ADVERTISEMENT

കയ്പമംഗലം മണ്ഡലം ജനിച്ചിട്ട് അധിക കാലമായിട്ടില്ല. ഇതു മൂന്നാം തിരഞ്ഞെടുപ്പാണ്. 2011ൽ വി.എസ്. സുനിൽകുമാർ ജയിച്ചു, 2016ൽ ഇ.ടി. ടൈസണും. നാട്ടിക, കൊടുങ്ങല്ലൂർ മണ്ഡലങ്ങളിൽ നിന്ന് അടർത്തിയെടുത്ത പഞ്ചായത്തുകൾ ചേർത്താണു കയ്പമംഗലമുണ്ടാക്കിയത്. അതോടെ ചേർപ്പ് എന്ന മണ്ഡലം ഇല്ലാതായി. സിപിഐക്കു നല്ല വേരുളള പ്രദേശത്തു നിന്നു കിട്ടിയ സീറ്റ് സിപിഐ തന്നെ കയ്യടക്കിവച്ചിരിക്കുന്നു.

സിപിഎം അതു ചോദ്യം ചെയ്യാറുമില്ല. സിപിഐക്കുണ്ടായിരുന്ന 2 എംഎൽഎമാരും ജനകീയരായിരുന്നുവെന്നതും പാർട്ടിക്കു നേട്ടമായി. എറണാകുളവുമായി തൊട്ടുകിടക്കുന്ന മണ്ഡലത്തിൽ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിലും കേൾക്കുന്നൊരു വാഗ്ദാനം അഴീക്കോട് – മുനമ്പം പാലമാണ്. ഇതു വരുന്നതോടെ തീരദേശത്തിന് എറണാകുളം നടന്നു കയറാവുന്നത്ര അടുത്താകും. 2001ൽ ബജറ്റിൽ തുക വകയിരുത്തിയിട്ടും ഏറ്റവും നീണ്ടുപോയ പദ്ധതികളിലൊന്നാണിത്.

2011ൽ തറക്കല്ലിട്ടെങ്കിലും ഇതുവരെ ഭൂമി ഏറ്റെടുക്കാൻ പോലുമായില്ല. ഈ തിരഞ്ഞെടുപ്പിലും പാലം ഉടൻ വരുമെന്നു കേൾക്കുന്നുണ്ട്. 21 കിലോമീറ്റർ തീരദേശമുള്ള മണ്ഡലമാണിത്. കടൽഭിത്തി പലയിടത്തുമില്ല. ഉള്ള പലയിടത്തും തകർന്നിരിക്കുന്നു. വിപുലമായൊരു പദ്ധതിയിലൂടെ തീരം രക്ഷിക്കണണെന്ന ആവശ്യം ഇത്തവണയും അലയടിച്ചു നിൽക്കുന്നു. നാലു പതിറ്റാണ്ടായി ഉയരുന്ന ശബ്ദമാണിത്. എംഎൽഎയായ ഇ.ടി. ടൈസൺ വീണ്ടും എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നു.

മുൻപു ജില്ലാ പഞ്ചായത്തിലേക്കു സിപിഎം ഏരിയ സെക്രട്ടറിയെ അട്ടിമറിച്ചു ശ്രദ്ധേയനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനാണ് യുഡിഎഫ് സ്ഥാനാർഥി. ബിഡിജെഎസ് ജില്ലാ പ്രസിഡന്റും ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ നേതാവും കൂടിയായ സി.ഡി. ശ്രീലാൽ എൻഡിഎ സ്ഥാനാർഥിയും. ബിഎസ്പി സ്ഥാനാർഥിയായ തങ്കമണി തറയിൽ, എസ്ഡിപിഐയിലെ ഷമീർ, കെ.എസ്. ഷാനവാസ് (സ്വതന്ത്രൻ) എന്നിവരും മത്സരിക്കുന്നു.

തീരത്തെ ആവേശമാകാൻ ശ്രീലാൽ

അപ്രതീക്ഷിതമായാണു എൻഡിഎ സ്ഥാനാർഥിയായി ബിഡിജെഎസ് നേതാവ് സി.ഡി. ശ്രീലാൽ കയ്പമംഗലത്ത് സ്ഥാനാർഥിയായി എത്തിയത്. എസ്എൻഡിപി മാള യൂണിയൻ സെക്രട്ടറിയായ ശ്രീലാൽ 35 വർഷമായി ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രവർത്തകനാണ്. യോഗം ഡയറക്ടർ ബോർഡ് അംഗംവരെയായി. ബിഡിജെഎസ് രൂപീകരിച്ചപ്പോൾ ജില്ലാ സെക്രട്ടറിയായി, പിന്നീടു പ്രസിഡന്റും. അച്ഛൻ ദാമോദരൻ പ്രശസ്ത ശ്രീനാരായണീയ നേതാവും കോൺഗ്രസ് പ്രാദേശിക നേതാവുമായിരുന്നു.

