സംസ്കരിക്കാൻ പോലും ഇടമില്ലാത്ത കഥ പറഞ്ഞ് ഇറ്റലിയിൽ നിന്നൊരു വിഡിയോ
Mail This Article
തൃശൂർ ∙ ആരെ രക്ഷിക്കണം എന്നറിയാതെ നിസ്സഹായരായിപ്പോയ ആരോഗ്യപ്രവർത്തകർ, മരിച്ചവരെ സംസ്കരിക്കാൻ ഇടമില്ലാത്ത സാഹചര്യത്തിൽ ഒന്നിച്ച് ഒരു കുഴിയിൽ കുറെ പേരെ സംസ്കരിക്കാൻ ആലോചിക്കുന്ന അധികൃതർ.... ഇറ്റലിയിലെ അവസ്ഥ വിവരിച്ച്, ഇനിയെങ്കിലും അധികൃതരെ അനുസരിച്ച് വീടുകളിൽ കഴിയൂ എന്ന് മലയാളികളോട് അഭ്യർഥിക്കാനായി മലയാളി വിദ്യാർഥി ചെയ്ത വിഡിയോ വൈറലാകുന്നു.
മരിച്ചവരെയും കൊണ്ടു പായുന്ന ആംബുലൻസിന്റെ ശബ്ദം കേട്ടുണർന്ന്, അവിടെ വിദ്യാർഥിയായ തിരുവില്വാമല കുത്താമ്പുള്ളി സ്വദേശി ടി.വിനീതയാണ് അർധരാത്രി 12 ന് വിഡിയോ ചെയ്തിരിക്കുന്നത്. ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ ഉണ്ടായേക്കാവുന്ന വിപത്തിനെപ്പറ്റിയും പറഞ്ഞു വിനീത.
ലോക് ഡൗണിൽ വീട്ടിൽ ഇരിക്കണമെന്നു മലയാളികളോടു കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയാണ്. അത്രയേറെ ഗൗരവമായതിനാലാണ് അർധരാത്രി തന്നെ താൻ വിഡിയോ ചെയ്യാൻ തയാർ ആയതെന്നും മൈക്രോ ബയോളജി വിദ്യാർഥിയായ വിനീത പറയുന്നു. 27 ദിവസമായി നാലു ചുവരുകൾക്കുള്ളിൽ കഴിയുകയാണ്. ഇറ്റലിയിൽ ലോക് ഡൗൺ നേരത്തെ നടപ്പാക്കിയിരുന്നെങ്കിൽ ഇത്ര വലിയ ദുരന്തം സംഭവിക്കില്ലായിരുന്നുവെന്നും വിനീത പറയുന്നു.