കാലുകൾ ജന്മനാ തളർന്ന രാമനാഥനും, സഹോദരി രേണുകയും; രണ്ടുപേരുടെയും ആകെയുള്ള വരുമാനം കരുവന്നൂർ ബാങ്കിലാണ്
Mail This Article
തൃശൂർ ∙ കാലുകൾ ജന്മനാ തളർന്നതിനാൽ ഇഴഞ്ഞു നീങ്ങുന്നയാളാണു രാമനാഥൻ (75). അവിവാഹിതയായ സഹോദരി രേണുക (69) മാത്രമാണ് ഒപ്പമുള്ളത്. ചിക്കുൻഗുനിയ വന്നതിനുശേഷം നടുനിവരാത്ത നിലയിലാണ് ഇവർ. രണ്ടുപേരുടെയും ആകെയുള്ള വരുമാനം 70,000 രൂപ കിടക്കുന്നത് കരുവന്നൂർ ബാങ്കിലാണ്. പൊറത്തിശേരി മണപ്പെട്ടി പണിക്കൻ വളപ്പിൽ രാമനാഥനും രേണുകയ്ക്കും ജോലി ചെയ്യാൻ കഴിയില്ല. സാമൂഹിക സുരക്ഷാ പെൻഷൻ കിട്ടിയ തുകയിൽ നിന്നു മിച്ചം പിടിച്ച സമ്പാദ്യമാണു രണ്ടുപേരും 35,000 രൂപ വീതം ബാങ്കിലിട്ടത്.
ഇവരെ കാണാൻ ചെല്ലുമ്പോൾ വരാന്തയിൽ ഒരു തുണി വിരിച്ച് അതിൽ കിടപ്പാണ് രാമനാഥൻ. പകൽ വരാന്തയിൽ നിലത്താണു കിടപ്പ്. രാത്രി മുറിക്ക് അകത്തേക്ക് ഇഴഞ്ഞുപോകും. വിളിച്ചപ്പോൾ എഴുന്നേറ്റിരുന്നു. രേണുക പതിയെപ്പതിയെ നടന്നെത്തി ബാങ്കിലെ പാസ്ബുക്കുകൾ കാണിച്ചു തന്നു. ഈ ബുക്ക് കൊണ്ട് ഇനിയെപ്പോൾ പ്രയോജനം കിട്ടുമെന്നറിയാത്ത അങ്കലാപ്പിലാണിവർ.
തൊട്ടടുത്തു താമസിക്കുന്ന സഹോദരൻ ഗോപിനാഥൻ വീട്ടുസാധനങ്ങളും മറ്റും വാങ്ങിക്കൊടുക്കുന്നുണ്ട്. സിപിഎം ഭരണസമിതി കോടികളുടെ തട്ടിപ്പു നടത്തിയ കരുവന്നൂർ ബാങ്കിലെ പണം നിക്ഷേപകർക്കു തിരികെ ക്കൊടുക്കുന്നതു നിർത്തി വയ്ക്കാൻ കോടതി വിധിച്ചത് ഇവരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഭരണസമിതി ‘ഇഷ്ടക്കാർക്കു’ മാത്രമായി പണം തിരികെക്കൊടുക്കുന്നെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം വന്നതെങ്കിലും നിക്ഷേപകർ ആശങ്കയിലാണ്.