ജില്ലയിലെ ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഈ കാരണവരെ വളരെ ആദരവോടെയാണു ബിജെപി സ്വീകരിച്ചത്. ബിജെപി മണ്ഡലം സെക്രട്ടറിയായ ജ്യോതി ബസുവാണു ശ്രീലാലിന്റ മുന്നണി പ്രാസംഗികൻ. കമ്യൂണിസ്റ്റുകാരനായ അച്ഛൻ തന്റെ മകനും കമ്യൂണിസ്റ്റാകുമെന്നു കരുതിയാണ് ഈ പേരിട്ടത്. പക്ഷേ, മകൻ എത്തിയതു ബിജെപിയിലാണ്. എല്ലാം കൊണ്ടും ഈ മണ്ഡലത്തിലെ ബിജെപിക്കാരുടെ മനം കവരാൻ ശ്രീലാലിനു കഴിഞ്ഞുവെന്നു ജ്യോതിബസു സാക്ഷ്യപ്പെടുത്തുന്നു.

ചെന്ത്രാപ്പിന്നി സെന്ററിൽ ശോഭ സുബിൻ ഓടി നടക്കുമ്പോഴാണു ശ്രീലാലിന്റെ തുറന്ന ജീപ്പ് എത്തിയത്. റോഡരികിലെ ആലിൻ ചുവട്ടിലാണു സ്വീകരണം. വീതി കുറഞ്ഞ ദേശീയ പാതയുടെ വശത്തേക്കു പ്രചാരണ വാഹനങ്ങൾ നീക്കിയിടാൻ ശ്രീലാൽ നിർദേശം നൽകി. വളരെ പക്വമാർന്ന വാക്കുകൾ. ആരെയും അധിക്ഷേപിക്കുന്നില്ല. മോദിയെക്കുറിച്ചും രാജ്യത്തിന്റെ വികസനത്തെക്കുറിച്ചും സംസാരിച്ചു. ബിജെപിയുടെ എല്ലാ ഉപസംഘടനകളും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിട്ടുണ്ട്. പൊള്ളുന്ന ചൂടിലും തുറന്ന വാഹനത്തിൽ തന്നെയാണു യാത്ര. ഉച്ചയ്ക്കു ശേഷം യാത്ര തീരദേശത്തേക്കു കടക്കുകയാണ്.

മൂന്നുപീടിക ബീച്ചിലെ സുജിത് സെന്ററിൽ മുന്നണി വാഹനത്തിന്റെ പ്രസംഗം തുടരുകയാണ്. ശ്രീലാൽ എത്തിയിട്ടില്ല. ഇവിടെനിന്നാണു രണ്ടാംഘട്ട യാത്ര തുടങ്ങുന്നത്. വളരെ കുറച്ചുപേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പെട്ടെന്നു യുവാക്കളുടെ വലിയൊരു സംഘം ബൈക്കുകളിലായി എത്തി. സെന്ററിൽ അവരുടെ വലിയ പതാകകൾ പാറിക്കളിച്ചു. പതുക്കെ വാഹനങ്ങളുടെ എണ്ണം കൂടി.

സ്ഥാനാർഥി എത്തുമ്പോഴേക്കും ഷാളണിയിക്കാനായി സ്ത്രീകളും കുട്ടികളുമെത്തി. ശ്രീലാൽ കൂടിനിന്ന പ്രവർത്തകരുമായി സംസാരിച്ചു. ആവേശം പ്രകടമാണ്. പ്രസംഗത്തിനു ശേഷം പൊരിവെയിലത്തു വാഹന പ്രചാരണം തുടങ്ങി. ൈബക്കുകൾ ലൈറ്റിട്ടു മുൻനിരയിൽ. എല്ലാ ബൈക്കിലും വലിയ കൊടികളുമായി ചെറുപ്പക്കാർ. ആഘോഷമായിത്തന്നെയാണ് എൻഡിഎയുടെ തീരദേശ പ്രചാരണം നീങ്ങുന്നത്.

ഹോംവർക്ക് നടത്തി ടൈസൺ

കയ്പമംഗലം എൽഡിഎഫ് സ്ഥാനാർഥി ഇ.ടി. ടൈസൻ പെരിഞ്ഞനം പൊറ്റംകുളത്തെ കുടുംബ യോഗത്തിൽ.

