ADVERTISEMENT

ഏതു സ്ഥാനാർഥിയേയും തല കുനിപ്പിക്കുന്ന മണ്ഡലമാണു ചേലക്കര. തലകുനിച്ചില്ലെങ്കിൽ സ്ഥാനാർഥിക്കു  തലയ്ക്കു നല്ല കൊട്ടു കൊടുക്കും. പിന്നെ  പറഞ്ഞിട്ടു കാര്യമില്ല. തുറന്ന വാഹനത്തിൽ തലയുയർത്തിപ്പിടിച്ച്  കൈ വീശി വരുന്ന സ്ഥാനാർഥികളുടെ തലയ്ക്കു നേരെ എളനാടിന്റെ പച്ചപ്പ് ഏതു നേരത്തും വടി നീട്ടും. നല്ല മൂത്ത മാങ്ങ നിറഞ്ഞ മാങ്കൊമ്പ്, അല്ലെങ്കിൽ നല്ല തേൻമധുരപ്ലാവിന്റെ  നീണ്ട കൊമ്പ്, അതുമല്ലെങ്കിൽ ഒരു പുളിങ്കൊമ്പ്. തലതാഴ്ത്തുകയേ ഉള്ളു പോംവഴി. വോട്ടർമാരുടെ മുൻപിലും അങ്ങനെ തന്നെ.

ചേലക്കര ഒരു പുളിങ്കൊമ്പായിരുന്നു  മുന്നണികൾക്ക്. 1965 മുതൽ 80 വരെ ഒന്നരപ്പതിറ്റാണ്ട് ഏതു കോൺഗ്രസുകാരനുംപിടിക്കാവുന്ന പുളിങ്കൊമ്പ്. കെ. ബാലകൃഷ്ണനും പി. കുഞ്ഞനും കെ.കെ. ബാലകൃഷ്ണനും  അതിൽ പിടിച്ചു കയറി. അങ്ങനെ കോൺഗ്രസ് വിലസുമ്പോൾ വോട്ടർമാരുടെ വക തലയ്ക്കിട്ടൊരു കിണുക്ക്. സിപിഎമ്മിന്റെ സി.കെ. ചക്രപാണിയെ വിജയിപ്പിച്ചു . വീണ്ടും തിരിച്ചു കോൺഗ്രസിനു കിരീടം കൈമാറി. എം.എ കുട്ടപ്പനെ ‘എംഎൽഎ കുട്ടപ്പൻ’ ആക്കി. പിന്നാലെ എം.പി. താമിയേയും.

1996 മുതൽ കാൽ നൂറ്റാണ്ടായി ഇടതുമുന്നണി പിടിച്ച  പുളിങ്കൊമ്പാണ് ചേലക്കര. നാലുവട്ടം കെ. രാധാകൃഷ്ണൻ., കഴിഞ്ഞ തവണ യു.ആർ പ്രദീപ്. തുറന്ന വാഹനത്തിൽ ഇത്തവണ മണ്ഡലത്തിലൂടെ കടന്നു വരുന്ന മുന്നണി സ്ഥാനാർഥികൾ കെ. രാധാകൃഷ്ണൻ (എൽഡിഎഫ്), സി.സി. ശ്രീകുമാർ (യുഡിഎഫ്), ഷാജുമോൻ വട്ടേക്കാട് (എൻഡിഎ). എസ്ഡിപിഐയിലെ  ചന്ദ്രൻ തിയ്യത്തും മത്സര രംഗത്തുണ്ട്. ആരു തലയുയർത്തും ആരൊക്കെ തലകുനിക്കും ?

 നടന്നു കയറാൻ ശ്രീകുമാർ 

നടപ്പ് ഒരു വലിയ പ്രചാരണ ആയുധമാക്കിയയാളാണ് ആന്ധ്രയിലെ വൈഎസ് രാജശേഖര റെഡ്ഡി (വൈഎസ്ആർ) അണികളെയും കൂട്ടി ഒന്നു നടന്നെത്തുമ്പോൾ  നാടിന്റെ നിലപാടു  മാറ്റും. ചേലക്കരയിൽ പോരടിക്കാൻ മുൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.സി. ശ്രീകുമാറിനെ നിയോഗിച്ചപ്പോൾ ആളൊരു വൈഎസ്ആർ ആയി. ഒരു ദിവസം അണികളെയും കൂട്ടിയൊരു നടത്തം. നടപ്പ് 10 കിലോമീറ്റർ ആയി. പിന്നെ 20, 30, 40 കിലോമീറ്ററുകൾ... അങ്ങനെ നീണ്ട് 9 പഞ്ചായത്തുകളും കടന്നപ്പോൾ മൊത്തം 120 കിലോമീറ്റർ!

