15 കിലോ സ്വർണമുൾപ്പെടെ 4.6 കോടിയുടെ കവർച്ച; ‘ഉദുവ ഹോളിഡേ റോബേഴ്സിന്’ 7 വർഷം കഠിന തടവ്, പിഴ
Mail This Article
ഇരിങ്ങാലക്കുട ∙ ചാലക്കുടി ഇടശ്ശേരി ജ്വല്ലറിയിൽ നിന്നു സ്വർണവും പണവും കവർന്ന കേസിലെ 4 പ്രതികൾക്ക് 7 വർഷം കഠിനതടവും 90,000 രൂപ പിഴയും ശിക്ഷ. ബിഹാർ കട്ടിഹാർ ബാരാബസാർ സ്വദേശി അശോക് ബാരിക്(35), ജാർഖണ്ഡ് മധ്യപിയാർപൂർ സ്വദേശി അമീർ ഷെയ്ഖ്(35), ജാർഖണ്ഡ് പാക്കൂർ ജില്ലയിലെ മനിക്പാര സ്വദേശി ഇൻജാമുൽ ഹഖ്(22), ജാർഖണ്ഡ് ഉദുവ സ്വദേശി ഇക്രമുൽ ഷെയ്ഖ്(44) എന്നിവരെയാണ് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്.
2018 ജനുവരി 27നാണ് കവർച്ച നടന്നത്. 15 കിലോയോളം സ്വർണവും പണവും അടക്കം 4.6 കോടി രൂപയുടെ കവർച്ചയാണ് നടത്തിയത്. വൻ കവർച്ചകൾ നടത്തിയിരുന്ന ഉദുവ ഹോളിഡേ റോബേഴ്സ് സംഘത്തിലെ അംഗങ്ങളായ പ്രതികളെ ഉത്തരേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. പ്രതികൾ ജാമ്യം ലഭിക്കാൻ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പു കാരണം ജാമ്യം അനുവദിച്ചില്ല.
സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. റൂറൽ ജില്ലാ പൊലീസ് മേധാവിയായിരുന്ന ജി.എച്ച്. യതീഷ്ചന്ദ്ര, ചാലക്കുടി ഡിവൈഎസ്പിയായിരുന്ന ഷാഹുൽ ഹമീദ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രൊസിക്യൂട്ടർ പി.ജെ.ജോബി ഹാജരായി.