ADVERTISEMENT

തൃശൂർ ∙ വിദേശത്തു ഡോക്ടറാണെന്നു പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ സ്ത്രീകളെ പരിചയപ്പെട്ട് പണം തട്ടുന്ന സംഘത്തിലെ കണ്ണികളായ മണിപ്പുർ ഈസ്റ്റ് സർദാർ ഹിൽസ് സേനാപതി തയോങ്ങ് സ്വദേശികളായ റുഗ്നിഹുയ് കോം, ഭർത്താവ് ഹൃഗ്നിതേങ് കോം എന്നിവർ സിറ്റി സൈബർ പൊലീസിന്റെ പിടിയിലായി. 70000 പൗണ്ടും സ്വർണവും അയച്ചിട്ടുണ്ടെന്നു വിശ്വസിപ്പിച്ച് തൃശൂർ സ്വദേശിനിയിൽ നിന്ന് 35 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.   

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം വിദേശത്തുനിന്നു വിലപിടിപ്പുള്ള സമ്മാനം അയച്ചിട്ടുണ്ടെന്ന് പറയുകയാണു തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് പാഴ്സൽ കമ്പനിയിൽ നിന്നാണെന്നു പറഞ്ഞു വിളിച്ച് പാഴ്സലിനകത്ത് വിദേശ കറൻസിയും സ്വർണവുമാണെന്ന് വിശ്വസിപ്പിക്കും. ഇത് കൈപ്പറ്റുന്നതിനുള്ള നികുതി, ഇൻഷുറൻസ്, പ്രോസസിങ് ഫീസ് തുടങ്ങിയ ആവശ്യങ്ങൾ പറഞ്ഞ് വൻ തുക വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിക്കും. റുഗ്നിഹുയിയാണ് സ്ത്രീകളെ വിളിച്ചിരുന്നത്. 

ഡൽഹിയും ബെംഗളൂരുവും കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് സിറ്റി സൈബർ പൊലീസ് പറഞ്ഞു. പ്രതികളിൽ നിന്നു മൊബൈൽ ഫോണുകളും എടിഎം, സിം കാ‍ർഡുകളും ചെക്ക് ബുക്കുകളും കണ്ടെടുത്തു.

ബെംഗളൂരുവിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. 2 മാസം കൂടുമ്പോൾ താമസസ്ഥലം മാറിയായിരുന്നു തട്ടിപ്പ്. സൈബർ ക്രൈം ഇൻസ്പെക്ടർ എ.എ.അഷറഫ്, എസ്ഐ എം.ഒ.നൈറ്റ്, എഎസ്ഐ സതീഷ് എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com