 5ന് തുടങ്ങിയ വിതരണം 10 വരെ തുടർന്നു. ആഭരണങ്ങൾ ധരിച്ച് തിരക്കുള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ സ്ത്രീകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ബോധവൽക്കരണവും നടത്തി.
ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ സഞ്ചരിച്ചവർക്ക് കോഴിമുട്ടയും ഹെൽമറ്റ് ധരിച്ചവർക്ക് മിഠായിയും ചാലിശേരി പൊലീസ് കഴിഞ്ഞദിവസം വിതരണം ചെയ്തതു ജനശ്രദ്ധ നേടിയിരുന്നു. മക്കൾ കയ്യൊഴിഞ്ഞ അമ്മയെ വീടിന്റെ ഒന്നാംനിലയിൽ നിന്നു സ്വയം എടുത്ത് ഇറക്കി ഷെൽട്ടർ ഹോമിൽ എത്തിച്ചതിന്റെ പേരിൽ എസ്ഐ അനിൽ മാത്യുവിന് മേലുദ്യോഗസ്ഥരിൽ നിന്നടക്കം പ്രശംസ ലഭിച്ചിരുന്നു.