മാസ് എൻട്രിയുമായി നിർമല, ഇരമ്പിയാർത്തു കാവിക്കടൽ; കേരളം നരേന്ദ്രമോദിക്കൊപ്പം നീങ്ങണമെന്ന് ആഹ്വാനം
Mail This Article
കുന്നംകുളം ∙ കാത്തുനിന്ന കാവിക്കടലിലേക്ക് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വരവ് മാസ് എൻട്രിയായി. ബിജെപി ജില്ലാ അധ്യക്ഷൻ കൂടിയായ എൻഡിഎ സ്ഥാനാർഥി കെ.കെ.അനീഷ് കുമാറിന് വോട്ട് അഭ്യർഥിക്കാൻ ഹെലികോപ്റ്ററിലാണ് കേന്ദ്രമന്ത്രി പറന്നിറങ്ങിയത്. വാദ്യഘോഷങ്ങളും കൊടികളും താമര ചിത്രം ആലേഖനം ചെയ്ത ബാനറുകളുമായി സീനിയർ ഗ്രൗണ്ടിൽ കാത്തുനിന്ന ജനാവലി ഹെലികോപ്റ്റർ കണ്ടതോടെ ഇരമ്പി.
ചുറ്റും പൊടിപറത്തി ഹെലികോപ്റ്ററിൽ നിന്ന് കൈവീശി ഇറങ്ങിയ നേതാവിനെ വന്ദേമാതരം മുഴക്കിയാണ് അണികൾ സ്വാഗതം ചെയ്തത്. സ്ഥാനാർഥി കെ.കെ. അനീഷ് കുമാർ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് സുഭാഷ് പാക്കത്ത് തുടങ്ങിയവർ കോപ്റ്ററിന് സമീപത്ത് എത്തി പൂച്ചെണ്ട് നൽകി വരവേറ്റു. സമീപത്ത് ഒരുക്കി നിർത്തിയിരുന്ന പുഷ്പാലംങ്കൃതമായ വാഹനത്തിൽ മന്ത്രിയെ വടക്കാഞ്ചേരി റോഡിലൂടെ നഗരത്തിലേക്ക് ആനയിച്ചു.
വിവിധ വാദ്യഘോഷങ്ങളും നാടൻ കലാരൂപങ്ങളും റോഡ് ഷോയ്ക്കു അകമ്പടിയായി. നഗരത്തിൽ നടത്തിയ സമ്മേളനത്തിൽ യുഡിഎഫിനെയും എൽഡിഎഫിനെയും രൂക്ഷമായി വിമർശിച്ച അവർ കേരളം നരേന്ദ്രമോദിക്കൊപ്പം നീങ്ങണമെന്ന് ആഹ്വാനം ചെയ്തു.