ഐപിഎസ് ഉദ്യോഗസ്ഥനെന്നു പറഞ്ഞു വ്യാജരേഖ നൽകി തട്ടിപ്പ് : യുവാവും അമ്മയും വീണ്ടും അറസ്റ്റിൽ
Mail This Article
ഗുരുവായൂർ ∙ കശ്മീരിലെ ഐപിഎസ് ഉദ്യോഗസ്ഥനെന്നു പറഞ്ഞു വ്യാജരേഖ നൽകി തട്ടിപ്പു നടത്തിയ യുവാവും അമ്മയും വീണ്ടും അറസ്റ്റിൽ. 2019ൽ ഗുരുവായൂരിലെ 5 ബാങ്കുകളിൽ നിന്നു വായ്പയെടുത്ത് 12 കാറുകൾ വാങ്ങി മറിച്ചു വിറ്റ കോഴിക്കോട് രാമനാട്ടുകര പെരുമുഖം കല്ലുവളവിൽ നികേതം വീട്ടിൽ വിപിൻ കാർത്തിക് (31), അമ്മ ശ്യാമള വേണുഗോപാൽ (60) എന്നിവരാണ് അറസ്റ്റിലായത്.
വ്യാജരേഖകൾ ഹാജരാക്കി പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു വായ്പ എടുത്ത് 2 കാറുകൾ വാങ്ങി മറിച്ചു വിറ്റ പരാതിയിലാണ് ഇപ്പോൾ പിടിയിലായത്. തൃശൂർ സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥയാണെന്നു ശമ്പള സർട്ടിഫിക്കറ്റ് അടക്കം വ്യാജരേഖ ചമച്ച് ശ്യാമളയാണു ജാമ്യം നിന്നത്.2019ൽ മറ്റു ബാങ്കുകൾ പരാതി നൽകിയെങ്കിലും വായ്പയുടെ അടവു മുടങ്ങിയപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്ക് പരാതി നൽകിയത്.
അങ്കമാലിയിൽ നിന്നു വരുന്നതറിഞ്ഞു തിങ്കൾ രാത്രി വാഹന പരിശോധനയിൽ പൊലീസ് പിടികൂടുകയായിരുന്നു. ഇതറിഞ്ഞു സ്റ്റേഷനിൽ എത്തിയ ശ്യാമളയെയും അറസ്റ്റു ചെയ്തു. വിറ്റ രണ്ടു കാറുകളും കസ്റ്റഡിയിലെടുത്തു.2019ൽ അമ്മയും മകനും ഗുരുവായൂരിൽ വാടകയ്ക്കു താമസിച്ചിരുന്നു. വിപിൻ ഐപിഎസ് ഓഫിസറുടെ യൂണിഫോമിലാണു സഞ്ചരിക്കാറുള്ളത്.
ബാങ്കുകളിൽ നിന്നു തട്ടിപ്പു നടത്തിയതിനു പുറമേ ബാങ്ക് മാനേജരുടെ കയ്യിൽ നിന്ന് 97 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിച്ചതായും പരാതിയുണ്ടായിരുന്നു. ഈ കേസുകളിൽ ഇരുവരും ജയിലിലായിരുന്നു. രാമനാട്ടുകരയിൽ പച്ചക്കറി കച്ചവടം ചെയ്യുന്ന ഇയാൾ കാർത്തിക് വേണുഗോപാൽ എന്ന പേരാണ് ഉപയോഗിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഐപിഎസ് ഇന്റർവ്യൂ കഴിഞ്ഞെന്നും അവകാശപ്പെട്ടിരുന്നു.