ചേലക്കരയിൽ രാധാകൃഷ്ണന് ‘ ഈസി വാക്ക്  ഓവർ’ എന്നതിനു പകരം  കട്ടയ്ക്കു മത്സരം എന്ന പ്രതീതി ഉണ്ടാക്കിയത് ഈ  ‘വാക്ക്’ (നടത്തം) ആണ്. കാൽ നൂറ്റാണ്ട് മണ്ഡലം കയ്യിൽ വച്ചിട്ടും സിപിഎമ്മിന് ചേലക്കരയിൽ ഒന്നും  ചെയ്യാനായില്ലെന്ന് തുറന്ന വാഹനത്തിലെ പ്രചാരണ യാത്രയ്ക്കിടെ ശ്രീകുമാർ പറയുന്നു. ഇടയ്ക്കൊരു മുന്നറിയിപ്പും. ‘‘തുറന്ന വാഹനത്തിലെ സഞ്ചാരമാണ് കമ്പിയിൽ മുറുക്കി പിടിക്കണം. വാഹനത്തിന്റെ പ്രശ്നമല്ല, മണ്ഡലത്തിലെ ചില റോഡുകൾ അങ്ങനാണ്. ചിലപ്പോൾ താഴെ വീഴും.’’

കമ്പിയിൽ ഒന്നുകൂടി മുറുകെപ്പിടിച്ച ് ആടിയുലഞ്ഞു നിന്ന് സ്ഥാനാർഥിയോടു ചോദിച്ചു. മണ്ഡലത്തിൽ യുഡിഎഫിന്റെ വിജയത്തിന് അനുകൂലമായി കാണുന്നത് എന്തൊക്കെയാണ്.? സിപിഎമ്മിന് ചേലക്കരയിൽ ആത്മവിശ്വാസക്കുറവുണ്ട്. അവർ സിറ്റിങ് സ്ഥാനാർഥിയെ മാറ്റിയത് അതുകൊണ്ടല്ലേ. സിപിഎമ്മിന്റെ അടിത്തറയിൽ വിള്ളലുണ്ട്. 25 കൊല്ലത്തെ സിപിഎം കോട്ട എന്നൊക്കെ പറയാമെന്നേയുള്ളു. ഇതൊരു കോൺഗ്രസ് മണ്ഡലമാണ്. ഒരു വാഹനത്തിനു മാത്രം പോകാവുന്ന വഴികളിലും ഇരുവശത്തും വെള്ളവരയിട്ട് ‘ഹൈവേ എഫക്ട്’ ആക്കിയിരിക്കുന്നതു കാണാം മണ്ഡലത്തിൽ. പൂവത്താണിയിൽ നിന്ന് വല്ലങ്ങിപ്പാറയിലേക്കു വാഹനം തിരിഞ്ഞു.

വഴിയരികിൽ ഒരു ബോർഡ്. ‘ആലത്തൂർ ആവർത്തിക്കും. സി.സി. ജയിക്കും’ എന്താണ് ഈ ആലത്തൂർ ആവർത്തനത്തിലെ കഥ. ഉലയുന്ന വാഹനത്തിൽ ഉറച്ചു നിന്ന് ശ്രീകുമാർ പറഞ്ഞു: ആലത്തൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് തിരിച്ചു പിടിച്ചത് ചരിത്രമാണ്. എൽഡിഎഫിന്റെ കുത്തകയെന്ന് ഇപ്പോൾ ചേലക്കരയെക്കുറിച്ചെന്ന പറയുന്ന മണ്ഡലം. അതു പൊളിച്ചതാണ് ആലത്തൂർ എഫക്ട്. ആ തിരഞ്ഞെടുപ്പിൽ ചേലക്കര നിയമസഭാ മണ്ഡലം പരിധിയിൽ 23,000 വോട്ടിന്റെ ലീഡാണ് യുഡിഎഫ് നേടിയത്. കോട്ടപിടിച്ചെടുക്കുന്ന പോരാട്ടങ്ങൾക്കെല്ലാം ഊർജമാണ് ആലത്തൂർ. ഒന്നും അസാധ്യമല്ല. കണക്കു കൂട്ടിയാണ് ശ്രീകുമാറിന്റെ വാക്കുകൾ. എൻജിനീയർമാർ എപ്പോഴും അങ്ങനാണല്ലോ.

