ADVERTISEMENT

ഏങ്ങണ്ടിയൂർ ∙ ബോളിവുഡ് താരം   ദിലീപ്കുമാറിന് മാറാത്ത കയ്യൊപ്പുമായി ചേറ്റുവ. ദിലീപ്കുമാർ നാലര പതിറ്റാണ്ടിന് മുൻപ്  ചേറ്റുവയിലെത്തിയത് എംഇഎസ്  ആശുപത്രിയുടെ തറക്കല്ലിടലിനായിരുന്നു. അക്കാലത്ത് ഹിന്ദിയിലെ പ്രശസ്ത നടൻ ഗ്രാമത്തിലെ ആശുപത്രിയുടെ ഉദ്ഘാടത്തിന്  എത്തുന്നത് തന്നെ അദ്ഭുതമായിരുന്നു. 

എന്നാൽ, ചേറ്റുവ സ്വദേശിയും മുബൈയിൽ അറിയപ്പെടുന്ന വ്യവസായിയുമായിരുന്ന പണിക്കവീട്ടിൽ ഉമ്മർഹാജിയുമായുള്ള അടുത്ത ബന്ധമാണ് ദിലീപ് കുമാറിനെ ചേറ്റുവയിലെത്തിച്ചത്. ഉമ്മർഹാജിയുടെ ഉടമസ്ഥതയിലാണ് ആശുപത്രി നിർമിച്ചിരുന്നത്. 1973  നവംബർ 4ന് കൊച്ചിയിൽ വിമാനം ഇറങ്ങിയ ദിലീപ്കുമാറും ഭാര്യ സൈറാഭാനുവും മക്കളുമായി തുറന്ന വാഹനത്തിൽ കിലോമീറ്റർ പിന്നിട്ട് ചേറ്റുവ വരെ വന്നത് നാടിനെ ഇളക്കിമറിച്ചു.

ദേശീയപാത ആയിട്ടില്ലാത്ത അന്നത്തെ തീരദേശത്തെ റോഡിന് ഇരുവശവും ആരാധകരുടെ നിരയായിരുന്നു. ചുറ്റും നോക്കി കൈവീശുന്ന ദിലീപ്കുമാറും കടന്നുപോയ വാഹനവ്യൂഹവും ഇന്നും ഓർമിക്കുന്നവരുണ്ട്.ഉദ്ഘാടനം നിർവഹിച്ച ദിലീപ്കുമാർ രണ്ട് ദിവസം ഉമ്മർഹാജിയുടെ ചേറ്റുവയിലെ കൊട്ടാരസദൃശ്യമായ 'ബോംബെ കോട്ടേജിൽ 'താമസിച്ചാണ് മടങ്ങിയത്. ദിലീപ്കുമാറിനെ സ്വീകരിക്കാൻ എത്തിയവരിൽ സംവിധാകനായ രാമുകാര്യാട്ട്, നിർമാതാവ് ‌ടി.കെ.പരീക്കുട്ടി, നടൻ അബ്ബാസ് എന്നിവരുണ്ടായിരുന്നു .

ഗുൽഷാൻബി തുറന്ന ദിലീപ് കുമാർ

കൊടുങ്ങല്ലൂർ ∙ ബോളിവുഡ് നടൻ ദിലീപ് കുമാർ വിട പറഞ്ഞപ്പോൾ കൊടുങ്ങല്ലൂരിന്റെ തീരദേശ വാസികൾക്ക് മായാത്ത ഓർമയായി നടന്റെ അസ്മാബി കോളജ് സന്ദർശനം. തീരദേശത്തെ ആദ്യത്തെ കലാലയങ്ങളിൽ ഒന്നായ പി. വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളജ് മെൻസ് ഹോസ്റ്റൽ ഗുൽഷാൻബി ഉദ്ഘാടനം ചെയ്തതു നടൻ ദിലീപ് കുമാറാണ്. 1973 നവംബർ 4ന് ആയിരുന്നു ഹോസ്റ്റൽ ഉദ്ഘാടനം. 1968 ലാണ് കോളജ് സ്ഥാപിതമായത്.

ദിലീപ്കുമാ‍ർ ഉദ്ഘാടനം ചെയ്ത മെൻസ് ഹോസ്റ്റലിന്റെ ഫലകം

പ്രദേശത്തെ ആദ്യ കോളജിലേക്കു ദിലീപ് കുമാറിനെ അന്നത്തെ മികച്ച നടൻ ദിലീപിനെ സംഘാടകർ ക്ഷണിക്കുകയായിരുന്നു.തൃശൂർ രാമനിലയത്തിൽ എത്തിയ ദിലീപ് കുമാറിനെ നൂറിലേറെ കാറുകളുടെ അകമ്പടിയോടെയാണ് അസ്മാബി കോളജ് മൈതാനിയിൽ എത്തിച്ചത്. മൈതാനം മുഴുവൻ ജനങ്ങൾ തിങ്ങി നിറഞ്ഞിരുന്നു. തീരദേശം മുഴുവൻ ഉത്സവ പ്രതീതി ആയിരുന്നെന്ന് എംഇഎസ് യൂത്ത് വിങ് ജില്ലാ ജോയിന്റ് സെക്രട്ടറി ആസ്പിൻ അഷറഫ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com