മരുന്നും ഭക്ഷണവും ആവശ്യത്തിനുണ്ടോ? വിഡിയോ ചാറ്റിലൂടെ ചോദിച്ച് ഡിഐജി
Mail This Article
തൃശൂർ ∙ കോവിഡ് മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ സുഖവിവരങ്ങളാരാഞ്ഞ് ഡിഐജിയുടെ വിഡിയോ ചാറ്റ്. ‘ജനങ്ങളോടൊപ്പമുണ്ട് പൊലീസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഡിഐജി എസ്. സുരേന്ദ്രൻ ഹോം ക്വാറന്റീനിൽ കഴിയുന്നവരുമായി വിഡിയോ ചാറ്റിലൂടെ സംവദിച്ചത്. മരുന്നും ഭക്ഷണവും ആവശ്യത്തിനുണ്ടോ എന്നും ചോദിച്ചറിഞ്ഞതിനു പുറമെ എന്തെങ്കിലും ആവശ്യമുണ്ടായാൽ പൊലീസ് വിളിപ്പാടകലെയുണ്ടെന്നും ഡിഐജി ഓർമിപ്പിച്ചു.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വാട്സാപ് നമ്പറുകൾ പൊലീസ് ശേഖരിച്ചിരുന്നു. ഈ നമ്പറുകളിലേക്കാണ് വിഡിയോ കോൾ ചെയ്തത്. തൃശൂർ റേഞ്ചിനു കീഴിൽ 47,000ലേറെപ്പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ടെന്നാണ് കണക്ക്. ഇവരോടെല്ലാം പൊലീസ് വിഡിയോ ചാറ്റിലൂടെ സംവദിക്കും. നേരിട്ടു ബന്ധപ്പെടുന്നതിനു പുറമെയാണിത്. വിഡിയോ കോളിലൂടെ ജനങ്ങൾക്കു കൂടുതൽ ആത്മവിശ്വാസം പകരാൻ കഴിയുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
ഒരു ഫോൺ വിളിയുടെ ദൂരത്തു പൊലീസ് സഹായത്തിനുണ്ടെന്നതു നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസം നൽകുന്നതായി ഡിഐജി പറഞ്ഞു. ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങുന്നവരോടു വീടുകളിലേക്കു മടങ്ങാൻ പൊലീസ് നിർബന്ധിക്കുന്നതു ശകാരമായി തോന്നരുതെന്നും നാടിന്റെയും ജനങ്ങളുടെയും രക്ഷയ്ക്കാണ് പൊലീസ് നടപടിയെന്നും ഡിഐജി പറഞ്ഞു.