രക്ഷയില്ല! മാനായാലും മനുഷ്യനായാലും; പുള്ളിമാനിനെ നായ്ക്കൾ ആക്രമിച്ചു
Mail This Article
6 വയസ്സുകാരിയെ തെരുവുനായ കടിച്ചു
ഗുരുവായൂർ ∙ കോട്ടപ്പടി പുന്നത്തൂർ റോഡ് നവജീവൻ നഗർ വലിയപുരയ്ക്കൽ ഷീല ആനന്ദന്റെ മകളുടെ കുട്ടി ദേവ്ന ധനുരാജിനെ (6) തെരുവുനായ കടിച്ചു. വലപ്പാട് നിന്ന് ദേവ്ന നവജീവൻ നഗറിലെ അമ്മ വീട്ടിൽ എത്തിയതായിരുന്നു. വീടിന് മുന്നിൽ കളിക്കുന്നതിനിടെ ഇന്നലെ 12.30യോടെ കൂട്ടമായി എത്തിയ നായ്ക്കൾ കുട്ടിയെ കടിച്ചു. മറ്റു കുട്ടികൾ ഓടി രക്ഷപ്പെട്ടു. ദേവ്നയ്ക്ക് മെഡിക്കൽ കോളജിൽ ചികിത്സ നൽകി.
3 ആഴ്ച മുൻപ് ഇവിടെ മറ്റൊരു കുട്ടിയെ തെരുവുനായ കടിച്ചു. അന്ന് നായ്ക്കളെ കണ്ട് ഭയന്നോടിയ 2 മുതിർന്ന സ്ത്രീകൾക്ക് പരുക്കേറ്റു. നവജീവൻ റസി.അസോസിയേഷൻ നഗരസഭയ്ക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇവിടെയുള്ള അങ്കണവാടിക്ക് സമീപമാണ് തെരുവു നായ്ക്കളുടെ സങ്കേതം. അങ്കണവാടിയിൽ കുട്ടികളെ വിടാൻ വീട്ടുകാർ ഭയപ്പെടുന്ന സ്ഥിതിയാണ്.
പുള്ളിമാനിനെ നായ്ക്കൾ ആക്രമിച്ചു
എരുമപ്പെട്ടി∙ തിച്ചൂർ കാട്ടിൽ നിന്ന് കൂട്ടംതെറ്റി നാട്ടിലിറങ്ങിയ പുള്ളിമാനിനെ തെരുവുനായ്ക്കൾ വളഞ്ഞിട്ട് ആക്രമിച്ചു. അവശയായ മാനിനെ നാട്ടുകാർ രക്ഷപ്പെടുത്തി വനപാലകരെ ഏൽപിച്ചു. തിച്ചൂർ ശ്രീരാമ ക്ഷേത്രം പരിസരത്തുള്ള പാടശേഖരത്തിന് സമീപത്താണ് നായ്ക്കൾ മാനിനെ ആക്രമിച്ചത്. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നെത്തിയ വനപാലകർ മാനിന് അകമലയിലെ വനം വകുപ്പ് വെറ്ററിനറി ക്ലിനിക്കിൽ ചികിത്സ നൽകിയശേഷം വനത്തിൽ വിട്ടയച്ചു.
ദിവസങ്ങൾക്കു മുൻപും കാടിറങ്ങിവന്ന പുള്ളിമാൻ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ചത്തിരുന്നു. തിച്ചൂർ, കുട്ടഞ്ചേരി, പള്ളിപ്പാടം പ്രദേശങ്ങളിൽ മാൻ, കുരങ്ങ് എന്നിവ കാടിറങ്ങുന്നത് പതിവായിരിക്കുകയാണ്. വനത്തിനോട് ചേർന്നുള്ള കരിങ്കൽ ക്വാറികളിലെ സ്ഫോടനമാണ് ഇതിനു കാരണമെന്ന് പരിസരവാസികൾ പറയുന്നു.