അത് മണ്ണുത്തിയല്ല, വിഡിയോ ദൃശ്യം വ്യാജം; നിർമാണക്കമ്പനി പരാതി നൽകി
Mail This Article
മണ്ണുത്തി ∙ മണ്ണുത്തിയിലെ മേൽപാലത്തിനു മുകളിൽ നിന്നു പൈപ്പിലൂടെ മഴവെള്ളം സർവീസ് റോഡിലേക്കു കുതിച്ചൊഴുകുന്നതായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ട വിഡിയോ ദൃശ്യം വ്യാജം. തെറ്റായ പ്രചാരണത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ ദേശീയപാതാ അതോറിറ്റിക്കു നിർമാണ കരാർ കമ്പനി കത്തു നൽകി. പരാതി പാലക്കാട് എസ്പിക്ക് ഇന്നു കൈമാറും.
നീലേശ്വരം പള്ളിക്കര റെയിൽവേ മേൽപാലത്തിൽ നിന്നു വെള്ളമൊഴുകുന്ന ദൃശ്യങ്ങളാണു പാട്ടിന്റെ അകമ്പടിയോടെ എഡിറ്റ് ചെയ്തു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതെന്നു കരാർ കമ്പനി പരാതിയിൽ പറയുന്നു. വർഷങ്ങൾക്കു മുൻപു മണ്ണുത്തി പാലത്തിൽ നിന്നു സർവീസ് റോഡിലേക്ക് ഇതേ രീതിയിൽ വെള്ളം വീണിരുന്നു.
സർവീസ് റോഡിലൂടെ പോകുന്നവർക്ക് ഇതു ബുദ്ധിമുട്ടുണ്ടാക്കുന്നതായുള്ള പരാതിയെത്തുടർന്നു വെള്ളം ഒഴുകിപ്പോകുന്നതിനു താഴേക്കു പൈപ്പുകൾ സ്ഥാപിച്ചു. ഇതിലൂടെയാണ് ഇപ്പോൾ വെള്ളം പോകുന്നത്. ദൃശ്യത്തിലുള്ള പാലത്തിന്റെ സംരക്ഷണഭിത്തിയും മണ്ണുത്തി പാലത്തിന്റെ സംരക്ഷണ ഭിത്തിയും തമ്മിൽ വ്യക്തമായ മാറ്റമുണ്ട്. അടിസ്ഥാനരഹിതമായ പ്രചാരണത്തിലൂടെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നുവെന്ന് ആരോപിച്ചാണു പരാതി.