ADVERTISEMENT

പീച്ചി ∙ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഡാമിന്റെ ഉപരിതലത്തിൽ നിന്നു വെള്ളമെടുക്കാൻ പീച്ചിയിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലോട്ടിങ് ഇൻടേക്ക് പമ്പിങ് സിസ്റ്റത്തിന്റെ ട്രയൽ റൺ വിജയിച്ചെന്നും ഉടൻ നഗരത്തിൽ ശുദ്ധജലം ലഭിക്കുമെന്നും മേയർ എം.കെ. വർഗീസ് അറിയിച്ചു. ഉപരിതലത്തിൽ പൊങ്ങിക്കിടക്കുന്ന 20 എംഎൽഡി പമ്പിങ് ശേഷിയുള്ള പ്ലാന്റാണു സ്ഥാപിച്ചിരിക്കുന്നത്. വൈദ്യുതി ലഭ്യമാക്കുന്നതിന് 1,000 കെവിഎ. ട്രാൻസ്ഫോമറും പട്ടിക്കാട് സബ് സ്റ്റേഷനിൽ നിന്ന് ഭൂമിക്കടിയിലൂടെ പ്രത്യേക വൈദ്യുതി ലൈനും സ്ഥാപിച്ചിട്ടുണ്ട്.

പമ്പിങ് തുടങ്ങുന്നതിനു മുൻപ് വാട്ടർ ലൈനുകളും കോർപറേഷൻ ടാങ്കുകളും കോർപറേഷന്റെ നേതൃത്വത്തിൽ വൃത്തിയാക്കും. വീടുകളിലെ ടാങ്കുകൾ ശുചീകരിക്കാൻ ചെയ്യാൻ അറിയിപ്പ് നൽകുകയും ചെയ്യും. ദക്ഷിണേന്ത്യയിൽ ആദ്യത്തേതാണു പദ്ധതിയെന്നതിനാൽ ഇതു വലിയ നേട്ടമാണെന്നു മേയർ പറഞ്ഞു. മോട്ടർ ട്രയലും അനുബന്ധ പ്രവർത്തനങ്ങളും മേയറും സംഘവും സന്ദർശിച്ചു.

പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻമാരായ വർഗീസ് കണ്ടംകുളത്തി, ജോൺ ഡാനിയേൽ, ലാലി ജയിംസ്, കൗൺസിലർമാരായ ഇ.വി. സുനിൽരാജ്, കെ. രാമനാഥൻ, ലീല വർഗീസ്, ശ്യാമള മുരളീധരൻ, നിമ്മി റപ്പായി, ശ്രീലാൽ ശ്രീധർ, പൂർണിമ സുരേഷ് എന്നിവർ പങ്കെടുത്തു.

റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്റർ സഹപ്രവർത്തകരോടൊപ്പം പീച്ചി ഫ്ലോട്ടിങ് ഇൻടേക് പ്ലാന്റിന്റെ നിർമാണം വിലയിരുത്തുന്നു. (ഫയൽ ചിത്രം)
റിട്ട. സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്റർ സഹപ്രവർത്തകരോടൊപ്പം പീച്ചി ഫ്ലോട്ടിങ് ഇൻടേക് പ്ലാന്റിന്റെ നിർമാണം വിലയിരുത്തുന്നു. (ഫയൽ ചിത്രം)

ശുദ്ധജലം പൈപ്പിലെത്തുമ്പോൾ ഓർക്കുക പൗളിയെക്കൂടി 

തൃശൂർ ∙ പീച്ചി ‍ഡാമിൽ നിന്നു ചെളിവെള്ളവും ഇരുമ്പും കലരാത്ത ശുദ്ധജലവും വീട്ടിലെത്തുമ്പോൾ ഓർമിക്കുക, ഈ പദ്ധതിക്കു പിന്നിലെ വനിതയെ. 6 വർഷം മുൻപ് പൈപ്പിലൂടെ ഇരുമ്പു കലർന്ന വെള്ളം വരുന്നതു കണ്ടപ്പോൾ മുതൽ ഇതിനു പരിഹാരമുണ്ടാക്കാൻ ഓടി നടന്ന സൂപ്രണ്ടിങ് എൻജിനീയർ പൗളി പീറ്ററിനെ. 2016–ൽ തൃശൂരിൽ പൗളി ചുമതലയേൽക്കുമ്പോൾ കിട്ടിയിരുന്നത് ഇരുമ്പ് കലർന്ന ചെളിവെള്ളം. പീച്ചി ഡാമിലെത്തി ഉപരിതലത്തിലെ വെള്ളം പരിശോധിച്ചു. അണുവിമുക്തമാക്കി നേരിട്ടു വിതരണം ചെയ്യാനാവും വിധം ശുദ്ധമായ വെള്ളമാണെന്നു കണ്ടെത്തി.

