മാറ്റ് കുറഞ്ഞ സ്വർണം പണയം വച്ച് 19 ലക്ഷത്തിന്റെ തട്ടിപ്പ്
Mail This Article
പുതുക്കാട് ∙ മാറ്റു കുറഞ്ഞ മുക്കാൽ കിലോയുടെ സ്വർണാഭരണം നിർമിച്ച് പണയം വച്ച് 19.01 ലക്ഷം രൂപയുടെ തട്ടിപ്പ്. ആഭരണം നിർമിക്കുകയും കൃത്രിമമായി ഹാൾമാർക്ക് മുദ്ര പതിക്കുകയും ചെയ്തവരടക്കം 3 പേർ പിടിയിലായി. ചെമ്പൂക്കാവ് ചേർപ്പിൽ വിനീഷ് കുമാർ (43), ചിയ്യാരം കുന്നത്തുപറമ്പിൽ ദിനേഷ് (34), കോലഴി കപ്പിയേടത്ത് പ്രതീഷ് (34) എന്നിവരെയാണ് പിടികൂടിയത്.
മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ വരന്തരപ്പിള്ളി കിഴക്കൂടൻ ജയരാജിനെ (54) സ്പിരിറ്റ് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. 2 പേർ കൂടി പിടിയിലാകാനുണ്ട്. 22 കാരറ്റുള്ള സ്വർണാഭരണങ്ങളെന്ന പേരിൽ ഹാൾമാർക്ക് മുദ്ര പതിച്ച 748 ഗ്രാം ആഭരണങ്ങളാണ് വിവിധ ധനകാര്യ സ്ഥാപനങ്ങളിലായി ജയരാജും സംഘവും പണയം വച്ചത്. ചെമ്പും വെള്ളിയും കാഡ്മിയവും ഉപയോഗിച്ചു നിർമിച്ച ആഭരണങ്ങളിൽ സ്വർണം പൊതിഞ്ഞാണു തട്ടിപ്പു നടത്തിയതെന്നു പൊലീസ് കണ്ടെത്തി.
ഇവയ്ക്ക് 9 കാരറ്റ് മാത്രമാണുള്ളത്. ആമ്പല്ലൂർ സഹകരണ ബാങ്ക് ഹെഡ് ഓഫിസിലും ശാഖകളിലും 332 ഗ്രാം പണയം വച്ച് 8.32 ലക്ഷവും വിവിധ ബാങ്കുകളിലും കെഎസ്എഫ്ഇ ശാഖയിലുമായി 10.69 ലക്ഷവുമാണ് തട്ടിയെടുത്തത്. സ്വർണം പൂശുന്നതിനു പകരം പൊതിഞ്ഞതിനാൽ മാറ്റുരച്ചു നോക്കിയാലും കണ്ടുപിടിക്കാൻ കഴിയില്ല. ജയരാജ് ആഭരണങ്ങൾ തിരിച്ചെടുക്കാൻ എത്താത്തതിൽ സംശയം തോന്നിയ സ്ഥാപനങ്ങൾ ആഭരണം മുറിച്ചു പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് കണ്ടെത്തിയത്.