ചാലക്കുടി റീജനൽ ശാസ്ത്ര കേന്ദ്രം പ്രവർത്തനം പുനരാരംഭിച്ചു
Mail This Article
ചാലക്കുടി ∙ കോവിഡ് പ്രതിസന്ധിയെ തുടർന്നു ഉദ്ഘാടന ശേഷം അടച്ചുപൂട്ടിയ റീജനൽ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. 30 കോടി രൂപ ചെലവിലാണു ശാസ്ത്ര കേന്ദ്രം നിർമിച്ചിരിക്കുന്നത്. 27,000 ചതുരശ്ര അടി വിസ്തീർണത്തിൽ 3 നിലകളിലാണ് കേന്ദ്രം. 90 ഇരിപ്പിടമുള്ള ത്രിമാന തിയറ്റർ, വിദ്യാർഥികൾക്കു ശാസ്ത്ര അഭിരുചി വളർത്തുന്നതിനു ഇന്നവേഷൻ ഹബ് എന്നിവ ഒരുക്കിയിട്ടുണ്ട്.
മുൻഭാഗത്ത് ഉദ്യാനം, പാർക്കിങ് ഏരിയ, കന്റീൻ എന്നിവയും പൂർത്തിയായി. ആകാശ നിരീക്ഷണ സംവിധാനം ഇതുവരെ സജ്ജമായിട്ടില്ല. ത്രീഡി തിയറ്ററും ലാബ് സൗകര്യങ്ങളുള്ള കൗണ്ടർ എന്നിവയും ഒരുക്കിയെങ്കിലും സർക്കാർ അനുമതി ലഭിക്കാത്തതിനാൽ ഇതും പ്രവർത്തന സജ്ജമല്ല. ജനുവരിയോടെ ശാസ്ത്ര കേന്ദ്രം പൂർണ പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
പ്ലാനറ്റേറിയം തുറക്കുമോ?
രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി 5 കോടി രൂപ ചെലവഴിച്ചു പ്ലാനറ്റേറിയം നിർമിച്ചെങ്കിലും പ്രവർത്തനം തുടങ്ങാൻ ഇനിയും കാത്തിരിക്കേണ്ടി വരും. ഒരേ സമയം 200 പേർക്ക് പ്ലാനറ്റേറിയത്തിൽ പ്രദർശനം കാണാം.
കുട്ടികൾക്കായി പ്രത്യേക ശാസ്ത്ര പാർക്ക് ഒരുക്കിയിട്ടുണ്ട്. മാത്‌സ് ഗാലറി, ആർട് ഗാലറി, മിറർ മാജിക് ഗാലറി എന്നിവ ഇതിലുണ്ട്. പോപ്പുലർ സയൻസ് ഗാലറിയിൽ വർക്കിങ് മോഡലുകളുടെ പ്രവർത്തനം കാണാനും സൗകര്യമുണ്ട്.