മണ്ഡലത്തിൽ ശ്രീകുമാർ ഇല്ലെന്നു പറയുന്നവരോട് ശക്തമായൊരു മറുപടി  അദ്ദേഹം പറഞ്ഞു: മണ്ഡലത്തിലെ സ്കൂളുകൾ, കുടിവെള്ള പദ്ധതികൾ, പാലം  ഇവയിലൊക്കെ ശിലാഫലകങ്ങളിൽ പോയി നോക്കൂ. അവിടെ സി.സി ശ്രീകുമാർ എന്ന പേരുകാണാം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഏറ്റവും കൂടുതൽ പദ്ധതി അനുവദിച്ചതും  നടപ്പാക്കിയതും ചേലക്കരയിലാണെന്ന് ശ്രീകുമാർ പറയുന്നു. കല്ലിൽ എഴുതപ്പെട്ട രേഖ.ഒൻപത് പഞ്ചായത്തിലും എംഎൽഎ ഓഫിസ് ഉണ്ടാകും. കോമൺ ഫെസിലിറ്റി സെന്റർ സഹിതം. ശ്രീകുമാറിന്റെ വാക്ക്.

ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ മാഞ്ചാടി അസൈനാരോടൊപ്പം
ചേലക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.രാധാകൃഷ്ണൻ മാഞ്ചാടി അസൈനാരോടൊപ്പം

വഴിതെളിച്ച് രാധാകൃഷ്ണയാത്ര 

‘ എനിക്കും പി.പി. സുമോദിനും വോട്ടു ചെയ്യണം’ ചേലക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ. രാധാകൃഷ്ണൻ ചൂലിപ്പാടത്തു നിന്നു വോട്ടുചോദിക്കുകയാണ്. ജില്ലയുടെ അതിർത്തിയോടു ചേരുന്ന തരൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയാണ് സുമോദ്. ‘അയൽക്കാരെ’ മറക്കാത്തയാളാണു കെ. രാധാകൃഷ്ണൻ ഇന്നലെ കാറിലാണു യാത്ര. ഓടുമ്പോൾ ഇടം കൈ ചില്ല് താഴ്ത്താനുള്ള ബട്ടണിൽ വച്ചിരിക്കുന്നു. റോഡരികിലെ വീടുകളിലെല്ലാം മുറ്റത്ത് വോട്ടർമാർ  ആവേശത്തോടെ കാത്തു നിൽപ്പുണ്ട്.

ഇവർക്കു നേരെ കൈവീശാനായി ചിച്ച് താഴ്ന്നും ഉയർന്നും വരുന്നു. സംസാരിക്കുന്നതിനിടയിലും ഒരു വീടിനു  മുന്നിൽ പോലും ചില്ലു താഴാതെ വരുന്നില്ല. 1996ൽ ആദ്യ അവസരത്തിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപേ മന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്ത അനുഭവം പറഞ്ഞു. അന്ന് ജയിച്ചയുടൻ നന്ദി പറയാൻ ബസ് കയറിയായിരുന്നു യാത്ര.പഴയന്നൂർക്കവലയിൽ കടകളിൽ നന്ദിപറഞ്ഞുനിൽക്കുമ്പോൾ ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് തിരുവനന്തപുരത്തു നിന്നു വിളി. രാധാകൃഷ്ണനെ കിട്ടാൻ വീട്ടിൽ ഫോണുമില്ല.

അവിടെ നിന്ന് ഏരിയാ കമ്മിറ്റിയിലേക്കും ലോക്കൽ കമ്മിറ്റിയിലേക്കും വിളി വന്നു. ആരൊക്കെയോ വന്നു  തപ്പിപ്പിടിച്ചു  പറഞ്ഞു: വേഗം തിരുവനന്തപുരത്തെത്തണം. ഒരു കാർ വാടകയ്ക്കു പിടിച്ചു തിരുവനന്തപുരത്തെത്തിയപ്പോൾ ഇ.കെ. നായനാരുടെ അധ്യക്ഷതയിൽ യോഗം. അതുകഴിഞ്ഞിറങ്ങുമ്പോൾ വാടക കാർ കാണാനില്ല. തിരിച്ചുവിട്ടിരിക്കുന്നു, പകരം മന്ത്രിയുടെ കാർ, പൊലീസിന്റെ അകമ്പടി. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ആദ്യ കാബിനറ്റ് യോഗവും കഴിഞ്ഞാണ് എംഎൽഎയുടെ സത്യപ്രതിജ്ഞ.

