അപ്പോൾ ‘നോ’ പറയാതെ കൂടെപ്പോരണം, ആവശ്യം നമിത അംഗീകരിച്ചു; സിനിമയെ അനുസ്മരിപ്പിക്കുന്ന ആ കഥയിങ്ങനെ..
Mail This Article
കോഴിക്കോട് ∙ സൈക്കിൾ സഞ്ചാരിയായ എലത്തൂർ പാറമ്മൽ കാനങ്ങോട്ട് അജിത്ത് കാടും മലയും കടന്ന് അങ്ങകലെ അസമിൽനിന്ന് ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചപ്പോൾ ഇതൊരു സിനിമാക്കഥ പോലെയുണ്ടല്ലോ എന്ന് വിസ്മയംകൂറിയവർ കുറച്ചല്ല. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ സിനിമയെ അനുസ്മരിപ്പിക്കുന്ന ആ കഥയിങ്ങനെ:
2019 ഓഗസ്റ്റിൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂർ വരെയുള്ള സൈക്കിളിൽ യാത്രയ്ക്കിടെയാണ് അജിത് അസമിലെ ജഗിരോഡ് എന്ന സ്ഥലത്ത് എത്തിയത്. അവിടെയുള്ള ജിജുവിനെയും ഭാര്യ ദാദിയെയും പരിചയപ്പെട്ടു. ഈ കുടുംബവുമായി പിന്നെ നല്ല അടുപ്പമായി. കോവിഡ് കാലത്ത് വാഹനങ്ങളില്ലാത്തതിനാൽ സ്കൂളിൽപോവാൻ കഴിയാതിരുന്ന ജിജുവിന്റെ കുഞ്ഞുമകൾക്ക് സമ്മാനിക്കാൻ സൈക്കിളുമായി ഈ വിഷുക്കാലത്ത് അജിത്ത് അസമിൽ പോയി. എന്തുകൊണ്ടാണ് അജിത്ത് വിവാഹം കഴിക്കാത്തതെന്ന് ജിജുവും ദാദിയും ചോദിച്ചു. യാത്ര ചെയ്യാൻ ഇഷ്ടമുള്ളയാളെ കണ്ടുമുട്ടാത്തതിനാൽ എന്നായിരുന്നു അജിത്തിന്റെ മറുപടി.
ഇതുകേട്ട ജിജുവും ദാദിയും അജിത്തിനായി മൂന്നു നാലു വിവാഹാലോചനകൾ കൊണ്ടുവന്നു. ഓൺലൈനായാണ് പെണ്ണുകാണൽ നടന്നത്. അങ്ങനെയാണ് ജഗിരോഡ് സ്വദേശി നമിത ശർമയുടെ ആലോചന വന്നത്. യാത്രകൾ ഇഷ്ടമാണോ എന്നാണ് നമിതയോട് അജിത്ത് ആദ്യം ചോദിച്ചത്. ‘കയ്യിൽ പണമുണ്ടായിരുന്നെങ്കിൽ ലോകം മുഴുവൻ ചുറ്റിക്കറങ്ങിയേനെ ’ എന്നായിരുന്നു മറുപടി. യാത്രകൾക്കിറങ്ങുമ്പോൾ ‘നോ’ പറയാതെ കൂടെപ്പോരണമെന്നതു മാത്രമാണ് അജിത്ത് മുന്നോട്ടുവച്ച ആവശ്യം. ഇത് നമിതയും സന്തോഷത്തോടെ അംഗീകരിച്ചു. അമ്മയും സഹോദരനും മാത്രമടങ്ങുന്ന കൊച്ചുകുടുംബമാണ് നമിതയുടേത്. അജിത്തിന്റെ അച്ഛൻ ജനാർദനനനും അമ്മ രാഗിണിക്കും നമിതയെ ഇഷ്ടപ്പെട്ടു.
അടുത്തൊരു ലോക്ഡൗൺ വരുന്നതിനുമുൻപ് നമിതയെ കൂട്ടിക്കൊണ്ടുവരണമെന്ന് അമ്മ രാഗിണിയാണ് നിർബന്ധിച്ചത്. അങ്ങനെ അജിത്തും സുഹൃത്ത് സന്ദീപും ഓഗസ്റ്റ് 17ന് അസമിലേക്ക് വിമാനം കയറി. ഓഗസ്റ്റ് 19ന് നമിതയെയുംകൂട്ടി നാട്ടിലേക്ക് തിരിച്ചു. തിരുവങ്ങൂർ നരസിംഹക്ഷേത്രത്തിൽ ഇന്നലെ രാവിലെ മിന്നുകെട്ടും നടന്നു. ‘അമ്മ’, ‘അച്ഛൻ’, ‘പോയിവരാം’, ‘ചായ കുടിച്ചു’ എന്നൊക്കെയുള്ള അത്യാവശ്യം മലയാള വാക്കുകൾ നമിത പഠിച്ചു കഴിഞ്ഞു. അജിത്തിന്റെ അമ്മയും അച്ഛനും ഹിന്ദി പഠിക്കുന്ന തിരക്കിലുമാണ്. കോഴിക്കോട്ടെ പുതുതലമുറ സൈക്കിൾവിൽപനശാലയായ ഗിയർ ജംക്‌ഷനിലെ മെക്കാനിക്കാണ് അജിത്ത്.
English Summary: The bride said: ‘If I had money in hand I would have traveled all over the world’