തളർന്നിട്ടും വിശ്വാസം കൈവിട്ടില്ല; ഇത് മഞ്ജുവിജയം
Mail This Article
ഇരിങ്ങാലക്കുട ∙ വാഹനാപകടത്തിൽ നട്ടെല്ല് തളർന്ന് 2 വർഷത്തോളം കിടപ്പിലായിരുന്ന മഞ്ജു വീണ്ടും സാധാരണ ജീവിതത്തിലേക്ക്. കനറാ ബാങ്കിലെ പ്യൂൺ ആയിരുന്നു കൊടുങ്ങല്ലൂർ എൽത്തുരുത്ത് സ്വദേശി കാട്ടുപറമ്പിൽ മനോജിന്റെ ഭാര്യ മഞ്ജു. 2020 ജൂണിൽ ബൈക്കിൽ ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ഠാണാ ജംക്‌ഷനിലാണ് നട്ടെല്ലിന് ക്ഷതം സംഭവിച്ച അപകടം ഉണ്ടായത്. കിടപ്പിലായ മഞ്ജുവിനെ ശുശ്രൂഷിക്കാൻ നിന്നതോടെ ഭർത്താവിനും ജോലിക്ക് പോകാനാകാതെ വന്നു.
2 കുട്ടികൾ അടങ്ങുന്ന ഇവരുടെ ജീവിതം വഴി മുട്ടി. വീട് വയ്ക്കാൻ സ്വരുക്കൂട്ടിയ പണം കൊണ്ടായി പിന്നീട് ചികിത്സ. വിവിധ ആശുപത്രികളിലെ ചികിത്സയ്ക്കു ശേഷമാണ് കല്ലേറ്റുംകര നിപ്മറിലെത്തിയത്. ഡോ.സിന്ധു വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഈ സമയത്താണ് ഭിന്നശേഷി മേഖലയിൽ സന്നദ്ധ സേവനം നടത്തുന്ന ഫൗണ്ടേഷൻ ഫോർ ഇന്റർനാഷനൽ റീഹാബിലിറ്റേഷൻ റിസർച് ആൻഡ് എംപവർമെന്റ് (ഫയർ) മഞ്ജുവിന്റെ സ്ഥിതി അറിയുന്നത്.
നിയോ മോഷന്റെ സഹകരണത്തോടെ ജോലിക്ക് പോകാൻ കഴിയുന്ന വിധത്തിലുള്ള ഒരു ലക്ഷം രൂപ വില വരുന്ന ഇലക്ട്രിക് മോട്ടർ സ്കൂട്ടർ ഫയർ സൗജന്യമായി നൽകി. എന്നാൽ റാംപ് ഇല്ലാത്തതിനാൽ ഇരിങ്ങാലക്കുട ശാഖയിൽ ജോലി ചെയ്യാൻ കഴിയുമായിരുന്നില്ല. റാംപ് സൗകര്യമുള്ള കോണത്തുകുന്ന് ശാഖയിലേക്ക്, ബാങ്ക് ട്രാൻസ്ഫർ നൽകിയതോടെ അതിന് പരിഹാരമായി. നട്ടെല്ല് തളർന്നിട്ടും വിധിയെ തോൽപിച്ച മഞ്ജുവിന്റെ ഏറ്റവും വലിയ ലക്ഷ്യം ഒരു വീടാണ്.