എന്നാ‍ൽ ഡാമിന്റെ അടിത്തട്ടിൽ നിന്നു സ്ലൂയിസ് വഴി വെള്ളമെടുത്ത് ശുദ്ധീകരിക്കുന്നതാണു നിലവിലുള്ള പദ്ധതി. ഇതിലുള്ള ഇരുമ്പും ചെളിയും എത്ര നീക്കിയാലും കുടിക്കാനാവില്ല. ഉപരിതലത്തിൽ നിന്നു വെള്ളമെടുത്ത് ശുദ്ധീകരിച്ചാലോ? പൗളി അതു പരീക്ഷിക്കാൻ തീരുമാനിച്ചു. തന്റെ ഒപ്പമുള്ളൊരു സംഘത്തെക്കൊണ്ട് പെരിങ്ങൽക്കുത്ത് ഡാമിൽ ചെറിയൊരു ഫ്ലോട്ടിങ് ഇൻടേക് സംവിധാനത്തിന്റെ മാതൃക നിർമിച്ചു. പരീക്ഷണം വിജയിച്ചു.

ഗുജറാത്തിലെ ഒരു ഡാമിൽ ഇതു വിജയകരമായി നടപ്പാക്കിയിട്ടുണ്ടെന്നു കണ്ടെത്തിയതും അഹമ്മദാബാദിലെ അക്വാ മെഷിനറീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പ്രതിനിധിയെ പീച്ചിയിൽ കൊണ്ടുവന്നു പഠനം നടത്തിയതും പൗളിയുടെ സംഘമാണ്. കേന്ദ്രാവിഷ്കൃത പദ്ധതിയായ അമൃതിൽ ഉൾപ്പെടുത്താൻ കോർപറേഷനു സമർപ്പിച്ചു. കോർപറേഷൻ ഭരണസമിതി ഉടൻ ഇടപെടൽ നടത്തി. കൗൺസിൽ പാസാക്കി 2017–18ൽ ഭരണാനുമതിയും തുടർന്നു സാങ്കേതിക അനുമതിയും നേടിയെടുത്തതോടെയാണു പീച്ചിയിൽ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയത്.

എക്സിക്യൂട്ടീവ് എൻജിനീയർ ഇ.എം. സുരേന്ദ്രൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജി. സജിത്, ലെയ്സൺ ഓഫിസർ തദേവൂസ് ഷൈൻ ഇവരൊക്കെ സജീവമായി കൂടെ നിന്നു. കോവിഡ് അടക്കമുള്ള പ്രശ്നങ്ങൾ മൂലം പദ്ധതി പൂർത്തിയാകാൻ വൈകി. എൻജിനീയർ പൗളി പീറ്ററിനു വിരമിക്കൽ കാലമായി. ബാക്കിയുള്ള ലീവെടുത്ത് അഞ്ചുമാസം വീട്ടിലിരിക്കാൻ പലരും പറഞ്ഞു.

പക്ഷേ, വിരമിക്കൽ തീയതിയായ കഴിഞ്ഞ 31 വരെ ജോലി ചെയ്തു; പീച്ചിയിലെത്തി പദ്ധതി വിലയിരുത്തി. വിരമിച്ച് 24–ാം ദിവസം ഉദ്ഘാടനം നടക്കുമ്പോൾ കൂട്ടത്തിലൊരാളായി പൗളി പീറ്ററും പീച്ചിയിലുണ്ടായിരുന്നു. കൊരട്ടി പറമ്പി വീട്ടിൽ പൗളി തൃശൂർ ഗവ. എൻജിനീയറിങ് കോളജിൽ നിന്നാണ് 1988–ൽ സിവിൽ എൻജിനീയറിങ് പാസായത്. 10 വർഷം മുൻപ് ഇവിടെ നിന്നു തന്നെ എംടെക് ബിരുദവും നേടിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com