ടൈസൺ അധ്യാപകനായിരുന്നു. കുട്ടികളുമായി ഏറെ അടുത്തു പഴകിയ അധ്യാപകൻ. രാജിവച്ചു ജനസേവകനായെങ്കിലും ഇപ്പോഴും ഉള്ളിലെ മാഷ് ബാക്കിയാണ്. പെരിഞ്ഞനം കൊറ്റംകുളത്തെ കുടുംബയോഗത്തിൽ ടൈസൻ പറഞ്ഞതിലും നേരത്തെയെത്തി. എല്ലാവരും എത്തിയില്ലെന്നു പറഞ്ഞപ്പോൾ ‘നിങ്ങൾ ബാക്കിയുള്ളവരോടു പറയണം’ എന്നു പറഞ്ഞു ടൈസൺ ‘ക്ലാസ്’ തുടങ്ങി. കിറ്റ്, റേഷൻ തുടങ്ങിയവയെല്ലാം കൃത്യമായി നോട്ടെഴുതാനെന്നതുപോലെ വിവരിച്ചു.

‘11 മാസം മുടങ്ങാതെ കിട്ടിയത് എന്താണ്’ എന്നു ചോദിച്ചു, കേൾവിക്കാർ ‘കിറ്റ്’ എന്നു മന്ത്രിച്ചു. പെൻഷനെക്കുറിച്ചു പറഞ്ഞു തുടങ്ങി. ‘കഴിഞ്ഞ തവണ ഞാൻ വോട്ടു ചോദിച്ചു വന്നപ്പോൾ നിങ്ങൾക്കുള്ള പെൻഷൻ 600 രൂപയായിരുന്നു. ഇപ്പോഴത് 1600 രൂപയാക്കി. അത് 2500 രൂപയാക്കും.’ കുറച്ചു നേരം കാഴ്ചക്കാരെ നോക്കിയ ശേഷം ചോദിച്ചു, കൂടുതലാണെന്നു തോന്നുന്നുണ്ടെങ്കിൽ കുറയ്ക്കാൻ പറയാം.’ കുടുംബസദസ്സ് ചിരിച്ചു.

‘ഇവിടെ വരാത്തവരോടു നിങ്ങൾ ഇതെല്ലാം പറയണം.’ ടുംബയോഗത്തിനെത്തിയവർക്കു ഹോംവർക്ക് കൂടി കൊടുത്താണ് ടൈസൺ മാഷ് ഇറങ്ങിയത്. വഴിയോരത്തെ ഹോട്ടലിലായിരുന്നു ഊണ്. കൂടെയുള്ള ഓരോരുത്തരും ഭക്ഷണം കഴിച്ചുവെന്നു ടൈസൺ ഉറപ്പുവരുത്തി. അധ്യാപകനായിരുന്ന കാലത്തു കുറച്ചു കുട്ടികൾക്കു ഉച്ചയ്ക്കു നല്ല കറിയും ഉപ്പേരിയുമില്ലെന്നു ടൈസൺ കണ്ടെത്തി.

അതോടെ എല്ലാ കുട്ടിയും ഒരു കറിയെങ്കിലും ഉച്ചയൂണിനു കൊണ്ടുവന്നു 5 കൂട്ടുകാരുമായി അതു പങ്കുവയ്ക്കണമെന്നു നിർദേശിച്ചു. അതോടെ സ്കൂളിൽ ഉച്ചയൂണിനു കറികൾ സമൃദ്ധമായി. ഇന്നും ടൈസൺ പങ്കുവച്ചാണു കഴിക്കുന്നത്. ഊണിനു ശേഷം വിശ്രമമില്ലാതെ കയ്പമംഗലം പാർട്ടി ഓഫിസിലേക്ക്. പഞ്ചായത്ത് അംഗങ്ങളടക്കം പലരും അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. ഷൺമുഖ ധർമ പരിപാലന സംഘത്തിന്റെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തോടു ചേർന്ന വീട്ടിൽ മുൻപഞ്ചായത്തു പ്രസിഡന്റും മുതിർന്ന നേതാവുമായ സരസ്വതി ഭായ് വിശ്രമിക്കുന്നുണ്ട്. ടൈസൺ വീട്ടിൽ പോയി സരസ്വതിഭായിയെ കണ്ടു കുറച്ചു നേരം സംസാരിച്ചു മടങ്ങി.

വീണ്ടും കുടുംബയോഗങ്ങളുടെ തിരക്കായി. 8 ആൺമക്കളിൽ അഞ്ചാമനാണു ടൈസൺ. എല്ലാവർക്കുമായി ഒരേയൊരു സഹോദരിയുമുണ്ട്. ഈ കൂട്ടുകുടുംബത്തിലെ മിക്കവരും അധ്യാപകരാണ്. രാഷ്ട്രീയത്തിൽ ടൈസണുള്ള നേട്ടം ഈ അധ്യാപക പെരുമാറ്റവും ശീലങ്ങളും കൂട്ടുകുടുംബ രീതികളുമാണ്.