അക്കാലത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാനപങ്ങൾ, പോളി ടെക്നിക്കുകൾ ഇവയൊക്കെ കൊണ്ടുവരാൻ ആദ്യമേ മുൻകൈ എടുത്തതിനു രാധാകൃഷ്ണൻ പറയുന്നൊരു കാരണമുണ്ട്.എംഎൽഎ ആകുന്നതിനു തൊട്ടുമുൻപുവരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ സാരഥിയായിരിക്കുമ്പോൾ രാധാകൃഷ്ണൻ സ്ഥിരമായി  അവതരിപ്പിച്ചിരുന്ന പ്രമേയം  എന്തായിരുന്നെന്നോ, ചേലക്കരയിൽ പത്താംക്ലാസിനുശേഷം പഠിക്കാനുള്ള ഉന്നതവിദ്യാഭ്യാസ സൗകര്യമൊരുക്കണം.

എംഎൽഎയും മന്ത്രിയുമായതോടെ പഴയ പ്രമേയങ്ങൾക്കൊക്കെ മറുപടി പറയാതെന്തു ചെയ്യും? അന്ന് ഉന്നയിച്ച ആവശ്യങ്ങളെല്ലാം നാലു ടേമിൽ എംഎൽഎ ആയകാലം കൊണ്ടു ചേലക്കരയിൽ നടപ്പാക്കിയെന്ന് രാധാകൃഷ്ണൻ പറയുമ്പോഴും കാറിന്റെ ചില്ല് താഴ്ന്നും ഉയർന്നും ഇരുന്നു. ഓരോ വഴിതിരിയുമ്പോഴും അദ്ദേഹം ഓർമിപ്പിക്കും ‘‘1996ൽ ഞാൻ ആദ്യമായി നിയമസഭയിലേക്കു മത്സരിക്കാൻ വന്നപ്പോൾ ഇതൊക്കെ നടവഴികളും വരമ്പുമൊക്കെയായിരുന്നു. ’’ചൂലിപ്പാടത്തു നിന്നു മാഞ്ചാടി കവലയിലേക്ക് എത്തുകയാണു വാഹനം.

ഓരോ കവലയിലെ സ്വീകരണത്തിനും മുൻപ്  രാധാകൃഷ്ണൻ പോക്കറ്റിൽ നിന്നൊരു പച്ച ചീപ്പെടുക്കും. നന്നായി  എണ്ണതേച്ച ആ കറുത്ത മുടി ഒന്നു ചീകും. വെള്ളത്തോർത്തു കൊണ്ട് മുഖം  ഒന്നമർത്തി തുടയ്ക്കും. ഊർജസ്വലനായി പുറത്തേക്കിറങ്ങും. മാഞ്ചാടിയിൽ ഇറങ്ങുമ്പോൾ അവിടെ ആൾക്കൂട്ടത്തിനിടയിൽ നിന്നൊരു വയോധികൻ വന്നു കൈപിടിച്ചു. പിന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അസൈനാർ എന്നാണു പേര്. പ്രചാരണത്തിന് മാഞ്ചാടിയിൽ വരണമെന്നാവശ്യപ്പെട്ടു ഫോണിൽ വിളിച്ചത് ഈ അസൈനാരാണ്. എംഎൽഎ ആകുന്നതിനു മുൻപുള്ള ബന്ധം. ആ ബന്ധങ്ങളാണ്  രാധാകൃഷ്ണന്റെ പ്രചാരണവഴിയിലെ കരുത്ത്.

എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് പഴയന്നൂർ കല്ലംപറമ്പിൽ പ്രചാരണത്തിൽ
എൻഡിഎ സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് പഴയന്നൂർ കല്ലംപറമ്പിൽ പ്രചാരണത്തിൽ

പഞ്ച പിടിക്കാൻ ഷാജുമോൻ

കല്ലംപറമ്പ് ആലിൻചുവട് ജംക്‌ഷനിൽ എൻഡിഎ സ്ഥാനാർഥി ഷാജുമോൻ പടനയിച്ചു വരികയാണ്. കോവിഡ് കാലമായതിനാൽ കണ്ടയുടൻ ഷെയ്ക്ക് ഹാൻഡിനു പകരം  മുഷ്ടി ചുരുട്ടി ഇടിച്ചു. ഹൗ!  കയ്യിന്റെ ഇടപാടു തീർന്നു. പഞ്ചഗുസ്തിക്കാരനാണു സ്ഥാനാർഥി!. മണ്ഡലത്തിൽ 2 കൈകൊണ്ടും ഗുസ്തി പിടിക്കുകയാണ് ഷാജുമോൻ. വലംകൈകൊണ്ട് എൽഡിഎഫിനെ, ഇടംകൈ കൊണ്ട് യുഡിഎഫിനെ. രണ്ടിനേം മലർത്തിയടിക്കും. – തുറന്ന വാഹനത്തിൽ കല്ലംപറമ്പിൽ നിന്ന് വടക്കേത്തറ ജംക്‌ഷനിലേക്കു സഞ്ചരിക്കുമ്പോൾ ഷാജുമോൻ പറഞ്ഞു. ഏഴുതവണ സിപിഎമ്മും ആറുതവണ കോൺഗ്രസും ഭരിച്ച മണ്ഡലമാണിത്. പറഞ്ഞിട്ടെന്തു കാര്യംനോക്കൂ. 

കുടവുമായി അമ്മമാർ  നിൽക്കുന്നതു കണ്ടില്ലേ?ശരിയാണ്, ചീരക്കുഴി ഡാമിന്റെ പരിസരത്തുകൂടിയുള്ള റോഡാണ്. പക്ഷേ, കുടത്തിൽ വെള്ളം ചുമന്നുകൊണ്ടു പോകുന്നകാഴ്ച കാണാം. ഈ വഴിയോരത്ത് മിക്ക വീട്ടമ്മമാരുടെയും കയ്യിലോ  ഒക്കത്തോ ഒരു കുടമുണ്ട്. ‌ആലിൻചുവട്ടിൽ പ്രസംഗിക്കുമ്പോൾ ഒരുകൊച്ചുകുട്ടി അടുത്തെത്തി താമരപതിച്ച കൊടി വീശി. കണ്ടുനിന്നവർ ഭാരത് മാതാ കീ ജയ് വിളിച്ചു. അവിടെ ഷാജുമോൻ ഒരു പ്രഖ്യാപനം നടത്തി : വെറും 3 കിലോമീറ്റർ ചേലക്കര ബൈപാസ് നിർമിക്കുമെന്ന് എൽഡിഎഫ് പറയാൻ തുടങ്ങിയിട്ട്  25 വർഷമായി. ഇതുവരെ ഒന്നുമായിട്ടില്ല. എനിക്ക്  2 വർഷം തരൂ.

ഈ വാക്ക് പാലിച്ചില്ലെങ്കിൽ എന്നെ നിങ്ങൾ തിരിച്ചു വിളിച്ചു കൊള്ളൂ...5 വർഷം കൊണ്ട് 28,500  വോട്ട് മണ്ഡലത്തിൽ വർധിപ്പിച്ചിട്ടുണ്ട്. 20,000 വോട്ടു കൂടി കിട്ടിയാൽ ഞങ്ങൾ ഈ മണ്ഡലം പിടിക്കും. ഞാൻ ഇവിടെ വോട്ടുചോദിക്കുന്നത് നാലാം തവണയാണ്. ഇത്തവണ എനിക്കതു കിട്ടും..വടക്കേത്തറയിൽ പിരിയാൻ നേരം കൈകൊടുക്കാനോങ്ങി.  സാനിറ്റൈസർ തേച്ച് ഇടതുകൈപ്പത്തിക്കുള്ളിൽ വലതു  കൈവിരലുകൾ ഞെരിച്ചമർത്തുകയാണു ഷാജുമോൻ.‌‌മുഷ്ടിചുരുട്ടി മുട്ടിക്കേണ്ടി വരുമെന്നു കരുതിയപ്പോൾ വേണ്ടെന്നു വച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com