ADVERTISEMENT

ഗുരുവായൂർ∙ ശബരിമല വിഷയം സിപിഎമ്മിന്റെ രാഷ്ട്രീയ അജൻഡയായിരുന്നുവെന്ന് ശശി തരൂർ എംപി പറഞ്ഞു. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദറിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ചോദിക്കാനും പറയാനും’ സംവാദത്തിൽ കോളജ് വിദ്യാർഥിനികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തെ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്നും രാഷ്ട്രീയത്തിൽ നിന്നു മതം ദൂരെ വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദൈവ വിശ്വാസം ഒരാളുടെ വ്യക്തിപരമായ കാര്യമാണെന്നും മറ്റൊരു ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകി. കുറച്ച് വർഷങ്ങളായി രാജ്യത്ത് മതവും ഭക്ഷണവുമൊക്കെ ചർച്ചയാകുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ലഭിക്കുന്ന കിറ്റിന്റെ വില നിങ്ങളും നിങ്ങളുടെ പേരക്കുട്ടികളും നൽകേണ്ടി വരുമെന്നും 3 ലക്ഷം കോടി രൂപയാണ് കേരത്തിന്റെ കടബാധ്യതയെന്ന് നാം മനസ്സിലാക്കണെമന്നും അദ്ദേഹം പറഞ്ഞു.

തീരെ ഉത്തരവാദിത്വബോധമില്ലാത്ത സർക്കാരാണ് കേരളത്തിലുള്ളത്. പെട്രോൾ ഡീസൽ വിലവർധനയിൽ കേന്ദ്രസർക്കാരിന്റെ കള്ളത്തരം തന്നെയാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്. കേരളത്തിലേക്ക് വ്യവസായങ്ങൾ കൊണ്ടുവരുന്നതിൽ ചുവന്നകൊടിയാണ് പേടിയെന്നും തരൂർ പറഞ്ഞു. യുഡിഎഫ് വന്നാൽ ഹർത്താൽ നിരോധിക്കും. സമരം ചെയ്യുന്നത് അന്യനെ ഉപദ്രവിച്ചും പൊതുമുതൽ നശിപ്പിച്ചും ആകരുത്.

സമരം ചെയ്യാനുള്ള അവകാശം ജനാധിപത്യത്തിലുണ്ടെങ്കിലും ജനദ്രോഹസമരങ്ങളാകരുതെന്നും അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്റെ പ്രതീകവും ഗുരുവായൂരിന്റെ ഭാഗ്യവുമാണ് കെ.എൻ.എ.ഖാദറെന്നും നിയമസഭയിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നിങ്ങളെല്ലാവർക്കും അഭിമാനിക്കാവുന്നതാണെന്നും തരൂർ പറഞ്ഞു. സ്ഥാനാർഥി കെ.എൻ.എ.ഖാദർ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ.റഷീദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com