ഭക്തർക്ക് ആഹ്ലാദം; കൺമുന്നിൽ ‘ഗുരുവായൂർ പത്മനാഭൻ’
Mail This Article
ഗുരുവായൂർ ∙ അരനൂറ്റാണ്ടിലേറെ കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ച ഗജരത്നം പത്മനാഭൻ ഇനി കൺമുന്നിൽ. ആരാധകരും ഭക്തജനങ്ങളും മനസ്സിൽ സൂക്ഷിച്ച പത്മനാഭന്റെ അതേ രൂപം ശ്രീവത്സം അങ്കണത്തിൽ പൂർണകായ പ്രതിമയായി തലയെടുപ്പോടെ പുനഃസൃഷ്ടിച്ചു. 12 അടി ഉയരത്തിൽ സിമന്റിൽ തീർത്ത ശിൽപം 3 മാസം കൊണ്ട് പൂർത്തീകരിച്ചു. ആനയഴകിന്റെ അളവുകളും ഭാവങ്ങളും അതേ പോലെ പകർത്തി പത്മനാഭനെ വാർത്തെടുത്ത ശിൽപികളെ ആനപ്രേമികൾ മനസ്സുകൊണ്ട് തൊഴുതു.
ശിൽപി എളവള്ളി നന്ദന്റെ നേതൃത്വത്തിലായിരുന്നു നിർമാണം. ശിൽപി രാജേഷ്, കണ്ണൻ, മോഹനൻ, അഭിലാഷ്, ജവഹർ, സുധീർ, ചന്ദ്രൻ എന്നിവരടങ്ങിയ സംഘം ശിൽപ നിർമാണം പൂർത്തീകരിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, പോപ്പുലർ അപ്പളം ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ, പ്രദീപ്കുമാർ, സി.എസ്.അജയൻ എന്നിവരാണു ശിൽപം വഴിപാടായി സമർപ്പിക്കുന്നത്.
ശ്രീവത്സം അങ്കണത്തിൽ ഗജരാജൻ ഗുരുവായൂർ കേശവന്റെ പ്രതിമയ്ക്ക് ഇടതു ഭാഗത്താണ് പത്മനാഭന്റെ പ്രതിമ. 2020 ഫെബ്രുവരി 26നാണു പത്മനാഭൻ ചരിഞ്ഞത്. ഇന്നു രാവിലെ 8.15ന് മന്ത്രി കെ.രാധാകൃഷ്ണൻ പത്മനാഭന്റെ പ്രതിമയും പത്മനാഭ ചരിതം ചുമർചിത്രവും അനാഛാദനം ചെയ്യും.