നാടിന്റെ ശോഭയാകാൻ

കയ്പമംഗലം യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിൻ പ്രചാരണത്തിനിടെ ചാമക്കാല ചക്കുഞ്ഞി കോളനിയിലെ സന്തോഷിന്റെ വീട്ടിൽ നിന്ന് ഉച്ചയൂണ് കഴിക്കുന്നു.

ശോഭ സുബിൻ ഓടുകയാണ്. മണ്ഡലത്തിൽ എല്ലായിടത്തും എത്തണമെങ്കിൽ ഓടിയേ തീരൂ. കോൺഗ്രസിൽ പുതിയൊരു തീരദേശ നേതാവ് ഉയർന്നുവരുന്ന തിരഞ്ഞെടുപ്പു കൂടിയാണിത്. പാർട്ടിക്കു ചെറുതായി അടി തെറ്റിയ ഈ പ്രദേശത്തു ശക്തമായ സംഘടനാ പ്രവർത്തനവുമായി നടത്തുന്ന തിരിച്ചുവരവ്. അതീവ ദരിദ്ര ചുറ്റുപാടിൽ നിന്നു വന്ന ഈ യുവാവിന്റെ ജീവിതം തന്നെയാണു മണ്ഡലത്തിൽ പലരും സംസാരിക്കുന്നത്. ചാമക്കാല ചക്കുഞ്ഞി കോളനിയിലേക്കുള്ള റോഡ് തകർന്നു കിടക്കുകയാണ്.

കോളനിക്കകത്തു പുതിയ ടൈലിട്ട നടപ്പാത പണിതിരിക്കുന്നു. തൊഴിലുറപ്പു പദ്ധതിയിലൂടെ സ്ത്രീകൾക്കു തൊഴിൽ തുറന്നൊരു  കോളനിയാണിത്. എല്ലാവരും നല്ല അധ്വാനികൾ. എല്ലാം പാവപ്പെട്ട തൊഴിലാളികൾ. ശോഭ സുബിൻ വീടു കയറി ഇറങ്ങുന്നതിനിടയിൽ ‘എടാ മോനേ’ എന്നു വീടിനകത്തു നിന്നൊരു മുതിർന്ന സ്ത്രീ വിളിച്ചു. അവരെ കണ്ടതും ശോഭ കെട്ടിപ്പിടിച്ചു. അമ്മ മരിച്ച ശേഷം ശോഭയെ വളർത്തിയ ചെറിയമ്മയുടെ കൂടെ കൂലിപ്പണിക്കു പോയിരുന്ന സുശീലച്ചേച്ചിയാണ്.

അവർക്കു ശോഭയെ കണ്ടു മതിയായില്ല.‘ നീ വലിയ ആളായി’. അവർ പറഞ്ഞു. പെരിങ്ങാടു സന്തോഷിന്റെ വീട്ടിലേക്കു കയറുമ്പോൾ ഒരു മണി കഴിഞ്ഞിരുന്നു. രണ്ടു കൊച്ചു കുട്ടികൾ ഉമ്മറത്തിരുന്ന് ഉണ്ണുകയാണ്. ‘നിനക്കു വേണോ’ സന്തോഷ് ചോദിച്ചു. രാവിലെ ഭക്ഷണം കഴിക്കാത്തതിനാൽ ശോഭ വേണമെന്നു പറഞ്ഞു. പ്ലേറ്റിൽ ചോറും മീൻ കറിയും നിറയെ കൊടുത്തു. പുറകിലെ വാതിലിന്റെ ഉമ്മറപ്പടിയിൽ ഇരുന്നു ശോഭ വാരി വാരി ഉണ്ടു.

വീണ്ടും കറി കൊടുത്തു. പ്ലേറ്റ് കഴുകിവച്ചു വീണ്ടും വീടുകളിലേക്കു കടന്നു. ‘ഇവിടെ പലരും എന്നെയും കുടുംബത്തെയും അറിയും. ഈ ഊണും ആ സ്നേഹമാണ്.’ ശോഭ പറഞ്ഞു. വലിയ പറമ്പിൽ ശാന്തയുടെ വീട്ടിലെത്തിയപ്പോൾ ടോയ്‌ലറ്റ് ഇടിഞ്ഞുപോയെന്നു പറഞ്ഞു വിഷമം പറഞ്ഞു. 3 വർഷം കയറി ഇറങ്ങിയിട്ടും ആരും പണിതു തന്നില്ലെന്നു പറഞ്ഞു ശോഭയെ പിടിച്ചു വലിച്ചു തകർന്ന ടോയ്‌ലറ്റ് കാണിച്ചു കൊടുത്തു. ‘ഞാൻ ഏറ്റു’ എന്നു മാത്രം പറഞ്ഞു. 

‘ഇവിടെ ഓരോ വീട്ടിലും സങ്കടമാണ്. എന്നാണിതു മാറുക.’ ശോഭ ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com