ADVERTISEMENT

തൃശൂർ ∙ അധ്യയനം ആരംഭിച്ചപ്പോഴത്തെ കണക്കെടുപ്പിൽ ജില്ലയിൽ ഡിജിറ്റൽ ഉപകരണം ആവശ്യമുള്ളവർ 13,000; ഇന്നലെ വൈകിട്ടത്തെ കണക്കനുസരിച്ച് ഇത് 3000....!! 13ന് മുൻപ് ഇത് 0 ആക്കാൻ നെട്ടോട്ടത്തിലാണ് അധ്യാപകർ. എന്നാൽ, എല്ലാവർക്കും മൊബൈൽ ഫോൺ വേണമെന്ന് അധ്യാപകർ തെറ്റിദ്ധരിച്ചതാണ് ആദ്യം കുട്ടികളുടെ എണ്ണം പെരുകാൻ കാരണമെന്നും ആവശ്യക്കാരായ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ സമ്മർദമില്ലെന്നും വകുപ്പ് അധിക‍ൃതർ. സൗജന്യമായി മൊബൈൽ കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്നു കരുതി ചില രക്ഷിതാക്കൾ പട്ടികയിൽ കയറിക്കൂടിയിരുന്നു എന്ന് അധ്യാപകരും പറയുന്നു.

ഡിജിറ്റൽ പഠനത്തിനു സൗകര്യമില്ലാത്ത സ്കൂൾ വിദ്യാർഥികളുടെ എണ്ണം 13ന് പൂജ്യം ആക്കണമെന്നു കഴിഞ്ഞ 2ലെ യോഗത്തിൽ തീരുമാനിച്ചതനുസരിച്ച് പോരായ്മ എത്രയെന്നു കണ്ടെത്തണമെന്നു 3നു സർക്കുലർ ഇറക്കിയിരുന്നു. സ്കൂൾ പ്രധാനാധ്യാപകരിൽ നിന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കും അവിടെ നിന്നു വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്കും കിട്ടിയ കണക്കനുസരിച്ച് പതിമൂവായിരത്തിൽ അധികം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ, ടിവി ഉള്ളിടത്ത് മൊബൈൽ ഫോൺ ആവശ്യമില്ലെന്നും ഒന്നിലധികം കുട്ടികൾ ഉള്ളിടത്തും ഒരു മൊബൈൽ ഫോൺ മതിയെന്നും വ്യക്തമാക്കി കണക്കു പുനഃപരിശോധിച്ചപ്പോഴാണ് എണ്ണത്തിൽ പതിനായിരത്തിന്റെ കുറവ് വന്നതെന്ന്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് അറിയിച്ചു.

3000 പേർക്ക് ഡിജിറ്റൽ ഉപകരണങ്ങൾ കണ്ടെത്തേണ്ട ബാധ്യത അധ്യാപകരുടെയും തദ്ദേശ ജനപ്രതിനിധികളുടെയും ചുമതലയാണ്. സമ്പൂർണ ഡിജിറ്റൽ പഠനത്തിന്റെ ക്രെഡിറ്റ് സർക്കാരിനു കിട്ടാൻ വിയർക്കേണ്ടിവരുന്നത് അധ്യാപകരും ജനപ്രതിനിധികളും. ഡിജിറ്റൽ ഉപകരണം സ്പോൺസർ ചെയ്യിക്കാനുള്ള കഠിനശ്രമത്തിലാണ് അധ്യാപകർ മിക്കവരും. കഴിഞ്ഞ വർഷം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുമ്പോൾ 4800 കുട്ടികൾക്കായിരുന്നു ഡിജിറ്റൽ ഉപകരണം ഇല്ലാതിരുന്നത്. വർഷാവസാനം ആയപ്പോഴേക്കും ഇവരിൽ 100 പേർ ഒഴികെ എല്ലാവർക്കും പഠനോപകരണം ലഭ്യമാക്കിയെന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്.

ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്ന് ആരും പുറത്തു പോകരുത് എന്നാണ് സർക്കാർ ലക്ഷ്യംവയ്ക്കുന്നത്. അതിനാണു ഡിജിറ്റൽ ഉപകരണമില്ലാത്തവരുടെ കണക്കെടുത്തത്. എന്നാൽ, മൊബൈൽ ഫോൺ തന്നെ വേണമെന്ന് അധ്യാപകർ തെറ്റിദ്ധരിച്ചതാണു തെറ്റായ കണക്കുകൾക്കു കാരണം.
എം.ബി. പ്രശാന്ത് ലാൽ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ്, ഡിഡി ഓഫിസ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com