മടിയിൽ കനമില്ലാത്തവർക്ക് സിബിഐ അന്വേഷണം വയ്യ: വി.ഡി. സതീശൻ
Mail This Article
തൃശൂർ ∙ ബിജെപിയെ കേരളത്തിലെ സിപിഎമ്മിന് പേടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ രാജിയടക്കമുള്ള ആവശ്യങ്ങളുയർത്തി യുഡിഎഫ് നടത്തിയ കലക്ടറേറ്റ് മാർച്ചുകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജൻസികൾ വരുമോ എന്നാണു പേടി. മടിയിൽ കനമില്ലാത്തവർക്ക് സിബിഐയെ അന്വേഷണം ഏൽപിക്കാൻ വയ്യ. പകൽ പിണറായി വിരോധം പറയുന്ന പലരും രാത്രി പിണറായിക്കൊപ്പമാണെന്നും ഇടനിലക്കാർ ഡൽഹിയിൽ നിന്നു തിരുവനന്തപുരത്തേക്കും തിരിച്ചും പറക്കുകയാണെന്നും സതീശൻ ആരോപിച്ചു.
പണ്ട് ലോക്കൽ കമ്മിറ്റി യോഗം പോലും പരമരഹസ്യമാക്കിയിരുന്ന സിപിഎമ്മിന്റെ പൊളിറ്റ് ബ്യൂറോ മീറ്റിങ് പോലും ഇന്ന് പരസ്യമാണ്. പാർട്ടി ആ തലത്തിലേക്കെത്തി. കേരളത്തിലെ സിപിഎമ്മിന് ബംഗാളിലെ അവസ്ഥ ഉണ്ടാകരുതേ എന്നാണ് ആഗ്രഹിക്കുന്നത്. കാരണം ബംഗാളിലെ സിപിഎം േനതാക്കൾ കേരളത്തിൽ റോഡ് പണിയാനും പൊറോട്ട അടിക്കാനുമായി എത്തിയിരിക്കുകയാണ്. ഇവിടെ ഡിവൈഎസ്പിമാരെ സ്ഥലം മാറ്റുന്നവരാണ് ഏരിയാ കമ്മിറ്റി സെക്രട്ടറിമാരെന്നും അദ്ദേഹം പരിഹസിച്ചു.പടിഞ്ഞാറേക്കോട്ടയിൽ നിന്ന് പ്രകടനമായാണ് മാർച്ച് കലക്ടറേറ്റിലേക്ക് എത്തിയത്.
യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി അധ്യക്ഷത വഹിച്ചു. കൺവീനർ കെ.ആർ. ഗിരിജൻ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സനീഷ് ജോസഫ് എംഎൽഎ, സി.എ. മുഹമ്മദ് റഷീദ്, തോമസ് ഉണ്ണിയാടൻ, സി.എച്ച്. റഷീദ്, പത്മജ വേണുഗോപാൽ, കെ.എസ്. ഹംസ, ഒ. അബ്ദുറഹ്മാൻ കുട്ടി, പി.എം. ഏലിയാസ്, ജോസഫ് കുര്യൻ, പി.ആർ.എൻ. നമ്പീശൻ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, മനോജ് ചിറ്റിലപ്പിള്ളി, കെ.സി. കാർത്തികേയൻ എന്നിവർ പ്രസംഗിച്ചു.