അനീഷിന്റെ സൈക്കിൾ ചവിട്ടിന് 'എവറസ്റ്റിന്റെ ഉയരം'; നെവർ റെസ്റ്റിങ്
Mail This Article
മാള ∙ പർവ്വതാരോഹകരുടെ സ്വപ്നമായ മൗണ്ട് എവറസ്റ്റിന്റെ അത്രയും കയറ്റം സൈക്കിൾ ചവിട്ടി ‘എവറസ്റ്റിങ് ചാലഞ്ചി’ൽ റെക്കോർഡ് നേടിയിരിക്കുകയാണു കുഴിക്കാട്ടുശേരി സ്വദേശി പരോടത്ത് അനീഷ് അഗസ്റ്റിൻ (35). 8849 മീറ്ററാണ് എവറസ്റ്റിന്റെ ഉയരം. അനീഷ് സൈക്കിൾ ചവിട്ടിക്കയറിയത് 8908 മീറ്ററും. എവറസ്റ്റ് കൊടുമുടിയുടെ അത്രയും ഉയരം കിട്ടുന്ന തരത്തിൽ നാട്ടിലെ കയറ്റങ്ങൾ നിർത്താതെ ചവിട്ടിക്കയറ്റുന്നതാണ് എവറസ്റ്റിങ് ചാലഞ്ച്.
കുളമാവ് നാടുകാണി ചുരമാണ് ഇതിനായി തിരഞ്ഞെടുത്തത്. അശോക ജംക്‌ഷൻ മുതൽ നാടുകാണി വ്യൂ പോയിന്റ് വരെയുള്ള 12 കിലോമീറ്റർ കയറ്റം 12 തവണ വിയർപ്പൊഴുക്കി അനീഷ് കയറിയിറങ്ങി നേടിയതാണ് ഈ നേട്ടം. 18 മണിക്കൂർ 11 മിനിറ്റ് സമയമെടുത്താണ് പൂർത്തിയാക്കിയത്. പകൽ മാത്രമല്ല, രാത്രിയിലും സൈക്ലിങ് തുടർന്നു. പൊലീസ് സ്റ്റേഷനിൽ നിന്നു പ്രത്യേകം അനുമതിയും വാങ്ങിയതായി അനീഷ് പറഞ്ഞു. ‘സ്ട്രാവ’ എന്ന മൊബൈൽ
ആപ്ലിക്കേഷൻ വഴിയാണ് ദൂരം, ഉയരം, സമയം തുടങ്ങിയ ചാലഞ്ചിന് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുന്നത്. ഓസ്ട്രേലിയ അടിസ്ഥാനമായുള്ള സംഘടനയാണ് ഈ ചാലഞ്ച് ഒരുക്കിയിട്ടുള്ളത്. മർച്ചന്റ് നേവിയിൽ മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അനീഷ് ലോക്ഡൗൺ നാളുകളിൽ ശാരീരിക ക്ഷമതയ്ക്കായി ഒരു സൈക്കിൾ വാങ്ങി. ഇതോടെ സൈക്ലിങ്ങിലായി കമ്പം.
ഈ ആവേശമാണ് എവറസ്റ്റിങ് ചാലഞ്ചിൽ അനീഷിന് താങ്ങായത്. മാളയിലെ ബൈക്കേഴ്സ് ക്ലബ് ആണ് അനീഷിനു വേണ്ട എല്ലാ സഹായവും ചെയ്തു നൽകിയത്. ക്ലബ് അംഗവും അനീഷിന്റെ സുഹൃത്തുമായ അരുൺ ഭൂപതിയും സഹായത്തിനായി നാടുകാണിയിൽ എത്തിയിരുന്നു. സൈക്കിളിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കണമെന്ന ആഗ്രഹമാണ് ഇനിയുള്ളത്.