ജയിലിനുള്ളിൽ കടത്താൻ നോക്കിയാൽ ഇടിയാകില്ല ഫലം, കടിയാകും; ഭരിക്കാൻ ടെസയും ടീമും
Mail This Article
തൃശൂർ ∙ ഇനി കഞ്ചാവോ മൊബൈൽ ഫോണോ ജയിലിനുള്ളിൽ കടത്താൻ നോക്കിയാൽ ഇടിയാകില്ല ഫലം, കടിയാകും. ചരിത്രത്തിലാദ്യമായി ജയിലിനുള്ളിൽ പരിശീലനം നേടിയ ഡോഗ് സ്ക്വാഡ് നാളെ പുറത്തിറങ്ങുന്നു. വിയ്യൂർ അതിസുരക്ഷാ ജയിലിൽ രാവിലെ 8നു പാസിങ്ഔട്ട് പരേഡിൽ അണിനിരക്കുന്നത് ടെസ, ബ്രൂണോ, റാംബോ, ലൂക്ക, റോക്കി എന്നീ നായ്ക്കൾ. 9 മാസത്തെ കഠിന പരിശീലനം പൂർത്തിയാക്കിയാണ് ഇവർ ജയിൽ കവാടങ്ങൾ ഭരിക്കാനിറങ്ങുന്നത്.
ജയിലുകളിലേക്കു തടവുകാർ ലഹരിവസ്തുക്കളും മൊബൈൽ ഫോണും കയറ്റാൻ ശ്രമിച്ചാൽ മണത്തു കണ്ടുപിടിക്കാൻ പാകത്തിനു വിദഗ്ധ പരിശീലനം ലഭിച്ചവരാണു നായ്ക്കൾ. ജയിൽ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്ന ഡോഗ് സ്ക്വാഡിനെ പൊലീസ് അക്കാദമിയിലെ ഡോഗ്സ് ട്രെയിനിങ് സ്കൂളിലാണു മുൻപു പരിശീലിപ്പിച്ചിരുന്നത്. ഇത്തവണ ആദ്യമായി വിയ്യൂർ അതിസുരക്ഷാ ജയിൽ വളപ്പിൽ പരിശീലനം നൽകി.
ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ്ക്കളെ പരിശീലിപ്പിക്കാൻ പൊലീസ് അക്കാദമിയിലെ ട്രെയിനർ മധുരാജും സംഘവുമെത്തി. നാളെ പാസിങ് ഔട്ട് പരേഡിനു ശേഷം റാംബോ, ലൂക്ക എന്നീ നായ്ക്കൾ അതിസുരക്ഷാ ജയിലിൽ തുടരും. തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് 2 ടെസയും ബ്രൂണോയും. തവനൂരിൽ ആരംഭിക്കാനിരിക്കുന്ന പുതിയ ജയിലിലാണു റോക്കിയുടെ ദൗത്യം.