ADVERTISEMENT

കയ്പമംഗലം∙ വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്ത സംഘം അറസ്റ്റിൽ. കയ്പമംഗലം തായ്‌നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം (24), ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്‌റഫ് (53), വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് (31) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈഎസ്പി എൻ.എസ്.സലീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. നടി ഷംന കാസിമിന്റെ കയ്യിൽ നിന്നു പണം തട്ടാൻ ശ്രമിച്ച കേസിൽ ഉൾപ്പെട്ടവരാണിവർ.കയ്പമംഗലം കൂരിക്കുഴി സ്വദേശിയായ വീട്ടമ്മയെ കബളിപ്പിച്ചാണു 65 പവൻ സ്വർണവും 4 ലക്ഷം രൂപയും തട്ടിയെടുത്തത്.

ഭർത്താക്കന്മാർ വിദേശത്തുള്ള വീട്ടമ്മമാരെ ലക്ഷ്യമിട്ടാണു സംഘം പ്രവർത്തിക്കുന്നത്. മിസ് കോൾ അടിച്ച ശേഷം തിരിച്ചു വിളിക്കുന്ന വീട്ടമ്മമാരോടു ഡോക്ടർ, എൻജിനീയർ എന്ന് സ്വയം പരിചയപ്പെടുത്തി മാന്യമായി പെരുമാറി അടുപ്പം സ്ഥാപിക്കും. വീട്ടമ്മയെ വിശ്വാസത്തിലെടുത്ത് തിരിച്ചു നൽകാമെന്ന വ്യാജേന പണവും സ്വർണവും കൈക്കലാക്കി മുങ്ങുന്നതാണ് ഇവരുടെ രീതി. കിട്ടിയ സ്വർണം വിവിധ സ്ഥലങ്ങളിൽ പണയംവച്ചു വീതിച്ചെടുക്കും. ഇതിനിടെ വീട്ടമ്മ പണവും സ്വർണവും തിരിച്ചു ചോദിച്ചാൽ മൊബൈൽ ഓഫ് ചെയ്തു മുങ്ങുകയും ചെയ്യും. ഇത്തരത്തിൽ ഒട്ടേറെ പേരെ ഇവർ കബളിപ്പിച്ചിട്ടുണ്ടെന്നാണു പൊലീസ് പറയുന്നത്.

അറസ്റ്റിലായ 3 പ്രതികൾക്കും കാട്ടൂർ, വലപ്പാട്, വാടാനപ്പള്ളി, എറണാകുളം, മലപ്പുറം ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും മറ്റു കേസുകൾ നിലവിലുണ്ട്. കയ്പമംഗലം എസ്ഐ പി.സുജിത്ത്, എസ്ഐമാരായ പി.സി. സുനിൽ, സന്തോഷ്, എഎസ്ഐമാരായ സി.ആർ.പ്രദീപ്, ഷൈൻ, റാഫി, ഷാജു, സീനിയർ സിപിഒമാരായ അഭിലാഷ്, സൂരജ് വി.ദേവ്, ലിജു ഇയ്യാനി, പി.ജി. ഗോപകുമാർ, മിഥുൻ കൃഷ്ണ, രമേഷ്, അരുൺ നാഥ്‌, നിഷാന്ത്, ജിനീഷ്, രജീന്ദ്രൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

thrissur news

സ്ത്രീകൾ ജാഗ്രതൈ: ആ മിസ്ഡ് കോൾ നിങ്ങൾക്കും വരാം

കയ്പമംഗലം ∙ ആദ്യം ഒരു മിസ്ഡ് കോൾ, പിന്നെ മാന്യമായ രീതിയിൽ ക്ഷമാപണം, ആരാണ് നിങ്ങൾ എന്ന് മറുതലയ്ക്കൽ നിന്നുള്ള സ്ത്രീ ശബ്ദത്തിനു മറുപടിയായി ഒന്നുകിൽ ഡോക്ടർ അല്ലെങ്കിൽ എൻജിനീയർ അതുമല്ലെങ്കിൽ ബിസിനസ് നടത്തുന്ന അവിവാഹിതൻ. ഈ പരിചയപ്പെടുത്തലിൽ മാന്യമായ രീതിയിൽ സൗഹൃദം തുടങ്ങുകയായി. പതിയെ സൗഹൃദം വളർത്തിയെടുക്കും. അടുത്ത ഘട്ടത്തിൽ പണവും സ്വർണാഭരണങ്ങളും ആവശ്യപ്പെടും. ആവശ്യങ്ങൾ പലത്.

ഇവരുടെ വാക്സാമർഥ്യത്തിനു മുൻപിൽ 100 നൂറ് പവൻ കയ്യിൽ സ്ത്രീകൾക്ക് സംശയവും തോന്നില്ല. വിശ്വാസ്യത കൂട്ടുവാൻ വ്യാജനായ അച്ഛൻ, ബാപ്പ, അപ്പൂപ്പൻ സഹോദര കഥാപാത്രങ്ങളെയെല്ലാം ഇവർ പരിചയപ്പെടുത്തുകയും സംസാരിപ്പിക്കുകയും ചെയ്യും. കൂടാതെ ഫോട്ടോ അയച്ച് കൊടുക്കാൻ ആവശ്യപ്പെട്ടാൽ ആരുടെയെങ്കിലും ഫെയ്സ്ബുക്കിൽ നിന്നോ, ഇൻസ്റ്റഗ്രാമിൽ നിന്നോ എടുത്ത ഫോട്ടോകൾ അയച്ച് കൊടുക്കും.

സിനിമാ നടി പോലും ഇവരുടെ സാമർഥ്യത്തിനു മുന്നിൽ വീണ് പോയെങ്കിൽ മറ്റുള്ളവരുടെ അവസ്ഥയോ? ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിന്നും പൊലീസിന് മന‌സിലായിട്ടുള്ളത്. പല സ്ത്രീകളും അപമാന ഭാരത്താൽ വിവരം പുറത്തു പറയാറില്ലെന്നു പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com