പറന്നു പോയ കാക്കയെ പിടിച്ചുകുത്തിയ ചരിത്രം; വില്ലൻ ‘കീർത്തി'ക്ക് 15 വർഷത്തെ ചങ്ങലക്കുരുക്കിൽ നിന്ന് മോചനം
Mail This Article
ഗുരുവായൂർ ∙ ആനക്കോട്ടയിലെ വില്ലൻ ‘കീർത്തി’ നല്ല നടപ്പിലേക്ക്. കോട്ടയിൽ തളച്ചിട്ടിരുന്ന കൊമ്പൻ വർഷങ്ങൾക്കു ശേഷം പുറംലോകം കണ്ടു. ഗുരുവായൂർ ക്ഷേത്രത്തിൽ ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം ശീവേലിക്ക് കീർത്തി കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നള്ളിച്ചു. പാപ്പാൻ പി.എസ്. മഹേഷിന്റെ മനോധൈര്യവും സ്നേഹ പരിചരണവും 15 വർഷത്തെ ചങ്ങലക്കുരുക്കിൽ നിന്ന് ആനയ്ക്ക് മോചനം നൽകി. 2002ഒക്ടോബർ 28നാണ് 8 വയസ്സുള്ള കീർത്തിയെ നടയിരുത്തിയത്. ചെറുപ്പം മുതലേ അക്രമ വാസന കാട്ടിയിരുന്നു.
പറന്നു പോയ കാക്കയെ പിടിച്ചുകുത്തിയ ചരിത്രമുണ്ട്. തക്കം കിട്ടിയാൽ പാപ്പാനെ ആക്രമിക്കും. 2007ൽ ചട്ടക്കാരൻ ഗോപാലകൃഷ്ണനെ ചേറ്റുവയിൽ ദാരുണമായി കൊലപ്പെടുത്തി. പിന്നീട് 4 പാപ്പാന്മാരെ ഉപദ്രവിച്ചതോടെ തടവിലായി. 2013ൽ പാപ്പാൻ ബാബുവും 2020ൽ വി.സതീഷും ആനയെ ക്ഷേത്രത്തിൽ എത്തിച്ചെങ്കിലും എഴുന്നള്ളിക്കാനായില്ല. 2021 ഏപ്രിൽ 2ന് പി.എസ്. മഹേഷ് ചട്ടക്കാരനായി.
33 വർഷം ദേവസ്വത്തിന്റെ എലൈറ്റ് നാരായണൻകുട്ടിയുടെ പാപ്പാൻ ആയിരുന്ന ശെൽവരാജിന്റെ മകനായ മഹേഷ് ആനപ്പണിയുടെ മർമം അച്ഛനിൽ നിന്ന് പഠിച്ചിരുന്നു. ഒപ്പം 23 വർഷം ഗുരുവായൂർ പത്മനാഭന്റെ പാപ്പാനായിരുന്ന പൂക്കോട്ടിൽ രാധാകൃഷ്ണൻ, പി.എസ്.സജി എന്നിവരും. മൂവരും ചേർന്ന് കെട്ടുംതറിയിൽ നിന്ന് കീർത്തിക്ക് മോചനം നൽകി.