അരുവായി പാടത്തെ കൃഷിനാശം : കൃഷി ഉദ്യോഗസ്ഥർ സന്ദർശിച്ചു
Mail This Article
പഴഞ്ഞി ∙ അരുവായി പാടത്ത് വെള്ളക്കെട്ടിലായ മുണ്ടകൻ കൃഷി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്ദർശിച്ചു. സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥരോട് കർഷകർ തങ്ങളുടെ കഷ്ടപ്പാടുകൾ വിവരിച്ചു. ഏക്കറിന് 15000 രൂപയോളം ചെലവിട്ടാണ് കൃഷി ഇറക്കിയതെന്നും വളം ഉൾപ്പെടെ മുഴുവൻ വെള്ളക്കെട്ടിൽ നശിച്ചതായും കർഷകർ പറഞ്ഞു. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ നടപടിയെടുക്കുമെന്ന് കൃഷി ഓഫിസർ ജെ.അമല പറഞ്ഞു.
അരുവായി പാടശേഖരത്തിൽ കർഷകർ പല സമയങ്ങളിൽ കൃഷി ഇറക്കിയതിനാൽ വിള ഇൻഷുറൻസ് ലഭിക്കാൻ സാധ്യത കുറവാണെന്ന് കൃഷി ഓഫിസർ പറഞ്ഞു. വെള്ളം വറ്റിയതിനു ശേഷം കർഷകർ കൃഷി ഇറക്കുകയാണെങ്കിൽ ആവശ്യമായ വിത്ത് സൗജന്യമായി നൽകും.
കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നടപടിയെടുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഇ.എസ്. രേഷ്മ, വൈസ് പ്രസിഡന്റ് പി.എ. യദുകൃഷ്ണൻ എന്നിവർ പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. മണികണ്ഠൻ പറഞ്ഞു. കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ജയശങ്കർ ആവശ്യപ്പെട്ടു.
തോട് ആഴം കൂട്ടണം
വെള്ളക്കെട്ട് ഒഴിവാക്കാൻ കൃഷി വകുപ്പിലെയും ഇറിഗേഷൻ വകുപ്പിലെയും കർഷകർ സംയുക്തമായി പരിശോധന നടത്തി നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.
അരുവായി മുതൽ പൊന്നം വരെയുള്ള തോട് ആഴവും വീതിയും കൂട്ടി നവീകരിക്കണം. പൊന്നത്ത് പാലത്തിന് സമീപം തടയണ നിർമിച്ച് മോട്ടർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യാൻ സൗകര്യമൊരുക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.