പൂവായ് വിടർന്ന് ആത്മവിശ്വാസം; പൂന്തേൻ കിനിഞ്ഞ് വിജയഗാഥ
Mail This Article
അതിരപ്പിളളി∙ പൂ പറിക്കാൻ പോരുന്നോ....അനിയൻ നൽകിയ പ്രചോദനം ഉൾക്കൊണ്ട് പൂ കൃഷിയിലൂടെ വരുമാനം നേടുകയാണ് വെട്ടിക്കുഴിയിലെ മണൂക്കാടൻ അർജുനനും കുടുംബവും. മുംബൈയിൽ പൂ കച്ചവടം നടത്തുന്ന ഗോവിന്ദൻ പകർന്നു നൽകിയ ആത്മവിശ്വാസം കൈമുതലാക്കി പൂ കൃഷിയിലേക്കിറങ്ങുമ്പോൾ പൂ കച്ചവടം പച്ചപിടിക്കുമെന്ന് അർജുനൻ (67) കരുതിയില്ല. കേരളത്തിൽ അധികം പ്രചാരമില്ലാത്ത സെക്‌സി പിങ്ക് എന്ന പൂ ചെടിയാണ് 50 സെന്റിൽ അദ്ദേഹം കൃഷി ചെയ്യുന്നത്. കാർഷിക കുടുംബത്തിലെ അംഗമായ ഈ കർഷകൻ വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടി നിൽക്കുമ്പോഴാണ് പൂ കൃഷിയെന്ന ആശയവുമായി സഹോദരൻ എത്തുന്നത്.
ആദ്യം എതിർത്തെങ്കിലും മനസ്സില്ലാമനസോടെ കൃഷിയിലേക്ക് ഇറങ്ങിയപ്പോൾ നേടുന്നത് മാസത്തിൽ പതിനായിരങ്ങൾ. 50 സെന്റിലെ പൂ കൃഷിയിൽ നിന്നും മാസം നാൽപ്പതിനായിരം രൂപ വരെ ഇദ്ദേഹത്തിനു ലഭിക്കുന്നുണ്ട്. മാസത്തിൽ 3 വിളവെടുപ്പു ലഭിക്കുന്നതിൽ നിന്ന് ഒരോ തവണയും 300 ൽ അധികം പൂക്കൾ ലഭിക്കും. 1 പൂവിന് 25 രൂപ മുതൽ സീസണിൽ 200 രൂപ വരെ എത്തിയിട്ടുണ്ട്. 3 വർഷം മുൻപ് തുടങ്ങിയ കൃഷിയിൽ നിന്നും ഓരോ വിളവെടുപ്പിലും പൂക്കൾ കൂടുതലായി ലഭിക്കും. ഭാര്യ സൗദാമിനിയും മകൻ അനീഷും കൃഷയിടത്തിലെ സജീവ സാന്നിധ്യമാണ്. കേരളത്തിൽ ഈ പൂവിന് വലിയ ആവശ്യക്കാരില്ലെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവശ്യക്കാരേറെയാണ്.