അമ്പിളിയുടെ ‘എ പ്ലസ് ’ മികവിന് അംഗീകാരം; തുടർപഠന ചെലവ് ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തു
Mail This Article
ചേർപ്പ് ∙ ദുരിതം നിറഞ്ഞ ജീവിത സാഹചര്യങ്ങൾക്കിടയിലും 10-ാം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ പടിഞ്ഞാട്ടുമുറി പണ്ടാരച്ചിറ കോളനിയിലെ കണ്ണന്തറവാട്ടിൽ കുട്ടപ്പൻ - ലീലാമണി ദമ്പതികളുടെ മകൾ അമ്പിളിയുടെ തുടർപഠന ചെലവ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ ഏറ്റെടുത്തു.
29-ന് മനോരമയിൽ ‘കഷ്ടപ്പാട് തോറ്റു: അമ്പിളിക്ക് ജീവിത വിജയം’ എന്ന തലക്കെട്ടിൽ വന്ന വാർത്തയെ തുടർന്നാണ് ശോഭ അമ്പിളിയുടെ വീട്ടിലെത്തിയത്.പഠനച്ചെലവ് ഏറ്റെടുക്കുന്നതിന്റെ ആദ്യ ഘട്ടമായി 50,000 രൂപയുടെ ചെക്ക് അമ്പിളിക്ക് കൈമാറുകയും ചെയ്തു. അമ്പിളിയുടെ അച്ഛൻ കൂലിപ്പണിക്കാരും അമ്മ തൊഴിലുറപ്പ് ജീവനക്കാരിയുമാണ്.
സ്വന്തമായി സ്ഥലമില്ലാത്ത ഇവർ വെള്ളം കയറുന്ന പാടത്തിനോട് ചേർന്ന് ബന്ധുവിന്റെ സ്ഥലത്ത് അടച്ചുറപ്പുള്ള വാതിൽ പോലും ഇല്ലാത്ത ഓലമേഞ്ഞ കുടിലിലാണു താമസിച്ചിരുന്നത്. പാടത്തിനോട് ചേർന്ന സ്ഥലമായതിന്നാൽ വീടിനകത്ത് പാമ്പിന്റെ ശല്യവും രൂക്ഷമായിരുന്നു. മഴക്കാലത്ത് നനയാതെ പഠിക്കാൻ പോലും വീട്ടിൽ സ്ഥലമില്ലായിരുന്നു. ഈ പ്രതിസന്ധികളെയെല്ലാം മറികടന്നാണ് അമ്പിളി ഉന്നത വിജയം കരസ്ഥമാക്കിയത്.
ഭാവിയിൽ ശാസ്ത്രജ്ഞയാകണമെന്നാണ് അമ്പിളിയുടെ ആഗ്രഹം. ലക്ഷ്യത്തിലെത്തുന്നതു വരെ പഠനത്തിനു വേണ്ട എല്ലാ സഹായവും ചെയ്തു നൽകുമെന്ന് ഉറപ്പു നൽകിയാണ് ശോഭ സുരേന്ദ്രൻ മടങ്ങിയത്. മകൾക്ക് അടച്ചുറപ്പുള്ള വീട് എന്നതാണ് മാതാപിതാക്കളുടെ ആഗ്രഹം.