ഓർഡർ ചെയ്ത ഷവർമയുടെ പേരിൽ കളിത്തോക്ക് കാട്ടി വിരട്ടി; പിടിയിലായത് ഇങ്ങനെ...
Mail This Article
തൃശൂർ ∙ ഓർഡർ ചെയ്ത ഷവർമ (അറേബ്യൻ വിഭവം) കാറിനുള്ളിൽ എത്തിച്ചു നൽകാൻ വിസമ്മതിച്ചതിന് കടയുടമയെയും ജീവനക്കാരനെയും കളിത്തോക്ക് കാട്ടി വിരട്ടിയയാൾ പിടിയിൽ. വാടാനപ്പിള്ളി ചേലോട് സ്വദേശി ഹബീബ് ആണ് അറസ്റ്റിലായത്. കൂർക്കഞ്ചേരിയിൽ കടയുടമയ്ക്കു നേരെ യുവാക്കൾ എയർ ഗൺ ഉപയോഗിച്ചു വെടിയുതിർത്ത സംഭവത്തിനു പിന്നാലെയാണ് വീണ്ടും തോക്ക് ഭീഷണി. കഴിഞ്ഞ ദിവസം രാത്രിയിൽ ഏങ്ങണ്ടിയൂർ ഏത്തായിയിലെ ഗ്രീൻ ഹാർട്ട് ഹോട്ടലിലാണ് സംഭവം.
മദ്യലഹരിയിൽ ഹോട്ടലിനു മുന്നിൽ കാറിലെത്തിയശേഷം ഹബീബ് ഷവർമ ഓർഡർ ചെയ്തു. എന്നാൽ, ഹോട്ടൽ ജീവനക്കാരൻ കൗണ്ടറിൽ പാഴ്സൽ വച്ചശേഷം തിരികെ പോയതു ഹബീബ് ചോദ്യം ചെയ്തു. പാഴ്സൽ കാറിൽ എത്തിച്ചു തരണം എന്നായിരുന്നു ഇയാളുടെ ആവശ്യം. കോവിഡ് കാലമായതിനാൽ ഇതിനു കഴിയില്ലെന്നു ജീവനക്കാരൻ പറഞ്ഞു. മൊത്തത്തിൽ തർക്കമായതോടെ ഹബീബ് തോക്ക് എടുത്തുകാട്ടി കടയുടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി.
കളിത്തോക്കാണെങ്കിലും കാഴ്ചയിൽ യഥാർഥ പിസ്റ്റൾ പോലെ തോന്നിക്കുന്നതിനാൽ എല്ലാവരും പരിഭ്രാന്തരായി. ഇവിടെ നിന്നു മടങ്ങിയ ഹബീബ് മറ്റൊരാൾക്കൊപ്പം ബൈക്കിൽ വീണ്ടുമെത്തി ഷവർമ വാങ്ങുകയും ചെയ്തു. സിസിടിവിയിൽ പതിഞ്ഞ വാഹന നമ്പറിൽ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. ഉണ്ട പോലുമില്ലാത്ത കളിത്തോക്ക് ആണെന്നു പരിശോധനയിൽ കണ്ടെത്തി. ഭീഷണിപ്പെടുത്തിയതിനും പൊതുസ്ഥലത്തു ശല്യമുണ്ടാക്കിയതിനുമാണ് കേസ്.