ADVERTISEMENT

തൃശൂർ∙ താൻ നിറഞ്ഞു‍ നിന്നു കൊട്ടാറുള്ള ഇലഞ്ഞിത്തറമേളം എടക്കുന്നിയിലെ വീട്ടിലിരുന്ന് ആസ്വദിച്ചു കണ്ടു കേളത്ത് അരവിന്ദാക്ഷ മാരാർ. മേളം തകർക്കുമ്പോൾ കൈകളിൽ താളം പിടയ്ക്കുന്നുണ്ടായിരുന്നിരിക്കണം. പാറമേക്കാവ് ഇറക്കിയെഴുന്നള്ളിപ്പിൽ പഞ്ചാരി കൊട്ടിത്തുടങ്ങിയപ്പോൾ കേരളത്ത് ടിവിക്കു മുന്നിലെത്തി. മേളക്കാഴ്ചയിലേക്കു സൂക്ഷിച്ചു നോക്കി നിന്നു മേളം കേട്ടു.

പിന്നീട് ഒരു ചെറിയ മയക്കം. 2.20ന് ഇലഞ്ഞിത്തറമേളം തുടങ്ങിയനേരം. കേളത്ത് വീണ്ടും ടിവിക്കു മുന്നിൽ ഹാജർ. സ്വീകരണമുറിയിലെ ചാരുകസേരയിൽ കാൽ നീട്ടിവച്ചു കിടന്ന് ‘മേളക്കാരണവർ’ ഇലഞ്ഞിത്തറ മേളം കൺനിറയെ കണ്ടു. 45 വർഷം പൂരത്തിനു കൊട്ടിയതിന്റെ സന്തോഷം നിറഞ്ഞ ഓർമകളോടെ. ഇരിപ്പുറയ്ക്കാതായപ്പോൾ ഇടയ്ക്കെഴുന്നേറ്റു ടിവിക്ക് അരികിലെത്തി.

ആ തുള്ളിച്ചാട്ടം കലക്കി

കലാശക്കൊട്ടിൽ പ്രമാണി പെരുവനം കുട്ടൻമാരാ‍ർ ചെണ്ടയോടൊപ്പം തുള്ളിച്ചാടുന്നത് കണ്ടു. ഇതുവരെ അത് കണ്ടിട്ടില്ല. അത് നൽകിയ സന്തോഷം ചെറുതല്ല. ഇലഞ്ഞിത്തറമേളം കെങ്കേമമായി. കുട്ടനും എനിക്കു പകരക്കാരനായി എത്തിയ തിരുവല്ല രാധാകൃഷ്ണനും വലതു കൊട്ടിയ സതീശനുമടക്കം എല്ലാവരും നന്നായി.

4 മണിക്കൂർ നീണ്ട പാണ്ടിമേളത്തിൽ ആദ്യാവസാനം പങ്കെടുത്തവരെല്ലാം തളരാതെ കൊട്ടിത്തകർത്തതാണ് സന്തോഷം. പൂരമൊഴിച്ചുള്ള മേളങ്ങളിൽ ഇപ്പോഴും പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞദിവസം പാലക്കാട് വടക്കത്രയിൽ പ്രമാണം കൊട്ടി. അടുത്തദിവസം കൂടൽമാണിക്യക്ഷേത്രത്തിലും പ്രമാണിത്തമുണ്ട്. മേളമാണ് ശരിക്കും ഞങ്ങളുടെ ജീവൻ’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com