സ്വപ്നങ്ങൾക്കും ഉയരെ ജോസ്; 80ാം വയസിൽ 4300 കിമി സൈക്കിൾ ചവിട്ടി ഖർദുംഗ്‌ലാ പാസിൽ
Mail This Article
തൃശൂർ ∙ ഓക്സിജൻ സിലിണ്ടറുമായി സൈക്കിളിൽ ഖർദുംഗ്‌ലാ പാസിനു മുകളിൽനിന്ന് എൺപതു വയസ്സുകാരൻ എം.പി.ജോസ് പറഞ്ഞു: ‘എനിക്ക് ഇതുകൊണ്ടൊരു നേട്ടവുമില്ല. എന്റെ ജീവിതം തീരാറായി. കുട്ടികളോട് എനിക്കു പറയാനുള്ളത് ആരോഗ്യത്തോടെ ജീവിക്കണമെന്നാണ്. നമുക്കു ചുറ്റുമുള്ള ലോകം കൺനിറയെ കാണാതെ ജീവിച്ചിട്ട് എന്തു കാര്യം. അതു പറയാനാണു ഞാൻ ഇവിടെ വന്നത്.’
തൃശൂരിൽ നിന്നു ഊട്ടിയിലേക്കും വയനാട്ടിലേക്കുമായി 3100 കിലോമീറ്റർ സൈക്കിൾ ചവിട്ടിയ ശേഷമാണു ജോസ് വിമാനമാർഗം ചണ്ഡിഗഡിലെത്തിയത്. തൃശൂരിൽനിന്നു ജമ്മുവിലേക്കുള്ള ദൂരം ഇവിടെ ചവിട്ടി തീർക്കുകയായിരുന്നു. ചണ്ഡിഗഡിൽ നിന്നു സൈക്കിളിൽ ജമ്മുവിലേക്കു വീണ്ടും സൈക്കിളിൽ. കാർഗിൽ, ദ്രാസ് വഴി, 4300 കിലോമീറ്റർ മഴയിലും മഞ്ഞിലും തണുപ്പിലും കാറ്റിലും സൈക്കിൾ ചവിട്ടി. ഇന്നലെ ലെ പിന്നിട്ടു 3 കിലോമീറ്റർ കഴിഞ്ഞതും ഓക്സിജൻ ലഭ്യത കുറഞ്ഞു.
പിന്നീട് ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ചാണു ശ്വസിച്ചത്. ആർമിയുടെ പ്രത്യേക സംഘം അദ്ദേഹത്തെ അനുഗമിച്ചു. അവരും ചേർന്നാണു ഖർദുംഗ്‌ലയിൽ ജോസിനെ സ്വീകരിച്ചത്. ഓൺ എ സൈക്കിൾ എന്ന കൂട്ടായ്മയാണു യാത്രയെ സഹായിക്കുന്നത്. സൈക്കിളിസ്റ്റും ബിസിനസുകാരനുമായ പി.ആർ.ഗോകുലാണു ജോസിനു യാത്രയിൽ തുണയായത്. സ്വപ്നം ഉപേക്ഷിക്കേണ്ടിവരുമെന്നു തോന്നിയ നിമിഷം ഗോകുലും ഭാര്യ ഡോ.ലേഖാ ലക്ഷ്മിയും മകൾ മീന അന്നപൂർണയും ജോസിനൊപ്പം യാത്ര ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
മെഡിക്കൽ കോളജിൽനിന്നു പ്ലമർ ആയി വിരമിച്ച ജോസ് അത്താണി മണലിപറമ്പിൽ കുടുംബാംഗമാണ്.‘മദ്യവും പുകവലിയും ഉപേക്ഷിച്ചാണു താൻ സൈക്കിൾ യാത്രയുടെ ലോകത്തു വന്നത്. മാറ്റിയെടുത്ത ജീവിതമാണ് എൺപതാം വയസ്സിൽ എന്നെ ഇവിടെ എത്തിച്ചത്. കുട്ടികൾ ആരോഗ്യകരമായ ജീവിതത്തിലേക്കു മാറേണ്ട കാലമാണിത്. പ്രായമായ എനിക്കിവിടെ വരാമെങ്കിൽ ഇതുപോലെയുള്ള സ്ഥലങ്ങളിലേക്കു നിങ്ങൾക്കും വരാം. ഇവിടെ കണ്ടതു മറക്കില്ല. അതാകട്ടെ സമ്പാദ്യം’; ജോസ് പറഞ്ഞു.
English Summary: At the age of 80, Jose cycled 4300 km on the Khardungla Pass