ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീനാരായണപുരം, മതിലകം പഞ്ചായത്ത് പ്രദേശങ്ങളിൽ പലയിടത്തും ആഫ്രിക്കൻ ഒച്ച് ഭീഷണി.മതിൽമൂല, ശ്രീനാരായണപുരം പൂവത്തുംകടവ് പ്രദേശത്താണു ഇടവേളയ്ക്കു ശേഷം വീണ്ടും ഒച്ച് ഭീഷണി തുടരുന്നത്. ഏതാനും വർഷങ്ങളായി പ്രദേശത്തു ഒച്ച് ഭീഷണിയുണ്ടെങ്കിലും മഴ പെയ്തതോടെ ആയിരക്കണക്കിനു ഒച്ചുകളാണ് വീടുകളിലേക്ക് എത്തുന്നത്. നൂറിലേറെ വീടുകൾ ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയും നേരിടുകയാണ്. 

20 ലേറെ വീടുകളിൽ ദിവസവും നൂറുകണക്കിനു ഒച്ചുകളെ ആണ് നശിപ്പിക്കുന്നത്.ശ്രീനാരായണപുരം പാലത്തിനു സമീപം പൂവത്തുംകടവിൽ രജനീഷ്, പൂവത്തുംകടവ് ഷിനോയി എന്നിവരുടെ പുരയിടങ്ങളിലും സമീപങ്ങളിലും ശ്രീനാരായണപുരത്തെ മരമില്ലിനു കിഴക്കു ഭാഗത്തെയും തെക്കു ഭാഗത്തെയും വീടുകളിലും ഒച്ച് വ്യാപകമാണ്. ദിവസവും രാപകൽ ഭേദമില്ലാതെ ഒച്ചിനെ പിടികൂടി നശിപ്പിക്കലാണ് പ്രധാന ജോലി.  ബക്കറ്റിലാക്കി ഉപ്പിട്ടു നശിപ്പിക്കും. പിറ്റേന്നും ഇതിലുമേറെ ഒച്ച് എത്തുമെന്നതാണ് പ്രശ്നം.    വ്യാപക കൃഷിനാശവും ഉണ്ട്. അടുക്കളത്തോട്ടം പൂർണമായും നശിച്ചു. പച്ചക്കറി തൈകൾ,  വാഴ, തെങ്ങിൻ തൈകൾ എന്നിവ ഉൾപ്പെടെ എല്ലാം ഭീഷണിയാണ്.

പകൽ ഒച്ച് ഒരിടത്തു മാത്രമായി ഇരിക്കും. ഇരുട്ടിയാലാണ് ഇവ ചെടികളിലും തൈകളിലും തൈകളിലും നാശം വിതയ്ക്കുന്നത്. ഒച്ച് ശല്യം കൂടിയതോടെ അടുക്കളത്തോട്ടം പോലും നിർത്തിയതായി പൂവത്തും കടവിൽ ഷിനോയ് പറഞ്ഞു. കൃഷി നശിപ്പിക്കുന്നതിനു പുറമേ വീടിനകത്തേക്കും ഒച്ച് ഇഴഞ്ഞു വരുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.     പ്രളയത്തിനു ശേഷം ഒച്ച് വ്യാപകമായതോടെ പഞ്ചായത്ത് ആരോഗ്യ വിഭാഗം അന്വേഷണം നടത്തി. 

ഗുരുതരമായ ആരോഗ്യ പ്രതിസന്ധിക്കു സാധ്യതയുണ്ടെന്നും ഒച്ചിനെ സ്പർശിക്കരുതെന്നും ഒച്ച് ഇഴഞ്ഞ മണ്ണ് കൈയിലെടുക്കരുതെന്നുമുള്ള സൂചനകൾ അധികൃതർ നൽകി.  പീച്ചി വനഗവേഷണ കേന്ദ്രത്തിൽ നിന്നു ഡോ. കീർത്തി വിജയന്റെ നേതൃത്വത്തിൽ ഗവേഷക സംഘവും പ്രദേശത്തു സന്ദർശിച്ചിരുന്നു.  ഒച്ചിനെ തുരത്താനുള്ള ഫലപ്രദമായ നിർദേശങ്ങൾ നൽകിയിരുന്നെങ്കിലും ഇതു കാര്യക്ഷമമായി നടപ്പാക്കിയില്ലെന്നു നാട്ടുകാർ പറയുന്നു. 

കയ്പമംഗലം ∙ തീരദേശ മേഖലയിൽ കർഷകർക്ക് ആഫ്രിക്കൻ ഒച്ചിന്റെ ഭീഷണി. രാത്രി പെരിഞ്ഞനം വാട്ടർ ടാങ്കിന്റെ പരിസരങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ സാന്നിധ്യം പതിവായിട്ടുള്ളത്. പുലാക്കൽ കൃഷ്ണന്റെ വീട്ടു പരിസരത്തു നിന്നും കഴിഞ്ഞ ദിവസം 4 ഒച്ചുകളെ നാട്ടുകാർ കണ്ടെത്തിയിരുന്നു. സസ്യങ്ങളുടെ ഇലകളാണ് ഒച്ചുകൾ ഭക്ഷിക്കുന്നത്. പലയിടത്തും ചെടികളാണ് ആഫ്രിക്കൻ ഒച്ച് നശിപ്പിക്കുന്നത്. 

 

അക്കാറ്റിന ഫുലിക്ക അഥവാ  ആഫ്രിക്കൻ ഒച്ച് 

കൊടുങ്ങല്ലൂർ ∙ അക്കാറ്റിന ഫുലിക്ക എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ആഫ്രിക്കൻ ഒച്ചിന്റെ കേന്ദ്രം കെനിയ, ടാൻസാനിയ എന്നീ  രാജ്യങ്ങളാണ്. ഇന്ത്യയിൽ 1847 ലാണ് ആഫ്രിക്കൻ ഒച്ചിനെ ആദ്യമായി ഗവേഷണ ആവശ്യത്തിനായി കൊണ്ടുവരുന്നത്.  കേരളത്തിൽ പാലക്കാട് എലപ്പുള്ളിയിലാണ് ആഫ്രിക്കൻ ഒച്ചിനെ എത്തിച്ചത്. ഇതും ഗവേഷണ ആവശ്യത്തിനായിരുന്നു. തൃശൂർ ജില്ലയിൽ കൂടാതെ മറ്റു ജില്ലയിലും ആഫ്രിക്കൻ ഒച്ച് വ്യാപകമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com